സെക്രട്ടേറിയറ്റ് വളപ്പിലും ഓഫീസുകളിലും നോട്ടീസ്, പോസ്റ്റർ, ബാനർ , തോരണം എന്നിവ കെട്ടുന്നതും ഒട്ടിക്കുന്നതും നിരോധിച്ച് പൊതുഭരണ വകുപ്പ് ഉത്തരവിറക്കിയത് സ്വാഗതാർഹമാണ്.
കളക്ടറേറ്റ് മുതൽ താഴോട്ടുള്ള എല്ലാ ഭരണകേന്ദ്രങ്ങളിലും ആശുപത്രികളിലും വിദ്യാഭ്യാസ ഓഫീസുകളിലും വിദ്യാലയങ്ങളിലുമെല്ലാം ഭിത്തികളും പരിസരങ്ങളും സമ്മേളന ഫണ്ട് പോസ്റ്ററുകളും തോരണങ്ങങ്ങളും കൊണ്ട് വികൃതമാക്കുന്ന സ്വഭാവം സാക്ഷര കേരളത്തിന് അപമാനമാണ്.
സംഘടനകൾക്ക് അവരുടേതായ കൂട്ടായ്മകളും വിനിമയ ഉപാധികളും ഉള്ളപ്പോൾ പ്രചാരണത്തിനായി പോസ്റ്ററുകൾ ഒട്ടിച്ച് വൻതുക ചെലവഴിക്കണോ ? ഓഫീസ് ഭിത്തികൾ വൃത്തകേടാക്കണോ? എല്ലാ ഓഫിസുകളിലും പോസ്റ്റർ, തോരണങ്ങൾ നിരോധിക്കണം.
ജോഷി ബി.
ജോൺ മണപ്പള്ളി
മത്സ്യം കഴിക്കാൻ പേടിയാവുന്നു
മത്സ്യപ്രേമികളായ മലയാളിയെ ഞെട്ടിക്കുന്ന വാർത്തകളാണ് ഭക്ഷ്യസുരക്ഷാ പരിശോധനകളിലൂടെ പുറത്തുവരുന്നത്. മത്സ്യം മാസങ്ങളോളം കേടുകൂടാതെയിരിക്കാൻ ഫോർമാലിൻ ഉൾപ്പടെയുള്ള വിഷങ്ങൾ ചേർക്കുന്നത് വർഷങ്ങളായി നാം കേട്ടുകൊണ്ടിരിക്കുന്ന കാര്യമാണ്. എന്നാൽ ഇപ്പോഴും ഇതേ അവസ്ഥയിലുള്ള മീനുകൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പിടികൂടുന്നത് എന്ത് സന്ദേശമാണ് നല്കുന്നത്? വിഷാംശമുള്ളതും പഴകിയതുമായ മത്സ്യം വിറ്റതിന് പിടിക്കപ്പെടുന്നവർ ഉദ്യോഗസ്ഥർക്ക് കൈമടക്ക് നല്കി നടപടിയിൽ നിന്ന് ഒഴിവാകുന്നുണ്ട്. ചിലർ പിഴയൊടുക്കി വീണ്ടും കച്ചവടത്തിലേക്ക് വരുന്നു. ഈ സാഹചര്യത്തിൽ മത്സ്യവില്പനയും നിർബന്ധിത ലൈസൻസോടെ നടത്തുന്ന സംവിധാനം നിലവിൽ വരേണ്ടതാണ്.
ഉഷാ കുമാരി എസ്.
പത്തനംതിട്ട
ഒഴുകിപ്പോകുന്ന സമ്പത്ത്
സംസ്ഥാനത്ത് സമൃദ്ധമായി മഴ ലഭിക്കുന്നുണ്ട് . ഇത്ര സമ്പന്നമായി നമുക്ക് ലഭിക്കുന്ന മഴവെള്ളം വെറുതെ ഒഴുകി പോകുന്നത് കാണുമ്പോൾ സങ്കടം തോന്നുന്നുണ്ട്. ശുദ്ധമായ ഈ ജലം സംഭരിച്ച് ജലക്ഷാമത്തെ നേരിടാൻ ഇനി നാം എന്നാണ് പഠിക്കുന്നത്? വീടിന് ചുറ്റും പാകുന്ന ഇന്റർലോക്ക് ജലത്തിന് ഭൂമിയിൽ താഴാനുള്ള അവസരമാണ് ഇല്ലാതാക്കുന്നത്. പുതുതായി നിർമ്മിക്കുന്ന വീടുകൾക്കും കെട്ടിടങ്ങൾക്കും മഴവെള്ള സംഭരണി നിർബന്ധമാക്കുമെന്ന് പറയുന്നതല്ലാതെ സംസ്ഥാനത്ത് എത്രയിടത്ത് ഇവ നടപ്പാകുന്നുണ്ടെന്ന് അധികൃതർ ആലോചിക്കേണ്ടതാണ്.
പ്രവീൺ പ്രഭാകരൻ
ആറാട്ടുപുഴ
കാട്ടുപന്നികൾ മാത്രം ജീവിച്ചാൽ മതിയോ ?
മലയോരമേഖലകളിൽ രൂക്ഷമായ കാട്ടുപന്നിശല്യമാണ് കർഷകർ നേരിടുന്നത്. കഠിനമായി അദ്ധ്വാനിച്ചുണ്ടാക്കുന്ന കാർഷിക വിളകൾ നിമിഷങ്ങൾക്കുള്ളിൽ ഇവ കുത്തിമറിച്ചിടുകയാണ്. ശല്യത്തെക്കുറിച്ച് കർഷർ നിരന്തരം മുറവിളി കൂട്ടിയിട്ടും ഒരു നടപടിയും ഉണ്ടാകുന്നില്ല.
കാട്ടുപന്നികളെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാൻ കേന്ദ്ര വനം - പരിസ്ഥിതി മന്ത്രിയോട് സംസ്ഥാന വനംമന്ത്രി ആവശ്യപ്പെട്ടതായി വാർത്തയിൽ നിന്നറിഞ്ഞു. അപേക്ഷ കേന്ദ്രസർക്കാർ നിരസിച്ചെന്ന വാർത്ത കർഷകരിൽ സങ്കടം മാത്രമല്ല, രോഷവും സൃഷ്ടിക്കുന്നുണ്ട്. വിഷയത്തിന് അടിയന്തര പരിഹാരമുണ്ടാക്കാൻ സർക്കാർ കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്താൻ അഭ്യർത്ഥിക്കുന്നു.
തോമസ് ഡേവിഡ്
ഈരാറ്റുപേട്ട
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |