SignIn
Kerala Kaumudi Online
Wednesday, 24 April 2024 10.12 PM IST

പിന്നെ ആ മനുഷ്യൻ താടിയെടുത്തിട്ടില്ല, അവൾ പോയതിന് ശേഷം ജീവിതമാകെ മാറി; അത്രയേറെ സന്തോഷത്തോടെ ജീവിച്ചവർ ഇന്നിങ്ങനെയാണ്

vismaya

അത്രയേറെ സ്‌നേഹത്തോടെയും സന്തോഷത്തോടെയും ജീവിച്ചവരായിരുന്നു ത്രിവിക്രമൻ നായരും ഭാര്യയും മക്കളായ വിജിത്തും വിസ്മയയും. വിസ്മയ മെഡിക്കൽ വിദ്യാർത്ഥിനി. വിജിത്ത് മർച്ചന്റ് നേവിയിൽ ജോലി ചെയ്യുന്നു. 2020 മേയ് 30ന് വിസ്മയയെ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ കിരൺ കുമാർ വിവാഹം ചെയ്തതോടെ ജീവിതം മാറിമറിഞ്ഞു.

സർവാഭരണവിഭൂഷിതയായ മകളെ യാത്രയാക്കുമ്പോൾ അദ്ദേഹം സ്വപ്നത്തിൽപോലും കരുതിയിരുന്നില്ല കണ്ണടയുംവരെയുള്ള നോവാണ് വരാൻ പോകുന്നതെന്ന്. മരുമകന്റെ പിതാവും ബന്ധുക്കളും ആവശ്യപ്പെട്ടതുപ്രകാരം കാറും സ്ഥലവുമെല്ലാം നൽകി. എന്നിട്ടും വിസ്മയക്ക് നേരിടേണ്ടിവന്നത് അതിക്രൂരമായ ശാരീരികവും മാനസികവുമായ പീഡനമായിരുന്നു.

വിവാഹത്തിന് നൽകിയ കാറിനെ ചൊല്ലിയാണ് പ്രശ്നങ്ങളുടെ തുടക്കം. വിവാഹം കഴിഞ്ഞ് ഒൻപതാം നാൾ എനിക്ക് ഇവിടെ കഴിയാൻ പറ്റണില്ലെന്നും പറഞ്ഞ് വിസ്‌മയ അച്ഛനെ ഫോണിൽ വിളിച്ചുകരഞ്ഞിരുന്നു. മകളെ സമാധാനിപ്പിച്ച അദ്ദേഹം കിരണിന്റെ വീട്ടിൽ പോയി കാര്യങ്ങൾ സംസാരിച്ചു.

ഇത്രയും പ്രശ്നങ്ങൾ ഉണ്ടായിട്ടും മറ്റുള്ളവരുടെ മുന്നിൽ വിസ്‌മയയും കിരണും മാതൃകാദമ്പതികളായിരുന്നു. ഭർത്താവിനൊപ്പം സന്തോഷത്തോടെയിരിക്കുന്ന ചിത്രങ്ങളും വീഡിയോയുമൊക്കെ വിസ്മയ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു.

എന്നാൽ മാനസിക പീഡനം സഹിക്കാൻ വയ്യാതായതോടെ വിസ്‌മയയെ പിതാവ് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു. വിവാഹമോചനത്തിനായുള്ള കാര്യങ്ങൾ നടക്കുന്നതിനിടയിലാണ് വിസ്‌മയയെ കോളേജിൽ എത്തി കിരൺ തിരികെ കൊണ്ടുപോയത്. പിന്നീട് വീട്ടിലേക്ക് വിളിക്കാൻ പോലും കിരൺ വിസ്മയയെ സമ്മതിച്ചിരുന്നില്ല.

2021 ജൂൺ 21ന് പുലർച്ചെ കിരണിന്റെ വീട്ടിലെ ടോയ്‌ലെറ്റിൽ മകൾ ജീവനൊടുക്കിയെന്ന വാർത്തയാണ് ഈ കുടുംബത്തെ തേടിയെത്തിയത്. മകൾ പോയതിന് ശേഷം ജീവിതമാകെ മാറി. ആ സംഭവത്തിന് ശേഷം ത്രിവിക്രമൻ താടി എടുത്തിട്ടില്ല. കഴിഞ്ഞ പതിനൊന്നുമാസക്കാലം മകൾക്ക് നീതി വാങ്ങിക്കൊടുക്കാനുള്ള പോരാട്ടത്തിലായിരുന്നു അദ്ദേഹം. സന്തോഷം നിറഞ്ഞിരുന്ന വീട്ടിൽ ഇപ്പോൾ കണ്ണീരാണ്.

വിജിത്തിന്റെ ഭാര്യ ഡോക്ടർ രേവതി അടുത്തിടെ ഒരു കുഞ്ഞിന് ജന്മം നൽകിയത്. അപ്പോഴും ഏവരും ഓർത്തത് വിസ്മയയെ ആയിരുന്നു. തന്റെ കുഞ്ഞിനെ ഒരുനോക്കുകാണാൻ അനിയത്തി ഇല്ലല്ലോ എന്ന സങ്കടം വിജിത്ത് പങ്കുവച്ചിരുന്നു. വിസ്മയ കുട്ടിയെ എടുത്തുനിൽക്കുന്നൊരു ചിത്രം അദ്ദേഹം വരപ്പിച്ചിരുന്നു. ഈ ചിത്രം പിടിച്ചുവിങ്ങിപ്പൊട്ടുന്ന മാതാപിതാക്കളുടെ മുഖം ഇന്നും ആരും മറന്നുകാണില്ല.

vismaya

പ്രതിക്ക് അർഹമായ ശിക്ഷ ലഭിക്കുമെന്ന് തന്നെയാണ് കുടുംബത്തിന്റെ പ്രതീക്ഷ. കിരണിനെ കുറ്റക്കാരനായി കണ്ടെത്തിയ ആശ്വാസവും ഇവർക്കുണ്ട്. എന്നാൽ മരിച്ചുപോയ പൊന്നുമോളെ തിരിച്ചുകിട്ടില്ലല്ലോ എന്ന സങ്കടം ത്രിവിക്രമൻ പങ്കുവച്ചു. കണ്ണടയുംവരെ ആ നോവ് തങ്ങളുടെ ഉള്ളിലുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, VISMAYA CASE, KIRAN KUMAR, THRIVIKRAMAN NAIR, VISMAYA CASE VERDICT
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.