ന്യൂഡൽഹി: മദ്രസകൾ നിരോധിക്കണമെന്നും ഖുർ ആൻ വീട്ടിൽ മാത്രം പഠിപ്പിക്കണമെന്നും ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. ഡൽഹിയിൽ ആർ എസ് എസ് സംഘടിപ്പിച്ച സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മദ്രസ എന്ന വാക്ക് നിലനിൽക്കുന്നതുവരെ കുട്ടികൾക്ക് ഡോക്ടറോ എഞ്ചിനീയറോ ആകുന്നതിനെ പറ്റി ചിന്തിക്കാൻ പോലും കഴിയില്ല. ഇന്ത്യയിൽ ജനിച്ച ആരും മുസ്ലീമല്ല. അവരെല്ലാം ഹിന്ദുക്കൾ തന്നെയായിരുന്നു. അതുകൊണ്ടുതന്നെ മുസ്ലീം കുട്ടികൾ മിടുക്കരാണെങ്കിൽ അതിന് കാരണം അവരുടെ ഹിന്ദുത്വത്തിന്റെ സ്വാധീനമുള്ള ഭൂതകാലമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മദ്രസയിൽ പഠിച്ചാൽ അവർ ഡോക്ടറോ എഞ്ചിനീയറോ ആകില്ലെന്ന് പറഞ്ഞാൽ അവർ പിന്നെ മദ്രസകളിൽ പോകാൻ കൂട്ടാക്കില്ല. കുട്ടികളെ ഖുർ ആൻ പഠിപ്പിക്കേണ്ടത് വീടുകളിലാണ്. കുട്ടികളെ മദ്രസകളിൽ ചേർക്കുന്നത് അവരുടെ മനുഷ്യാവകാശങ്ങളെ ലംഘിക്കുന്നതിന് തുല്യമാണെന്നും ശർമ്മ കൂട്ടിച്ചേർത്തു.
എല്ലാ കുട്ടികളെയും ശാസ്ത്രം, ഗണിതം, ജീവശാസ്ത്രം, സസ്യശാസ്ത്രം തുടങ്ങിയ വിഷയങ്ങൾ പഠിപ്പിക്കുന്നതിൽ ഊന്നൽ നൽകണം. എങ്കിൽ മാത്രമേ അവർ ഡോക്ടർമാരും, എഞ്ചിനീയർമാരും, പ്രൊഫസർമാരും ശാസ്ത്രജ്ഞരുമൊക്കെ ആവുകയുള്ളു എന്നും മുഖ്യമന്ത്രി പറഞ്ഞു.
2020ൽ മതേതര വിദ്യാഭ്യാസ സംവിധാനം സുഗമമാക്കുന്നതിന് സർക്കാർ സഹായത്താൽ പ്രവർത്തിക്കുന്ന മദ്രസകളെല്ലാം പിരിച്ചുവിട്ട് അവയൊക്കെ പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളാക്കി മാറ്റാൻ ആസാം സർക്കാർ തീരുമാനിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |