കാസർകോട്: മയക്കുമരുന്ന് കേസിലെ പ്രതി കാസർകോട് ജില്ലാ കോടതിയിൽ നിന്ന് പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു. ആലംപാടിയിലെ അമീറലി (23)യാണ് പൊലീസിനെ കബളിപ്പിച്ച് രക്ഷപ്പെട്ടത്. കണ്ണൂർ സെൻട്രൽ ജയിലിൽ റിമാൻഡിൽ കഴിയുകയായിരുന്ന അമീറലിയെ ഇന്ന് രാവിലെ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്നതായിരുന്നു. മൂന്ന് പൊലീസുകാരാണ് അമീറലിയെ വാഹനത്തിൽ കൊണ്ടുവന്നത്. കോടതിയിലേക്ക് കൊണ്ടുപോകുന്നതിനിടെ അമീറലി പൊലീസുകാരെ തള്ളിമാറ്റി ഓടി രക്ഷപ്പെടുകയായിരുന്നു. പൊലീസുകാർ പിറകെ ഓടിയെങ്കിലും രക്ഷപ്പെട്ട പ്രതിയെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
വിദ്യാനഗർ എസ്.ഐയുടെ നേതൃത്വത്തിൽ അമീറലിയെ പിടികൂടുന്നതിന് അന്വേഷണം ഊർജ്ജിതമാക്കി. ഇതിന്റെ ഭാഗമായി എല്ലാ പൊലീസ് സ്റ്റേഷനുകളിലും വിവരം നൽകിക്കഴിഞ്ഞു. മേയ് 12 ന് ഉച്ചയോടെയാണ് ബദിയടുക്ക ചെടേക്കാലിൽ നിന്ന് നമ്പർ പ്ലേറ്റില്ലാത്ത കാറിൽ കടത്തിയ എം.ഡി.എം.എ മയക്കുമരുന്നും രണ്ട് കൈത്തോക്കുകളുമായി അമീറലിയെ ബദിയടുക്ക എസ്.ഐ കെ.പി വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തതത്. 15 പാക്കറ്റുകളിലായി സൂക്ഷിച്ച 8. 640 ഗ്രാം എം.ഡി.എം.എയാണ് അമീറലിയിൽ നിന്ന് പിടികൂടിയിരുന്നത്. കാറിൽ നിന്ന് റിവോൾവറിന് സമാനമായ രണ്ട് കൈത്തോക്കുകളും മൂന്ന് മൊബൈൽ ഫോണുകളും പൊലീസ് കണ്ടെടുത്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |