പൂച്ചാക്കൽ: തൈക്കാട്ടുശേരി തോട്ടുചിറ വീട്ടിലെ തമ്പി (52) യുടെ വേർപാട് നാടിന് വേദനയായി. നാട്ടിലെയും ശ്രീസുബ്രഹ്മണ്യപുരം ക്ഷേത്രത്തിലെയും എല്ലാ കാര്യങ്ങളിലും സജീവ സാന്നിദ്ധ്യമായിരുന്നു തമ്പി.
ക്ഷേത്രത്തിലെ പരിപാടികൾക്ക് വർഷങ്ങളായി ശബ്ദവും വെളിച്ചവും സൗകര്യപ്പെടുത്തിയിരുന്നത് തമ്പിയായിരുന്നു. പൂജയ്ക്കുള്ള സാമഗ്രികൾ സംഭരിച്ചു നൽകുന്നത് കൂടാതെ ശാന്തിക്കാരന് സഹായിയായിരുന്നു. 577-ാം നമ്പർ ശാഖയിലും ഗുരുകുലം ശ്രീനാരായണ പഠന കേന്ദ്രത്തിലയും യൂത്ത് മൂവ്മെന്റ് വനിതാ സംഘം തുടങ്ങിയവയുടെ എല്ലാ പരിപാടികളിലും സൗണ്ട് സിസ്റ്റം എത്തിച്ചിരുന്നത് തമ്പിയായിരുന്നു.
ക്ഷേത്രത്തിന്റെ ഉത്സവാദി കാര്യങ്ങളിൽ ശബ്ദവും വെളിച്ചവും ധൈര്യമായി തമ്പിയെ ഏൽപ്പിക്കാമായിരുന്നുവെന്ന് പ്രസിഡന്റ് യു.ആർ.ജയചന്ദ്രൻ പറഞ്ഞു. സംഘാടകരുടെ ആവശ്യം അറിഞ്ഞ് പ്രവർത്തിക്കുവാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. ഒന്നിനും കണക്ക് പറയാത്ത സൗമ്യനുമായിരുന്നു. ആസ്മാ രോഗിയും അവിവാഹിതയുമായ സഹോദരി ചിന്നമ്മയുടെ ചികിത്സക്കും ശുശ്രൂഷയ്ക്കുമാണ് തമ്പി സമയം ഏറെ ചെലവഴിച്ചിരുന്നത്. കഴിഞ്ഞ 28 ന് ചിന്നമ്മ മരിച്ചു. കഴിഞ്ഞ രണ്ടാഴ്ചയായി തമ്പി അസ്വസ്ഥനായിരുന്നു. ഞായറാഴ്ച ഉച്ചക്ക് ഹൃദയസ്തംഭനമുണ്ടായി. ഉടൻ തന്നെ തുറവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കേശവൻ - അന്നമ്മ ദമ്പതികളുടെ മകനാണ്. ശാഖാ പ്രസിഡന്റ് യു.ആർ. ജയചന്ദ്രൻ, സെക്രറി പി.വി. ആനന്ദൻ, യൂത്ത് മൂവ്മെന്റ് നേതാക്കളായ അഖിൽ അപ്പുക്കുട്ടൻ, ശ്രീനി മറ്റത്തിൽ, ഗുരുകുലം ശ്രീനാരായണ പഠന കേന്ദ്രം രക്ഷാധികാരി ബാബു മരോട്ടിക്കൽ, കോ ർഡിനേറ്റർ ആർ. ദേവദാസ് , ക്ഷേത്രം ശാന്തി സേതുനാഥ് എന്നിവരുൾപ്പെടെ ജനാവലിയുടെ സാന്നിദ്ധ്യത്തിൽ ഇന്നലെ ഉച്ചയ്ക്ക് സംസ്കാരം നടന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |