പത്തനംതിട്ട : ജൂൺ ഒന്നിന് സ്കൂൾ തുറക്കുന്നതിന് മുമ്പായി നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി സ്കൂൾ വൃത്തിയാക്കാനുള്ള ശ്രമത്തിലാണ് തൈക്കാവ് ഗവ. എച്ച്.എസ്.എസ് അധികൃതർ. പരിസരത്ത് വളർന്ന് നിൽക്കുന്ന കാടും പടർപ്പുകളും നീക്കം ചെയ്യുകയാണ് തുടക്കത്തിൽ. ബഞ്ചും ഡെസ്കും കസേരകളുമെല്ലാം കഴുകി വൃത്തിയാക്കി തുടച്ച് ക്ലാസ് മുറികളിൽ കൃത്യമായി ക്രമീകരിക്കുകയാണ് ജീവനക്കാർ. സ്കൂൾ അധികൃതർക്ക് തീരുമാനമെടുക്കാൻ കഴിയാത്ത നിരവധി പ്രശ്നങ്ങളുമായാണ് പുതിയ അദ്ധ്യയന വർഷത്തിലേക്ക് ഇൗ വിദ്യാലയം കടക്കുന്നത്.
സ്കൂൾ അങ്കണം പൊതുവഴിയാക്കി
പൊതുവഴി പോലെ യാതൊരു നിയന്ത്രണവുമില്ലാതെയാണ് തൈക്കാവ് സ്കൂളിനകത്ത് കൂടി യാത്രക്കാരും പ്രദേശവാസികളും സഞ്ചരിക്കുന്നത്. ഇത് സംബന്ധിച്ച് നിരവധിപേർ പരാതികളുമായി രംഗത്ത് വന്നെങ്കിലും ഇതുവരെ അധികാരികൾ യാതൊരു നടപടിയും എടുത്തിട്ടില്ല. വലിയ വാഹനങ്ങൾ സ്കൂളിനകത്ത് കൂടി കടന്നുപോകുന്നതിനാൽ സ്കൂൾ പരിസരത്ത് വലിയ വെള്ളക്കെട്ടാണ്. ചെറിയ കുട്ടികളുടെ ക്ലാസിനടുത്താണ് വെള്ളം കെട്ടിനിൽക്കുന്നത്. നിരവധിപേർ ഇതുവഴി കാൽനടയായും സഞ്ചരിക്കാറുണ്ട്. സാമൂഹ്യവിരുദ്ധ ശല്യവും ഏറെയാണ്. മുമ്പ് കഞ്ചാവ് സംഘങ്ങളുടെ സ്ഥിരം താവളമായിരുന്നു ഇവിടം. പൊലീസ് പിടികൂടിയതിന് ശേഷം സ്കൂളിന് ഇരുവശവും ഗേറ്റ് ഇട്ട് പൂട്ടണമെന്ന് നിർദേശമുണ്ടായിരുന്നെങ്കിലും വീണ്ടും പഴയ പടിയായി.
സ്കൂൾ ബസിന് പകരം സൗകര്യം ഒരുക്കണം
സ്കൂളിന് ഒരു ബസ് മാത്രമേയുള്ളു. മന്ത്രി വീണാ ജോർജിന്റെ ആസ്തി വികസന ഫണ്ടിൽ നിന്നാണ് സ്കൂളിലേക്ക് ബസ് അനുവദിച്ചത്. 2020ൽ കൊവിഡ് സാഹചര്യത്തിൽ ബസ് കട്ടപ്പുറത്തായതാണ്. അറ്റകുറ്റപ്പണി നടത്തി ബസ് പുറത്തിറക്കാൻ രണ്ട് ലക്ഷത്തിലധികം രൂപ വേണ്ടിവരും. പകരം സംവിധാനം ഏർപ്പെടുത്താനാണ് അദ്ധ്യാപകരുടെ ശ്രമം.
മരച്ചില്ലകൾ വെട്ടണം
സ്കൂളിന് മുമ്പിലെ മരത്തിന്റെ ചില്ലകൾ വളർന്ന് നിൽക്കുകയാണ്. അപകടാവസ്ഥയിലായതിനാൽ ഇവ വെട്ടണമെന്ന് കാണിച്ച് സ്കൂൾ അധികൃതർ നഗരസഭാ സെക്രട്ടറിയ്ക്ക് കത്ത് നൽകിയിട്ടുണ്ട്. സ്കൂൾ പരിസരത്തെ ഉണങ്ങിയ മരങ്ങളും ചില്ലകളും അപകട ഭീഷണി ഉയർത്തുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |