തിരുവല്ല : സ്‌കൂൾ തുറക്കാറായിട്ടും ചാത്തങ്കരി ഗവ.ന്യൂ എൽ.പി സ്കൂളിന് പുതിയ കെട്ടിടമായില്ല. നിലവിലെ സ്കൂൾ കെട്ടിടം തകർന്ന് അദ്ധ്യയനം ഇല്ലാതായിട്ട് രണ്ടു വർഷമായി. കൊവിഡിനുശേഷം കഴിഞ്ഞ നവംബറിൽ സ്കൂൾ തുറന്നപ്പോൾ രണ്ടു കിലോമീറ്റർ അകലെ ചാത്തങ്കരി കടവിലെ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിലാണ് പ്രവർത്തിച്ചത്. 1961ലാണ് ഇവിടെ സ്കൂൾ തുടങ്ങുന്നത്. 43 സെന്റ് സ്ഥലവും സ്കൂളിനുണ്ട്. അന്നു നിർമിച്ച കെട്ടിടം കുറെനാളിനുശേഷം നിലംപൊത്തി. ഇതിന്റെ അടിത്തറ മാത്രമാണ് ഇപ്പോൾ ശേഷിക്കുന്നത്. അപ്പർകുട്ടനാട്ടിലെ വെള്ളപ്പൊക്കകാലത്ത് ദുരിതാശ്വാസ ക്യാമ്പായും സ്‌കൂൾ പ്രവർത്തിക്കാറുണ്ട്. ഇതിനായി നിർമ്മിച്ച ഷെഡാണ് പിന്നീട് കുറെക്കാലമായി സ്കൂളായി പ്രവർത്തിച്ചിരുന്നത്. 2018ലെ പ്രളയം കഴിഞ്ഞപ്പോൾ ഈ കെട്ടിടത്തിന് ബലക്ഷമുണ്ടായി. ഭിത്തികൾ വിണ്ടുകീറി മേൽക്കൂര തകർന്നനിലയിലാണ്.
3 വർഷമായി കെട്ടിടത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റും കിട്ടിയിട്ടില്ല.
കൊവിഡ് കാരണം 2020 മാർച്ചിൽ സ്കൂളുകൾ അടച്ചതോടെ ഇവിടുത്തെ അദ്ധ്യയനം അവസാനിച്ചു. പിന്നീട് പെരിങ്ങര പഞ്ചായത്തിന്റെ കമ്യൂണിറ്റി ഹാളിലായി പ്രവർത്തനം. ഒന്നു മുതൽ 4 വരെയുള്ള ക്ലാസിൽ 25 കുട്ടികൾ പഠിക്കുന്നുണ്ട്. പ്രീപ്രൈമറിയിൽ 12 കുട്ടികൾ. 4 അദ്ധ്യാപകരും ഇവിടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |