തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ മെഡിക്കൽ കോളേജ് ആശുപത്രികളിലും ഡോക്ടർമാരും മറ്റ് ജീവനക്കാരും ഐ.ഡി കാർഡ് നിർബന്ധമായും ധരിക്കണമെന്ന് മന്ത്രി വീണാ ജോർജ് നിർദ്ദേശിച്ചു. സുരക്ഷാ ജീവനക്കാർ ഇത് പരിശോധിച്ച് ഉറപ്പാക്കണം. കഴിഞ്ഞദിവസം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഡോക്ടറായി ചമഞ്ഞ് ഒരു യുവാവ് രോഗികളെ കബളിപ്പിച്ച സംഭവം ഗുരുതരമായ സുരക്ഷാവീഴ്ചയാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണിത്.
ഒരു രോഗിയുടെ കൂട്ടിരിപ്പിന് ഒരുസമയം ഒരാളെ മാത്രമേ അനുവദിക്കൂ. ഡോക്ടറുടെ നിർദ്ദേശാനുസരണം മാത്രമേ മറ്റൊരാൾക്കുകൂടി പാസ് അനുവദിക്കൂ. എല്ലാ ആശുപത്രി സൂപ്രണ്ടുമാർക്കും ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകണമെന്ന് മന്ത്രി മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്ക് നിർദ്ദേശം നൽകി. തിരുവനന്തപുരത്ത് നടന്നത് ഒറ്റപ്പെട്ട സംഭവമാണെങ്കിലും ഇനി ആവർത്തിക്കാൻ പാടില്ല. ആശുപത്രികളിൽ ജീവനക്കാരുടെ പെരുമാറ്റത്തിൽ സംശയം തോന്നുന്നവർ ഉടൻ സുരക്ഷാ ജീവനക്കാരെ അറിയിക്കണമെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |