SignIn
Kerala Kaumudi Online
Tuesday, 23 April 2024 9.31 PM IST

അന്വേഷണം സർക്കാർ അട്ടിമറിച്ചെന്ന് നടി, വിചാരണക്കോടതിക്കും വിമർശനം, റിട്ട് ഹർജി ഇന്നു പരിഗണിക്കും

high-court

കൊച്ചി: നടിയെ ആക്രമിച്ച് അശ്ളീല ദൃശ്യങ്ങൾ പകർത്തിയ കേസിൽ സർക്കാരിനും വിചാരണക്കോടതിക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി ഇരയായ നടി ഹൈക്കോടതിയിൽ റിട്ട് ഹർജി നൽകി.

കേസിലെ തുടരന്വേഷണം ഭരണ - രാഷ്ട്രീയ നേതൃത്വം അട്ടിമറിക്കുന്നെന്നും ദൃശ്യങ്ങളടങ്ങിയെ മെമ്മറി കാർഡ് കോടതിയുടെ കസ്റ്റഡിയിലിരിക്കെ അനധികൃതമായി കൈകാര്യം ചെയ്തെന്ന ഫോറൻസിക് റിപ്പോർട്ടിൽ വിചാരണക്കോടതി നടപടിയെടുത്തില്ലെന്നുമാണ് ആരോപണം. തുടരന്വേഷണം പൂർത്തിയാക്കാനുള്ള സമയം മേയ് 31ന് അവസാനിക്കാനിരിക്കെ സമർപ്പിച്ച ഹർജി ജസ്റ്റിസ് ഡോ. കൗസർ എടപ്പഗത്ത് ഇന്നു പരിഗണിക്കും.

സർക്കാർ ആദ്യം നീതിയുക്തമായ അന്വേഷണത്തിന് നടപടിയെടുത്തെങ്കിലും ഇപ്പോൾ പിൻവലിയുന്നു. തുടരന്വേഷണം പൂർത്തിയാക്കും മുമ്പ് അവസാനിപ്പിക്കാൻ നടൻ ദിലീപ് ഭരണകക്ഷിയിലെ ചില നേതാക്കളെ സ്വാധീനിച്ചു. തുടരന്വേഷണം പാതിവഴി അവസാനിപ്പിച്ച് അന്തിമ റിപ്പോർട്ട് നൽകാൻ ഉന്നത രാഷ്ട്രീയ നേതാക്കൾ പ്രോസിക്യൂഷനെയും അന്വേഷണ സംഘത്തെയും ഭീഷണിപ്പെടുത്തുന്നു തുടങ്ങിയവയാണ് ആരോപണങ്ങൾ. അതിനിടെ, ഹർജി മറ്റൊരു ബെഞ്ചിലേക്കു മാറ്റണമെന്നാവശ്യപ്പെട്ട് നടി വേറൊരു അപേക്ഷയും നൽകിയിട്ടുണ്ട്.

മറ്റ് ആരോപണങ്ങൾ

ദിലീപിന്റെ അഭിഭാഷകർ തെളിവു നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ഇടപെട്ടു. അഭിഭാഷകരുടെ പങ്കിനെക്കുറിച്ച് അന്വേഷിക്കാൻ പൊലീസ് പരമാവധി ശ്രമിച്ചെങ്കിലും സീനിയർ അഭിഭാഷകന് സർക്കാരിലുള്ള സ്വാധീനം നിമിത്തം കഴിഞ്ഞില്ല. തുടരന്വേഷണം അഭിഭാഷകരിലേക്ക് എത്തില്ലെന്ന് രാഷ്ട്രീയ നേതാക്കളിൽ നിന്ന് ഇവർക്ക് ഉറപ്പു ലഭിച്ചിട്ടുണ്ട്.

കോടതിയിൽ സൂക്ഷിച്ചിരുന്ന മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂവിൽ മാറ്റമുണ്ടെന്ന് ഫോറൻസിക് ലാബ് ജോയിന്റ് ഡയറക്ടർ 2020 ജനുവരി 10ന് വിചാരണക്കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. റിപ്പോർട്ട് ലഭിച്ചത് ഹൈക്കോടതിയെയോ അന്വേഷണ ഉദ്യോഗസ്ഥനെയോ പബ്ളിക് പ്രോസിക്യൂട്ടറെയോ ഇരയായ തന്നെയോ വിചാരണക്കോടതി അറിയിച്ചില്ല. മെമ്മറി കാർഡിലെ ഫയൽ ആരെങ്കിലും കാണുകയോ പകർത്തുകയോ ചെയ്താലേ ഹാഷ് വാല്യൂവിൽ മാറ്റം വരൂ. ഗൗരവമേറിയ വിഷയം വിചാരണക്കോടതി രഹസ്യമാക്കിവച്ചു. മെമ്മറി കാർഡ് അനധികൃതമായി കൈകാര്യം ചെയ്തതിനെക്കുറിച്ചറിയാൻ വീണ്ടും ഫോറൻസിക് പരിശോധനയ്ക്ക് അയയ്ക്കണമെന്ന ആവശ്യത്തിൽ വിചാരണക്കോടതി നടപടിയെടുത്തില്ല.

ആവശ്യങ്ങൾ

  • ഹൈക്കോടതിയോ ഹൈക്കോടതി നിർദ്ദേശിക്കുന്ന അതോറിറ്റിയോ തുടരന്വേഷണത്തിന് മേൽനോട്ടം വഹിക്കണം
  • കൃത്യമായ ഇടവേളകളിൽ അന്വേഷണ പുരോഗതി പരിശോധിക്കണം
  • മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂവിൽ മാറ്റം വന്നത് ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷിക്കണം
  • മെമ്മറി കാർഡിലെ തെളിവു നശിപ്പിക്കാൻ ശ്രമിച്ചതും ദിലീപ് ഫോണിലെ തെളിവുകൾ നശിപ്പിച്ചതും തുടരന്വേഷണത്തിൽ ഉൾപ്പെടുത്തണം
  • മെമ്മറി കാർഡിന്റെ പരിശോധനാഫലം വരുന്നതുവരെ തുടരന്വേഷണ റിപ്പോർട്ട് നൽകരുതെന്ന് നിർദ്ദേശിക്കണം

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ACTRESS PETITION
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.