മാന്നാർ : മദ്യപിച്ചെത്തിയ മകൻ സ്ക്രൂഡ്രൈവർ കൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച പിതാവ് കൊല്ലപ്പെട്ടു. ബുധനൂർ ഗ്രാമപഞ്ചായത്ത് ഏഴാംവാർഡിൽ എണ്ണയ്ക്കാട് പെരിങ്ങലിപ്പുറം അരിയന്നൂർ കോളനിയിൽ ശ്യാമളാലയത്തിൽ തങ്കരാജാണ് (65) മരിച്ചത്. മകൻ സജീവിനെ (36) പൊലീസ് അറസ്റ്റ് ചെയ്തു.
ഞായറാഴ്ച രാത്രി എട്ടുമണിയോടെ സജീവും തങ്കരാജുമായി വാക്കേറ്റമുണ്ടായി. തുടർന്നുണ്ടായ പിടിവലിക്കിടെ സ്ക്രൂഡ്രൈവർ ഉപയോഗിച്ച് സജീവ് പിതാവിന്റെ നെഞ്ചിൽ കുത്തിപിന്നിലേക്ക് തള്ളിയിട്ടു. പിതാവും മദ്യപിച്ചെത്തുന്ന മകനും വഴക്ക് പതിവായതിനാൽ അയൽവാസികളാരും ഇടപെട്ടില്ല. തങ്കരാജിന്റെ ഭാര്യ ശ്യാമള നിലവിളിച്ചതിനെത്തുടർന്ന് ഏറെ സമയത്തിനുശേഷം അയൽവാസികളെത്തുമ്പോൾ ഇയാൾ രക്തംവാർന്ന് കിടക്കുകയായിരുന്നു. തുടർന്ന് വാർഡ് മെമ്പർ സുരേഷ് വിവരമറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ മാന്നാർ പൊലീസ് തങ്കരാജിനെ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയും സജീവിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പരുമല ആശുപത്രിയിൽ മരണം സ്ഥിരീകരിച്ച് മൃതദേഹം ആലപ്പുഴ മെഡിക്കൽകോളേജ് മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന്ശേഷം ഇന്നലെ വൈകിട്ട് സംസ്കരിച്ചു. നെഞ്ചിൽ ആഴത്തിലേറ്റ കുത്താണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. സൈക്കിൾ റിപ്പയറിംഗ് തൊഴിലാളിയായിരുന്നു തങ്കരാജ്. അവിവാഹിതനായ സജീവ് വീട്ടിൽ മൊബൈൽ ഫോൺ റിപ്പയറിംഗ് ജോലികൾ ചെയ്തു വരികയായിരുന്നു. തങ്കരാജിന്റെ മകൾ: സരിത.മരുമകൻ: ശെൽവൻ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |