മുംബയ്: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിം സ്ഥിരതാമസമാക്കിയിരിക്കുന്നത് പാകിസ്ഥാനിലെ കറാച്ചിയിലാണെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനോട് (ഇ ഡി) വെളിപ്പെടുത്തി ദാവൂദിന്റെ സഹോദരി പുത്രൻ അലീ ഷാ.
തന്റെ കുടുംബത്തിനും തനിക്കും ഇപ്പോൾ ദാവൂദുമായി ബന്ധമില്ലെന്നും എന്നാൽ ദാവൂദിന്റെ ഭാര്യ മെഹജാബിൻ ആഘോഷ വേളകളിൽ തന്റെ ഭാര്യയെയും സഹോദരിമാരെയും വിളിക്കാറുണ്ടെന്നും അലീ ഷാ വ്യക്തമാക്കി.
തന്റെ അമ്മ ഹസീന പാർക്കർ ഒരു സാധാരണ വീട്ടമ്മയായിരുന്നു. ഉപജീവനത്തിനായി ചെറിയ ചില സാമ്പത്തിക ഇടപാടുകൾ മാത്രമാണ് നടത്തിയിരുന്നത്. അവരുടെ പേരിലുണ്ടായിരുന്ന കെട്ടിടങ്ങളും മറ്റും വാടകയ്ക്ക് കൊടുക്കുകയും, ബിസിനസ് ആവശ്യത്തിന് ചിലർക്ക് പലിശയ്ക്ക് പണം കൊടുക്കുകയും ചെയ്യുക വഴിയാണ് അവർ പണം സമ്പാദിച്ചത്. ചില വസ്തുക്കച്ചവടങ്ങളും അവർ ചെയ്തിരുന്നുവെന്നും അലീ ഷാ പറഞ്ഞു.
ദാവൂദിന്റെ സഹോദരി ആയതിനാൽ തന്നെ തന്റെ അമ്മ സമൂഹത്തിൽ അറിയപ്പെടുന്ന വ്യക്തി ആയിരുന്നു. അതിനാൽ ചില സ്വത്തുകർക്കങ്ങളും അവർ പരിഹരിക്കാറുണ്ടായിരുന്നുവെന്നും ആലീ ഷാ കൂട്ടിച്ചേർത്തു. അനധികൃത പണമുണ്ടാക്കാനും ഹവാല വഴി പണം വെളുപ്പിക്കാനും ദാവൂദിനെ സഹായിച്ച അയാളുടെ ബന്ധുക്കളെക്കുറിച്ച് ഇഡി അന്വേഷിച്ചു വരികയാണ്. കേസിൽ ഛോട്ടാ ഷക്കീലിന്റെ ഭാര്യാസഹോദരൻ സലിം ഫ്രൂട്ടിനെ ഫെബ്രുവരിയിൽ ഇഡി ചോദ്യം ചെയ്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |