ഇന്ത്യയിലെ ടെലികോം മേഖലയിൽ വീണ്ടും നിരക്ക് വർദ്ധനവ് ഉണ്ടാവുമെന്ന് സൂചന. കഴിഞ്ഞ വർഷം അവസാനം മൊബൈൽ കമ്പനികൾ ഒന്നാകെ നിരക്ക് വർദ്ധിപ്പിച്ചിരുന്നു. ഈ വർഷവും അവസാനത്തോടെ നിരക്കുകളിൽ മാറ്റമുണ്ടാകും എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പ്രീപെയ്ഡ് താരിഫുകൾ 10 ശതമാനം മുതൽ 12 ശതമാനം വരെയാവും വർദ്ധിക്കുക. നഷ്ടക്കണക്കിൽ നിന്നും കരകയറുന്ന കമ്പനികൾക്ക് നിരക്ക് വർദ്ധനവ് സഹായകരമാവും. ഒരു ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി തുക പ്രതിമാസം ഇരുന്നൂറിന് അടുത്ത് എത്തിക്കാനാണ് കമ്പനികൾ ശ്രമിക്കുന്നത്.
ഇന്ത്യയിലെ പ്രമുഖ ടെലികോം കമ്പനികളിൽ ജിയോയും, എയർടെല്ലുമാണ് സാമ്പത്തികമായി പിടിച്ചു നിൽക്കുന്നത്. അതേസമയം വി കടുത്ത പ്രതിസന്ധിയിലാണ്. കൂടുതൽ ഉപഭോക്താക്കളെ ചേർക്കുന്നതിലാണ് ജിയോയും എയർടെല്ലും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മേഖലയിലെ ഒന്നും രണ്ടും സ്ഥാനത്ത് നിൽക്കുന്ന കമ്പനികൾ നിരക്ക് വർദ്ധിപ്പിച്ചാൽ മാത്രമേ വി നിരക്ക് വർദ്ധിപ്പിക്കുന്നതിലേക്ക് കടക്കുകയുള്ളു എന്ന് കരുതുന്നു.
മൊബൈൽ കമ്പനികൾ ദീപാവലി സമയത്ത് നിരക്ക് വർദ്ധിപ്പിക്കും എന്ന റിപ്പോർട്ടുകൾ പുറത്ത് വന്നതിന് പിന്നാലെ നിരക്ക് വർദ്ധനവിൽ നിന്നും രക്ഷപ്പെടാനുള്ള വഴികളും ടെക് സൈറ്റുകൾ വ്യക്തമാക്കുന്നുണ്ട്. നിരക്ക് വർദ്ധനവ് എല്ലാ കമ്പനികളും കൂട്ടമായി ചെയ്താൽ സിം പോർട്ട് ചെയ്ത് കൊണ്ട് വർദ്ധനവ് ഒഴിവാക്കാൻ കഴിയുക ഇല്ല. ഈ അവസ്ഥയിൽ ദീർഘനാൾ വാലിഡിറ്റിയുള്ള സ്‌കീം ഇപ്പോഴേ ചാർജ് ചെയ്യുന്നതാവും ഉചിതം. എന്നാൽ ഇടയ്ക്ക് കമ്പനിമാറുന്നതിനായി നമ്പർ പോർട് ചെയ്യുന്നവർക്ക് ഈ ആനുകൂല്യം നഷ്ടമാകാനും സാദ്ധ്യതയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |