കൊച്ചി: വോട്ടെടുപ്പിന് ആറുദിവസം ബാക്കിനിൽക്കേ തൃക്കാക്കരയിൽ രാഷ്ട്രീയാങ്കം മുറുക്കി മുന്നണികൾ. പ്രാദേശിക വികസനം മുതൽ ആക്രമിക്കപ്പെട്ട നടി സമർപ്പിച്ച ഹർജി വരെ മണ്ഡലത്തിൽ ചൂടൻ ചർച്ചയായി. മുഖ്യമന്ത്രി പിണറായി വിജയൻ, മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എന്നിവർ ഉൾപ്പെടെ മണ്ഡലത്തിൽ വീണ്ടും എത്തിയതോടെ പ്രചാരണത്തിനും വോട്ടുറപ്പിക്കാനും പുത്തൻ തന്ത്രങ്ങൾ മെനയുകയാണ് മുന്നണികൾ.
മൂന്നു മുന്നണികളുടെ മുതിർന്ന നേതാക്കളെല്ലാം മണ്ഡലത്തിലുണ്ട്. വീട് സന്ദർശനം മുതൽ പൊതുയോഗങ്ങളിൽ വരെ നേതാക്കൾ സജീവമാണ്. യുവജന, വിദ്യാർത്ഥി, വനിതാ സ്ക്വാഡുകളും വീടുകയറി പ്രചാരണം കൊഴുപ്പിച്ച് ഓരോ വോട്ടുകളും തങ്ങൾക്കനുകൂലമാക്കാൻ തീവ്രശ്രമത്തിലാണ്. വടകര എം.എൽ.എ കെ.കെ. രമ ഉൾപ്പെടെയുള്ള പ്രമുഖർ വോട്ടുറപ്പിക്കാൻ രംഗത്തുണ്ട്.
നിഷ്‌പക്ഷ വോട്ടുകൾ പെട്ടിയിലാക്കാനുള്ള നീക്കങ്ങൾക്ക് പ്രത്യേക ശ്രദ്ധയാണ് മുന്നണികൾ നൽകുന്നത്. ആർക്കും പിന്തുണ പ്രഖ്യാപിക്കാത്ത ട്വന്റി 20, ആം ആദ്മി പാർട്ടി എന്നിവയുടെ വോട്ടുകളിലാണ് മുന്നണികളുടെ കണ്ണും ആശങ്കയും. ഇവ വശത്താക്കാനുള്ള അണിയറനീക്കങ്ങളും സജീവമാണ്.
പിണറായി രണ്ടാം ദിനവും
ഒരാഴ്ച കൊച്ചിയിൽ ക്യാമ്പ് ചെയ്തു മടങ്ങിയ മുഖ്യമന്ത്രി പിണറായി വിജയൻ പ്രചാരണത്തിൽ സജീവമായി. ഇന്നലെയും പൊതുസമ്മേളനത്തിൽ പങ്കെടുത്തു. മൂന്നുദിവസം കൂടി പൊതുസമ്മേളനങ്ങൾ, പാർട്ടി യോഗങ്ങൾ എന്നിവയിൽ അദ്ദേഹം പങ്കെടുക്കും. പ്രചാരണത്തിന്റെ അന്തിമനീക്കങ്ങൾ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ആസൂത്രണം ചെയ്യുമെന്ന് എൽ.ഡി.എഫ് വൃത്തങ്ങൾ പറഞ്ഞു. രാഷ്ട്രീയ ആരോപണങ്ങൾ അവഗണിച്ച് വികസന പദ്ധതികൾക്ക് പ്രാധാന്യം നൽകുകയാണ് മുഖ്യമന്ത്രിയുടെ പ്രസംഗങ്ങൾ.
രാഷ്ട്രീയം പറഞ്ഞ് യു.ഡി.എഫ്
എൽ.ഡി.എഫിനെ രാഷ്ട്രീയമായി ആക്രമിക്കുകയെന്ന തന്ത്രത്തിന് മൂർച്ച കൂട്ടുകയാണ് യു.ഡി.എഫ്. ആക്രമിക്കപ്പെട്ട നടി ഹൈക്കോടതിയിൽ നൽകിയ പുതിയ ഹർജിയിലെ ആരോപണങ്ങളാണ് പുതിയ ആയുധം. സ്ത്രീസുരക്ഷ ഉറപ്പാക്കുന്നതിൽ സർക്കാർ പരാജയമെന്നാണ് പ്രചാരണം. എൽ.ഡി.എഫ് ഭരണത്തിൽ സ്ത്രീകൾ സുരക്ഷിതരല്ലെന്നും അഴിമതിയുടെ കൂത്തരങ്ങായി കേരളം മാറിയെന്നും കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ ആരോപിച്ചു. രാഷ്ട്രീയ വിവാദങ്ങൾ പരമാവധി മുതലാക്കുകയെന്ന ലക്ഷ്യത്തിലാണ് പ്രതിപക്ഷം.
സർക്കാരിനെതിരെ ബി.ജെ.പി
സർക്കാരിനെയും സി.പി.എമ്മിനെയും പ്രതിക്കൂട്ടിലാക്കാവുന്ന വിഷയങ്ങളാണ് ബി.ജെ.പിയും ഉന്നയിക്കുന്നത്. ആലപ്പുഴയിൽ പോപ്പുലർ ഫ്രണ്ട് നടത്തിയ പ്രകടനത്തിലെ വിവാദ മുദ്രാവാക്യം ബി.ജെ.പി ആയുധമാക്കി. സംഭവത്തിൽ കേസെടുക്കാതെ തീവ്രവാദസംഘടനകൾക്ക് ഒത്താശ നൽകുകയാണ് സി.പി.എമ്മും സർക്കാരുമെന്ന ആരോപണം ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ ഉന്നയിച്ചു. പിന്നാക്ക സമുദായ നേതാക്കളെ സന്ദർശിച്ച് വോട്ടുകൾ അനുകൂലമാക്കാനും നേതാക്കൾ ശ്രമിക്കുന്നുണ്ട്.
സി.പി.എമ്മിന് ഗൂഢലക്ഷ്യം: കെ മുരളീധരൻ
കൊച്ചി: സി.പി.എമ്മിന് വികസനം ചർച്ച ചെയ്യരുതെന്ന ഗൂഢലക്ഷ്യമാണുള്ളതെന്ന് കെ.മുരളീധരൻ എംപി പറഞ്ഞു. മണ്ഡലത്തിൽ വികസനം ചർച്ച ചെയ്യുമെന്നാണ് യു.ഡി.എഫ് പ്രതീക്ഷിച്ചത്. തങ്ങൾ അതിന് തയ്യാറായെങ്കിലും സി.പി.എം ഒഴിഞ്ഞുമാറിയെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. മന്ത്രിമാർ തമ്മിൽ ഐക്യമില്ല. ഡെപ്യൂട്ടി സ്പീക്കർ വിളിച്ചിട്ടുപോലും ഒരു മന്ത്രി ഫോൺ എടുക്കുന്നില്ല. എല്ലാ രംഗത്തും സർക്കാർ പരാജയപ്പെട്ടു. കെ-റെയിൽ നടപ്പാക്കുമെന്ന് പറയുമ്പോൾ കെ.എസ്.ആർ.ടി.സി അടച്ച് പൂട്ടലിന്റെ വക്കിലാണ്. ജോലി ചെയ്തതിന്റെ കൂലിക്കുവേണ്ടി ജീവനക്കാർ സമരം ചെയ്യുന്നു. ആക്രിവിലയ്ക്ക് തൂക്കിവിൽക്കാൻ വച്ച ബസുകളിൽ വിദ്യാലയങ്ങൾ തുടങ്ങുന്ന അവസ്ഥവരെ സംജാതമായി. കെ-റെയിൽ കല്ലിടൽ നിറുത്തിയത് ജനങ്ങൾ എതിരായതു കൊണ്ടാണ്. മുരളീധരൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |