സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഹെപ്പറ്റൈറ്റിസ് സി ബാധിതർ ജില്ലയിൽ
ആലപ്പുഴ: കരളിനെ ഗുരുതരമായി ബാധിക്കുന്ന രോഗമായ ഹെപ്പറ്റൈറ്റിസ് സിയുടെ വ്യാപനം ജില്ലയിൽ വർദ്ധിക്കുന്നത് ആശങ്ക ഉയർത്തുന്നു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഹെപ്പറ്റൈറ്റിസ് സി രോഗബാധിതരുള്ള ജില്ലയും ആലപ്പപ്പുഴയാണ്. 2021 ഏപ്രിൽ മുതൽ 2022 മാർച്ച് വരെ ജില്ലയിൽ 145 പേർക്കാണ് രോഗം ബാധിച്ചതെന്ന് ദേശീയ ആരോഗ്യ ദൗത്യം (എൻ.എച്ച്.എം.) പുറത്തിറക്കിയ പുതിയ റിപ്പോർട്ടിലുണ്ട്.
സംസ്ഥാനത്താകെ ഒരു വർഷം രോഗം പിടിപെട്ടവരിൽ 24 ശതമാനവും ജില്ലയിലുള്ളവരാണ്. തിരുവനന്തപുരമാണ് രോഗബാധിതരിൽ രണ്ടാമത്. 109 പേർ. കോഴിക്കോട് -74, എറണാകുളം- 73 എന്നീ ജില്ലകളാണ് രോഗബാധിതരുടെ എണ്ണത്തിൽ തൊട്ടുപിന്നിൽ. രോഗബാധിതർ ഏറ്റവും കുറവുള്ളത് ഇടുക്കിയിലും പത്തനംതിട്ടയിലുമാണ്. രണ്ടു പേർക്ക് മാത്രമാണ് ഈ ജില്ലകളിൽ രോഗം സ്ഥിരീകരിച്ചത്.
ആലപ്പുഴയിൽ ഏതാനും വർഷങ്ങളായി രോഗബാധിതരുടെ എണ്ണത്തിൽ വർദ്ധനവുണ്ടാകുന്നുണ്ട്. കഴിഞ്ഞവർഷം ഒരു മരണവും റിപ്പോർട്ടുചെയ്തു. ലഹരിമരുന്നുപയോഗവും പച്ചകുത്തലും രോഗംപടരാൻ കാരണമാകുന്നുണ്ടോയെന്നും സംശയമുയർന്നിരുന്നു. രോഗബാധയുണ്ടെന്ന് സംശയിക്കുന്നവരുടെ സ്‌ക്രീനിംഗ് മാത്രമാണ് നിലവിൽ നടക്കുന്നത്. കഴിഞ്ഞവർഷം 23,000 ഓളം പേരെ സ്‌ക്രീൻ ചെയ്തിരുന്നു. മറ്റുജില്ലകളിലുള്ളതിനേക്കാൾ കൂടുതൽ രോഗികളെ ഇതിലൂടെ കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ട്.
ഹെപ്പറ്റൈറ്റിസ് സി
വൈറസ് മൂലം കരളിനെ ബാധിക്കുന്ന സാംക്രമിക രോഗം
രക്തത്തിലൂടെയാണ് രോഗം പടരുന്നത്
തുടക്കത്തിൽ പ്രത്യേക ലക്ഷണങ്ങളൊന്നും കാണിക്കില്ല.
ആന്റിവൈറൽ മരുന്നുകളുപയോഗിച്ചുള്ള ചികിത്സകൾ ലഭ്യമാണ്
ലിവർ സിറോസിസിന് കാരണമാകും
ഹെപ്പറ്റൈറ്റിസ് സി പിടിപെട്ടാൽ സാധാരണ മഞ്ഞപ്പിത്തം പോലെ വിട്ടുമാറില്ല. ലിവർ സിറോസിസിനുവരെ കാരണമാകും. കരൾ അർബുദത്തിലേക്കും നയിക്കാം. രോഗം പിടിപെട്ടിട്ടുണ്ടോയെന്ന് കണ്ടെത്താൻ വർഷത്തിലൊരിക്കൽ സ്‌ക്രീനിംഗ് ആവശ്യമാണ്. മദ്യപാനികൾ, സ്ഥിരമായി കുത്തിവയ്പെടുക്കുന്നവർ, ഡയാലിസിസ് നടത്തുന്നവർ എന്നിവർ നിർബന്ധമായും സ്‌ക്രീനിംഗിന് വിധേയരാകണം.
രോഗത്തിലേക്ക് നയിക്കുന്നത്
1.ഒരേ സൂചി ഉപയോഗിച്ച് കുത്തിവയ്പെടുക്കുന്നത്
2.രോഗബാധയുള്ളവരുടെ രക്തമോ അവയവമോ സ്വീകരിക്കൽ.
3.സൂചിയും ശസ്ത്രക്രിയാ ഉപകരണങ്ങളും ശുചീകരിക്കാതെ വീണ്ടും ഉപയോഗിക്കുക
4.ശരിയായി ശുചീകരിക്കാതെ ഒരേ ഉപകരണമുപയോഗിച്ച് പലർക്ക് പച്ച കുത്തുന്നത്
ഹെപ്പറ്റൈറ്റിസ് സി വ്യാപനം ജില്ലയിൽ വർദ്ധിച്ചിട്ടില്ല. ആരോഗ്യ വകുപ്പിന്റെ പ്രത്യേക കാമ്പയിന്റെ ഭാഗമായും ശസ്ത്രക്രിയ ഉൾപ്പെടെയുള്ള ചികിത്സക്കും നടത്തുന്ന പരിശോധന ജില്ലയിൽ മറ്റു ജില്ലകളെ അപേക്ഷിച്ച് കൂടുതലാണ്. കൂടുതൽ പരിശോധന നടത്തിയപ്പോൾ കൂടുതൽ രോഗികളെ കണ്ടെത്തി.
- ആരോഗ്യ വകുപ്പ് അധികൃതർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |