തിരുവനന്തപുരം: സെഞ്ച്വറിയടിച്ച തക്കാളി വില അതേപടി തുടരുമ്പോൾ, 34 രൂപ മുതൽ 38 വരെയായിരുന്ന ജയ അരിക്ക് ഇപ്പോൾ വില 39 രൂപ മുതൽ 42 വരെ.
ഒരാഴ്ചക്കിടെ ചില്ലറ വിപണിയിൽ ജയ, സുരേഖ അരി ഇനങ്ങൾക്ക് കൂടിയത് ഏഴ് രൂപ വരെ. 40 രൂപയായിരുന്ന ഒരു കിലോ പയറിന് ഇപ്പോൾ വില 80. 30 രൂപയുണ്ടായിരുന്ന വഴുതനയ്ക്ക് വില 65. 40 രൂപയ്ക്ക് കിട്ടിയിരുന്ന പയറിന് ഇപ്പോൾ 80.
കഴിഞ്ഞയാഴ്ച 30 രൂപയ്ക്ക് കിട്ടിയ കത്തിരിക്ക് ഇപ്പോൾ 50. പൊതുവിപണിയിൽ നിന്ന് 10 മുതൽ 40 രൂപ വരെ വില കുറച്ചാണ് ഹോർട്ടികോർപ്പിന്റെ വില്പന. എന്നാൽ ഹോർട്ടികോർപ്പിന് 156 സ്റ്റാളുകളേയുള്ളൂ. ഇതുകാരണം സർക്കാരിന്റെ ഇടപെടൽ വിപണിയിൽ ഫലം കാണുന്നില്ലെന്നാണ് വിലയിരുത്തൽ. കിലോയ്‌ക്ക് 32 -35 വരെയായിരുന്ന ഏത്തന് ഇപ്പോഴത്തെ പൊതുവിപണി വില 75-85 രൂപ. സവാള, ചെറിയ ഉള്ളി എന്നിവയുടെ വില കുറഞ്ഞിട്ടുണ്ട്.
അതേസമയം ഹോർട്ടികോർപ്പിൽ തക്കാളിക്ക്- 87, മുരിങ്ങയ്‌ക്ക- 60, ബീൻസ്- 75, വെള്ളരി- 38, കത്തിരി- 45, ബീറ്റ്റൂട്ട്- 42, ഇഞ്ചി- 39 എന്നിങ്ങനെയാണ് വില. എന്നാൽ മഴകാരണം പച്ചക്കറി ലഭ്യത കുറഞ്ഞതിനാലാണ് വില ഉയരാൻ കാരണമെന്നാണ് വ്യാപാരികൾ പറയുന്നത്. ഇടനിലക്കാരും ചില കച്ചവടക്കാരും വില അമിതമായി വർദ്ധിപ്പിക്കുന്നതായും ആരോപണമുണ്ട്.
അരി വരവ് നിലച്ചു.
അതേസമയം ആന്ധ്ര പ്രദേശിൽ നിന്ന് വരവ് കുറഞ്ഞതോടെ ജയ അരി കിട്ടാത്ത സാഹചര്യമാണ്. കഴിഞ്ഞയാഴ്ച 33.50 രൂപയായിരുന്ന സുരേഖ അരിയ്‌ക്ക് ഈയാഴ്ചത്തെ വില 37. ഇന്ധന വില വർദ്ധനവിനെ തുടർന്ന് പലചരക്ക് സാധനങ്ങൾക്കും പച്ചക്കറികൾക്കും വില ഉയർന്നതിനൊപ്പമാണ് അരി വിലയും പിടിവിടുന്നത്.
പച്ചക്കറി വില
ഇനം...........................പൊതുവിപണി ...........................ഹോർട്ടികോർപ്പ് വില
അമര ...........................41......................................................36
വെണ്ട...........................65......................................................50
പാവയ്‌ക്ക....................70......................................................62
പടവലം...........................55......................................................45
ബീൻസ്...........................82......................................................75
ചെറിയ നാരങ്ങ...........120.....................................................89
കാരറ്റ്..............................65......................................................54
ഏത്തൻ...........................75......................................................67
'അമിത വിലയുള്ള പച്ചക്കറികൾ ഹോർട്ടികോർപ്പ് മുഖേന സംഭരിച്ച് കുറഞ്ഞ നിരക്കിൽ പൊതുജനങ്ങൾക്ക് വിതരണം ചെയ്യും. വിപണി ഇടപെടലുകൾ നടത്താൻ കൃഷി ഡയറക്ടറെ ചുമതലപ്പെടുത്തി.'
- മന്ത്രി പി. പ്രസാദ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |