ആലപ്പുഴ: പോപ്പുലർ ഫ്രണ്ട് റാലിക്കിടെ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച സംഭവത്തിൽ പോപ്പുലർ ഫ്രണ്ട് ആലപ്പുഴ ജില്ലാ പ്രസിഡന്റ് വണ്ടാനം പുതുവൽ നവാസ് വണ്ടാനം (30) ഉൾപ്പെടെ രണ്ട് പേരെ ആലപ്പുഴ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു. ഈരാറ്റുപേട്ട നടക്കൽ സ്വദേശി പാറനാനി അൻസാർ നജീബാണ് (30) അറസ്റ്റിലായ മറ്റൊരാൾ. പോപ്പുലർ ഫ്രണ്ട് ജില്ലാ സെക്രട്ടറി മുജീബിനായി അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് പറഞ്ഞു. പരിപാടിയുടെ സംഘാടകർക്കെതിരെയുള്ള നടപടിയുടെ ഭാഗമായാണ് നവാസിന്റെ അറസ്റ്റ്.
മുദ്രാവാക്യം വിളിച്ചുകൊടുത്ത കുട്ടിയെ തോളിലിരുത്തിയ അൻസാറിനെ തിങ്കളാഴ്ച രാത്രി പത്ത് മണിയോടെ മറ്റക്കാട്ടുള്ള സുഹൃത്തിന്റെ വീട്ടിൽ നിന്നാണ് പിടികൂടിയത്. വിശദമായ ചോദ്യം ചെയ്യലിന് ശേഷമായിരുന്നു അറസ്റ്റ്. കേസെടുത്തത് മുതൽ അൻസാറിനെ പൊലീസ് നിരീക്ഷിച്ചുവരികയായിരുന്നു. വിദേശത്തായിരുന്ന ഇയാൾ ഇപ്പോൾ നടക്കലിൽ മലഞ്ചരക്ക് വ്യാപാരം നടത്തുകയാണ്. പാലാ ഡിവൈ.എസ്.പി ഓഫീസിലെത്തിച്ച് നടപടിക്രമങ്ങൾ പൂർത്തീകരിച്ചശേഷം ആലപ്പുഴ സൗത്ത് പൊലീസിന് കൈമാറി. നവാസിനെ ഇന്നലെ രാവിലെ കസ്റ്റഡിയിലെടുത്തെങ്കിലും രാത്രിയോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
സംഭവത്തിൽ അഭിഭാഷകപരിഷത്ത് നൽകിയ പരാതിയിൽ കേസെടുത്ത പൊലീസ് പോപ്പുലർ ഫ്രണ്ട് ജില്ലാ നേതാക്കളെ പ്രതിപ്പട്ടികയിൽ ചേർക്കുകയായിരുന്നു. മുദ്രാവാക്യം വിളിച്ച കുട്ടിയെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് ജില്ലാ പൊലീസ് മേധാവി ജി. ജയദേവ് പ്രതികരിച്ചു. കുട്ടിയെ തിരിച്ചറിഞ്ഞ ശേഷം മാതാപിതാക്കളെ ചോദ്യം ചെയ്യും. മുദ്രാവാക്യം വിളിച്ചവരിൽ വീഡിയോയിൽ തിരിച്ചറിയുന്നവർക്കെതിരെയും കേസെടുക്കും. ആലപ്പുഴ ഡിവൈ.എസ്.പി ജയരാജിന്റെ മേൽനോട്ടത്തിൽ സൗത്ത് പൊലീസിന്റെ പ്രത്യേക സംഘമാണ് കേസന്വേഷിക്കുന്നത്.
നേതാക്കളെ കസ്റ്റഡിയിലെടുത്ത പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ ആലപ്പുഴ നഗരത്തിൽ ഇന്നലെ വൈകിട്ട് പ്രതിഷേധ പ്രകടനം നടത്തി. സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |