മെഡിക്കൽ കോളേജ് ഫ്ളൈയോവറിന്റെ അപ്രോച്ച് റോഡ് തകർന്നതുമായി ബന്ധപ്പെട്ട് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്റെ വിമർശനത്തിന് മറുപടിയുമായി പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ഒരു വിഷയം വരുമ്പോൾ അതിനെക്കുറിച്ച് പഠിച്ചശേഷം സമൂഹമാദ്ധ്യമത്തിൽ പോസ്‌റ്റുന്നതാണ് ഉത്തരവാദിത്വപ്പെട്ട സ്ഥാനത്തിരിക്കുന്ന വ്യക്തി ചെയ്യേണ്ടതെന്ന് വിമർശിച്ച മന്ത്രി പൊതുമരാമത്ത് വകുപ്പിന്റെ ചോരകുടിച്ച് രസിക്കാൻ സുധാകരന് പലകാരണങ്ങളുണ്ട് അത് നടക്കട്ടെയെന്നും ഫേസ്‌ബുക്ക് പോസ്‌റ്റിൽ കുറിച്ചു.
മെഡിക്കൽ കോളേജ് ഫ്ളൈയോവർ പ്രവൃത്തിയും പൊതുമരാമത്ത് വകുപ്പും തമ്മിലെ ബന്ധമെന്തെന്ന് ചോദിച്ച മന്ത്രി സമൂഹമാദ്ധ്യമം വഴി അസംബന്ധ പ്രസ്‌താവനയിറക്കുമ്പോൾ പ്രതികരിക്കാതെ തരമില്ലെന്നും പറയുന്നു.
മന്ത്രി മുഹമ്മദ് റിയാസിന്റെ ഫേസ്‌ബുക്ക് പോസ്‌റ്റ് പൂർണരൂപം ചുവടെ:
പൊതുമരാമത്ത് വകുപ്പിന്റെ ചോര കുടിച്ച് ആഹ്ലാദിക്കുവാൻ ബഹുമാനപ്പെട്ട കെപിസിസി പ്രസിഡന്റിന് പല കാരണങ്ങളാൽ ആഗ്രഹമുണ്ടെന്ന് അറിയാം.
അത് നടക്കട്ടെ.
എന്നാൽ ഒരു വിഷയം വരുമ്പോൾ അങ്ങ് അതിനെ കുറിച്ച് പഠിച്ചു എഫ്ബി പോസ്റ്റ് ചെയ്യുന്നല്ലേ ഉത്തരവാദിത്ത സ്ഥാനത്ത് ഇരിക്കുന്ന വ്യക്തി എന്ന നിലയിൽ ഭംഗി ?
തിരുവനന്തപുരം മെഡിക്കൽ കോളേജ് ഫ്‌ളൈ ഓവറിന്റെ പ്രവൃത്തിയും പൊതുമരാമത്ത് വകുപ്പും തമ്മിലുള്ള ബന്ധം എന്താണാവോ ?
സാമൂഹ്യ മാധ്യമങ്ങളിൽ ഇതു സംബന്ധിച്ച് പലതരത്തിലുള്ള പരാമർശങ്ങൾ ശ്രദ്ധയിൽപ്പെട്ടിരുന്നു. അതിലൊന്നും പ്രതികരിക്കേണ്ട എന്ന് കരുതിയതാണ്.
എന്നാൽ കെപിസിസി അധ്യക്ഷൻ തന്നെ ഇങ്ങനെ നിരുത്തരവാദപരമായി സാമൂഹ്യ മാധ്യമം വഴി പിഡബ്ളുഡിയെ കുറിച്ച് അസംബന്ധ പ്രസ്താവന ഇറക്കുമ്പോൾ പ്രതികരിക്കാതെ തരമില്ല.
അങ്ങയുടെ എഫ്ബി പോസ്റ്റ് വരികൾ തന്നെ കടമെടുക്കട്ടെ
'പ്രതികരിക്കുന്നവർക്ക് പോലും നാണം തോന്നത്തക്ക വിധം എണ്ണമ്മറ്റ അസംബന്ധങ്ങളാണ് ദിനംപ്രതി അങ്ങയിൽ നിന്ന് പുറത്ത് വരുന്നത്'
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |