SignIn
Kerala Kaumudi Online
Thursday, 25 April 2024 9.17 AM IST

പിടിവിട്ട് ഭക്ഷ്യവിഷബാധ; ലൈസൻസില്ല, ഒരു മാസം പിഴയിട്ടത് ലക്ഷത്തിലേറെ

bacteria

തൃശൂർ: കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവു വന്നതോടെ, ആഘോഷങ്ങളും പൊതുചടങ്ങും കൂടുകയും വിനോദസഞ്ചാര കേന്ദ്രങ്ങളിലെ ഹോട്ടലുകൾ നിറഞ്ഞുകവിയുകയും ചെയ്തതോടെ ഭക്ഷ്യവിഷബാധ പിടിവിടുന്നു. ചെറുതും വലുതുമായ നിരവധി പരാതികൾ വന്നതിനെ തുടർന്ന് ജില്ലയിൽ ഏപ്രിൽ - മേയ് മാസത്തിനിടെ ഒരു ലക്ഷത്തോളം രൂപ പിഴയിനത്തിൽ ഈടാക്കി.
5,000 രൂപ വീതമാണ് ലൈസൻസ് ഇല്ലാത്ത സ്ഥാപന ഉടമകളിൽ നിന്ന് പിഴ ഈടാക്കിയത്. ഇതിൽ ഹോട്ടലുകളും ഭക്ഷ്യഉത്പന്ന നിർമ്മാണസ്ഥാപനങ്ങളുമുണ്ട്. അതേസമയം, ട്രെയിനുകളിലും റെയിൽവേ സ്റ്റേഷനുകളിലും റെയ്ഡ് നടത്താൻ വകുപ്പിന് കഴിയില്ല. ഇതിന് റെയിൽവേയിൽ പ്രത്യേക വിഭാഗമുണ്ട്.
കഴിഞ്ഞദിവസം ട്രെയിൻ യാത്രയ്ക്കിടെ ഭക്ഷ്യവിഷബാധയെ തുടർന്ന് ഇരുപത് യാത്രക്കാരിൽ നാല് കുട്ടികൾ അടക്കം അഞ്ച് പേരെ തൃശൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കാസർകോട് ചെറുവത്തൂരിൽ ഷവർമ്മ കഴിച്ച് ഭക്ഷ്യവിഷബാധയെ തുടർന്ന് വിദ്യാർത്ഥിനി മരിച്ചതിന് പിന്നാലെയാണ് പരിശോധനകൾ കടുപ്പിച്ചത്.

എന്നാൽ വകുപ്പിൽ ജീവനക്കാർ കുറവുള്ളത് പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്. 9 ഫുഡ് സേഫ്റ്റി ഓഫീസർമാർ മാത്രമാണ് ജില്ലയിലുള്ളത്. വേണ്ടത്ര വാഹനങ്ങളുമില്ല. കൊവിഡിന് ശേഷം ലൈസൻസില്ലാത്ത കടകൾ കൂടിയതായാണ് വിവരം. മായം കലർന്നിട്ടുണ്ടോയെന്ന പരിശോധന നടത്താനും സാമ്പിളുകളുടെ ശേഖരണത്തിനും കുറ്റം ചെയ്യുന്നവർക്ക് ശിക്ഷ ഉറപ്പാക്കാനുമുള്ള കോടതി നടപടികൾക്കുമായി ഉന്നത ഉദ്യോഗസ്ഥർ വേണം. ഈ ഒഴിവും നികത്തിയിട്ടില്ല. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പ്രവർത്തനം ഊർജ്ജിതമാക്കണമെന്ന ആവശ്യം ശക്തമാകുമ്പോഴാണിത്.

പതിറ്റാണ്ട് കഴിഞ്ഞിട്ടും...

2012 ലാണ് സംസ്ഥാനത്ത് ഷവർമ കഴിച്ചതിനെ തുടർന്നുള്ള വിഷബാധ ആദ്യമായി റിപ്പോർട്ട് ചെയ്യുന്നത്. തിരുവനന്തപുരം വഴുതക്കാടുള്ള ഹോട്ടലിൽ നിന്ന് ഷവർമ്മ വാങ്ങി കഴിച്ചതിനെ തുടർന്ന് യുവാവ് മരിച്ചെന്ന പരാതി വലിയ വിവാദമായിരുന്നു. ഹോട്ടലുടമയെ അറസ്റ്റ് ചെയ്തിരുന്നു. അന്വേഷണത്തിനും വ്യാപക പരിശോധനയ്ക്കും ഉത്തരവിട്ടതിനെ തുടർന്ന് സംസ്ഥാനവ്യാപകമായി ആയിരത്തിലധികം ഭക്ഷണശാലകളിൽ റെയ്ഡ് നടത്തി. 50 സ്ഥാപനങ്ങൾ അടപ്പിച്ചു. പക്ഷേ, പിന്നീട് ഒരു പതിറ്റാണ്ടായിട്ടും കടുത്ത നടപടികളുണ്ടായില്ല.

ഭക്ഷ്യവിഷബാധ ശ്രദ്ധിക്കാം

ഭക്ഷണശേഷമുണ്ടാകുന്ന ഛർദ്ദി, മനംപിരട്ടൽ, ശരീരവേദന, തരിപ്പ്, വയറിളക്കം, വയറുവേദന എന്നിവയാണ് ലക്ഷണങ്ങൾ
കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കിൽ ഭക്ഷ്യവിഷബാധ തലച്ചോറിനെയും നാഡീവ്യൂഹത്തെയും ബാധിച്ച് മരണം വരെ സംഭവിക്കാം.
തിളപ്പിച്ചാറിയ വെള്ളം, കരിക്കിൻ വെള്ളം, ഒ.ആർ.എസ് ലായനി തുടങ്ങിയവ കുടിക്കാൻ നൽകി ജലാംശം കുറയാതെ നോക്കണം.
വൃത്തിയും ശുചിത്വവുമുള്ള ഹോട്ടലിൽ നിന്നും മാത്രം ആഹാരം കഴിക്കുക, യാത്രകളിൽ സസ്യാഹാരം മാത്രം കഴിക്കുക.


പൊതുചടങ്ങുകൾക്ക് ഭക്ഷണം പാചകം ചെയ്യാനുപയോഗിക്കുന്ന പാത്രങ്ങൾ വൃത്തിയും വെടിപ്പും ഉള്ളതാണെന്ന് ഉറപ്പാക്കണം. ലൈസൻസില്ലാതെ പ്രവർത്തിച്ച നിരവധി സ്ഥാപനങ്ങൾ അടയ്ക്കാൻ നിദ്ദേശിക്കുകയും പിഴ ഈടാക്കുകയും ചെയ്യുന്നുണ്ട്. കൊവിഡിന് ശേഷം ഭക്ഷ്യവിഷബാധ കൂടിയിട്ടുണ്ട്. കർശന നടപടി തുടരും.

പി.യു.ഉദയശങ്കർ

അസി.കമ്മിഷണർ, ഭക്ഷ്യസുരക്ഷാവകുപ്പ്, തൃശൂർ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.