കൊല്ലം: 'എന്റെ മാളൂട്ടിക്ക് നീതി കിട്ടിയെന്ന് കരുതുന്നില്ല. അവളുടെ ആത്മാവ് ഇപ്പോഴും സങ്കടത്തിലായിരിക്കും. അത്രയേറെ വേദന അവൾ അനുഭവിച്ചു". വിസ്മയയുടെ അടുത്ത കൂട്ടുകാരിയും കേസിലെ നിർണായക സാക്ഷിയുമായ വിദ്യ മുരളീധരന്റെ വാക്കുകളാണിത്.
'ക്രൂരമായി പീഡിപ്പിച്ചിട്ടും വിസ്മയയ്ക്ക് കിരണിനെ ഇഷ്ടമായിരുന്നു. അതിനാലാണ് ബന്ധം വേർപെടുത്താനുള്ള ആലോചനകൾക്ക് അവൾ വഴങ്ങാതിരുന്നത്. കിരൺ വീണ്ടും വിളിച്ചപ്പോൾ മടങ്ങിപ്പോയതും അതുകൊണ്ടാണ്. തീരെ സഹിക്കാൻ കഴിയാതെ വന്നപ്പോഴാകാം എല്ലാം അവസാനിപ്പിച്ചത്'', വേദനയോടെ വിദ്യ പറയുന്നു.
വിവാഹം നടന്ന് മൂന്നുമാസം കഴിഞ്ഞപ്പോൾ തന്നെ കിരണിനെക്കുറിച്ച് അവൾ പരാതി പറയുമായിരുന്നു. വിസ്മയയുടെ സഹോദരൻ വിജിത്തിന്റെ കല്യാണത്തിന് താനും ഭർത്താവും പോയിരുന്നു. കിരൺ വന്നിരുന്നില്ല. അന്ന് വിസ്മയ കരഞ്ഞുകൊണ്ട് കിരണിന്റെ ക്രൂരതകളെക്കുറിച്ച് പറഞ്ഞിരുന്നു.
വിസ്മയയുടെ ആത്മഹത്യ ഞെട്ടലോടെയാണ് കേട്ടത്. അപ്പോൾ തന്നെ വിസ്മയ അയച്ച സന്ദേശങ്ങൾ ബന്ധുക്കൾക്ക് കൈമാറി. പിന്നീട് മാദ്ധ്യമങ്ങളിൽ പരന്നു. ഇതോടെയാണ് മരണം വിവാദമായത്. വിവാഹവാർഷിക ദിനത്തിൽ കിരണിന്റെ പീഡനങ്ങളെക്കുറിച്ച് വിസ്മയ കരഞ്ഞുകൊണ്ട് പറയുന്ന ശബ്ദരേഖ അന്വേഷണ സംഘത്തിന് കൈമാറിയത് കേസിൽ നിർണായക തെളിവായി.
മാളൂട്ടിയും വിദ്യയും കളിക്കൂട്ടുകാർ
എൽ.കെ.ജി മുതൽ പത്താം ക്ലാസ് വരെ അഞ്ചൽ ശബരിഗിരി സ്കൂളിൽ വിസ്മയയും വിദ്യയും ഒരുമിച്ചാണ് പഠിച്ചത്. പ്ലസ് ടുവിന് സ്കൂൾ മാറിയിട്ടും സ്ഥിരമായി കാണുമായിരുന്നു. വിദ്യയുടെ അഗസ്ത്യക്കോടുള്ള വീടിനടുത്താണ് വിസ്മയയുടെ കുഞ്ഞമ്മയുടെ വീട്. അവിടത്തെ ക്ഷേത്രത്തിൽ ഉത്സവത്തിനെത്തുന്ന വിസ്മയ കൂടുതൽ സമയവും വിദ്യയുടെ വീട്ടിലായിരുന്നു. ഇരുവരും വാട്സ്ആപ്പിൽ ചാറ്റ് ചെയ്യുമായിരുന്നു. മാളൂട്ടി എന്നാണ് വിദ്യ വിസ്മയയെ വിളിച്ചിരുന്നത്. ഫോണിൽ നമ്പർ സേവ് ചെയ്തിരുന്നതും മാളൂട്ടി എന്ന പേരിലാണ്.
പ്രതിഭാഗത്തെ ഒരു അഭിഭാഷകൻ വീട്ടിലെത്തി കേസിനെക്കുറിച്ച് പറഞ്ഞു. മൊഴി പറയരുതെന്നോ മാറ്റണമെന്നോ പറഞ്ഞില്ലെങ്കിലും വാക്കുകളിൽ ഭീഷണി ഉണ്ടായിരുന്നു. പക്ഷേ വഴങ്ങിയില്ല. ഭർത്താവ് അനന്തകൃഷ്ണനും വലിയ പിന്തുണ നൽകി.
വിദ്യ മുരളീധരൻ, കൂട്ടുകാരി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |