കൊല്ലം: മകളെ ആത്മഹത്യയിലേക്ക് തള്ളിവിട്ട കിരൺകുമാറിന് ശിക്ഷ ലഭിച്ചെങ്കിലും പോരാട്ടം തുടരുമെന്ന് ത്രിവിക്രമൻ നായർ പറഞ്ഞു.
കിരൺകുമാറിന്റെ കുടുംബാംഗങ്ങൾ ക്രൂരമായ വാക്കുകൾ കൊണ്ട് മനസ് മുറിപ്പെടുത്തിയതായി വിസ്മയ കരഞ്ഞ് പറഞ്ഞിട്ടുണ്ട്. അതിന്റെ തെളിവുകളുമുണ്ട്. അവർക്ക് കൂടി ശിക്ഷ ലഭിക്കുന്നതുവരെ പോരാട്ടം തുടരും.
കിരൺകുമാറിന്റെ പീഡനങ്ങളെക്കുറിച്ച് വിസ്മയ പലതവണ പറഞ്ഞിരുന്നു. കിരണിന്റെ മനസ് മാറി ഒരുമിച്ച് മുന്നോട്ടുപോകുമെന്ന് കരുതി. മകൾ മരിച്ചതോടെ താനും മരിച്ചതിന് തുല്യമാണ്. താൻ കൃത്യസമയത്ത് തീരുമാനം എടുത്തിരുന്നെങ്കിൽ മകളെ നഷ്ടപ്പെടില്ലായിരുന്നു. അതുകൊണ്ട് താനും കുറ്റക്കാരനാണ്. കിരണിന് ശിക്ഷ ലഭിച്ചെങ്കിലും മനസിന് സ്വസ്ഥത ലഭിക്കുന്നില്ല. മനസ് ശാന്തമാകുന്നതുവരെ മുടിയും താടിയും എടുക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.
കിരണിന്റെ കുടുംബാംഗങ്ങൾക്കെതിരെ ഹൈക്കോടതിയെ സമീപിക്കും.
ത്രിവിക്രമൻ നായർ
മകൾ ഇപ്പോഴും അരികിലുണ്ട്
തനിക്ക് ഇഷ്ടപ്പെട്ടില്ലെന്ന് പറഞ്ഞ് കിരൺകുമാർ ഉപേക്ഷിച്ച, സ്ത്രീധനമായി നൽകിയ യാരിസിലാണ് വിസ്മയയുടെ പിതാവ് ഇന്നലെ ശിക്ഷാ വിധി കേൾക്കാനെത്തിയത്. വിധി കേട്ടശേഷം വീട്ടിലേക്ക് മടങ്ങാൻ കാറിൽകയറുന്നതിനിടയിൽ നിറഞ്ഞ കണ്ണുകളോടെ അദ്ദേഹം പറഞ്ഞു: '' വിസ്മയ ദേ തൊട്ടപ്പുറത്ത് ഇരിക്കുന്നത് പോലെ തോന്നുന്നു. വിവാഹത്തിന് മുമ്പ് യാത്രകൾക്ക് പോകുമ്പോൾ എന്റെ തൊട്ടപ്പുറത്ത് അവൾ ഉണ്ടാകുമായിരുന്നു". അന്വേഷണ സംഘാംഗങ്ങളോട് കൈവീശി നന്ദി പറഞ്ഞാണ് അദ്ദേഹം കോടതിവളപ്പ് വിട്ടത്.
കാറിൽ തുടങ്ങിയ കലഹം
ഹോണ്ട സിറ്റി കാറാണ് വേണ്ടതെന്ന് വിസ്മയയോട് കിരൺകുമാർ പറഞ്ഞിരുന്നു
വിസ്മയയുടെ വീട്ടുകാർ വാങ്ങിനൽകിയത് യാരിസ് കാർ
കിരൺ കാർ കാണുന്നത് വിവാഹവസ്ത്രം നൽകാൻ വന്നപ്പോൾ
പിന്നീട് കാറിന്റെ പേരിൽ കുറ്റപ്പെടുത്തലും മർദ്ദനവും
ഒരു ദിവസംയാത്രയ്ക്കിടയിൽ കിരണിന്റെ മർദ്ദനം ഭയന്ന് കാർ നിറുത്തിയപ്പോൾ വിസ്മയ റോഡുവക്കിലെ വീട്ടിൽ അഭയം തേടി
ഹോണ്ട സിറ്റി കിട്ടിയില്ലെങ്കിൽ വോൾസ് വാഗന്റെ വെന്റോ കാർ വേണമെന്നായി കിരൺ
2021 ജനുവരി 2ന് രാത്രി വിസ്മയയെ ബലംപ്രയോഗിച്ച് കാറിൽ കയറ്റി നിലമേലിലെ വീട്ടിലെത്തി
വിസ്മയയുടെ സഹോദരനെ മർദ്ദിച്ച്, കാർ ഉപേക്ഷിച്ച് മടങ്ങി
പിന്നീട് വിസ്മയയെ വിളിച്ചുകൊണ്ടുപോയെങ്കിലും കാർ കിരൺ എടുത്തിരുന്നില്ല
പാട്ടക്കാറും വേസ്റ്റ് പെണ്ണിനെയും തലയിൽ കെട്ടിവച്ചെന്ന് പറഞ്ഞ് കിരൺകുമാർ വിസ്മയയുടെ പിതാവിനെ അപമാനിക്കുന്നതിന്റെ ശബ്ദരേഖ കേസിൽ കോടതി തെളിവായി സ്വീകരിച്ചിരുന്നു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |