ന്യൂഡൽഹി: കണ്ണൂർ പിലാത്തറ ഹോപ്പ് പുനരധിവാസ കേന്ദ്രത്തിലെ ചികിത്സയിലൂടെയും ഓർമ്മ വീണ്ടെടുത്ത നേപ്പാൾ കപിലവസ്‌തു സ്വദേശി സീതാ ഖനാൽ (52) രണ്ടു ദിവസത്തിനകം നാട്ടിലെത്തും. സീതയെ ഇന്നലെ നേപ്പാൾ എംബസിക്ക് കൈമാറി. രണ്ടു ദിവസം ഡൽഹി നേപ്പാൾ എംബസിയിൽ താമസിപ്പിക്കും. തുടർന്ന് ബന്ധുക്കളെ കാര്യങ്ങൾ ഒന്നുകൂടി ബോദ്ധ്യപ്പെടുത്തിയ ശേഷമാകും കൊണ്ടുപോകുക.
കുടുംബത്തോപ്പം ചേരാനാകുമെന്ന പ്രതീക്ഷയിലും, ഏഴ് വർഷം കാണാതായ താൻ മരിച്ചെന്ന് കരുതി മരണാനന്തര ചടങ്ങുകൾ നടത്തിയ ഭർത്താവും മക്കളും ബന്ധുക്കളും സ്വീകരിക്കുമോ എന്ന ആശങ്കയും സീതയ്ക്കുണ്ട്. ഹോപ്പ് പ്രവർത്തകർ നൽകിയ വിവരങ്ങൾ പ്രകാരം നേപ്പാൾ അധികൃതർ ബന്ധുക്കളുമായി ബന്ധപ്പെട്ടപ്പോഴാണ് സീതയുടെ മരണാനന്തര ചടങ്ങുകൾ നടത്തിയെന്ന വിവരം ലഭിച്ചത്. തുടർന്ന് ബന്ധുക്കളെ കൗൺസലിംഗ് ചെയ്യേണ്ടി വന്നുവെന്ന് നേപ്പാൾ എംബസി തേർഡ് സെക്രട്ടറി തങ്ക ബഹാദൂർ റായ് പറഞ്ഞു. ഓർമ്മ നഷ്‌ടപ്പെട്ട സീതയെ ചിലപ്പോൾ ബന്ധുക്കൾ പുറത്താക്കിയതാകാമെന്നും മനുഷ്യക്കടത്ത് സംഘത്തിന്റെ വലയിൽ വീണതാകാമെന്നും ബഹാദൂർ റായ് പറഞ്ഞു. സീതയെ പൂജാരിയായ ഭർത്താവ് ദേവ് രാജ് ഖനാലും മക്കളും ബന്ധുക്കളും സ്വീകരിക്കുമോ എന്ന കാര്യത്തിലും അനിശ്ചിതത്വമുണ്ട്. ഇവരുടെ ഒരു മകൻ അസാമിലാണ്.
സീതയുടെ ജീവിതം സുരക്ഷിതമാക്കാനുള്ള നടപടിയെടുത്തിട്ടുണ്ടെന്ന് ഹോപ്പ് മാനേജിംഗ് ട്രസ്റ്റി കെ.എസ്. ജയമോഹൻ അറിയിച്ചു. അവരുടെ ചികിത്സയും മറ്റുമുറപ്പാക്കാൻ നേപ്പാളിലുള്ള സന്നദ്ധ സംഘടനകളും സിസ്റ്റേഴ്സ് ഒഫ് ചാരിറ്റി ഡൽഹി പ്രൊവിൻസും സഹായം വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്. ഹോപ്പ് മുഖ്യ രക്ഷാധികാരിയും മുൻ കേന്ദ്രമന്ത്രിയുമായ എസ്. കൃഷ്‌ണകുമാർ, ട്രസ്റ്റി കെ.എസ്. ജയമോഹൻ, പ്രസിഡന്റ് ഫാ. ജോർജ് പൈനാടത്ത്, സെക്രട്ടറി ഡാനിയൽ എബ്രഹാം, സുജ കെ.എസ് എന്നിവരുടെ സാന്നിദ്ധ്യത്തിൽ കേരളാഹൗസിൽ നടന്ന ചടങ്ങിലാണ് സീതയെ എംബസി ഉദ്യോഗസ്ഥർക്ക് കൈമാറിയത്. ഏഴുവർഷം പരിചരിച്ച് ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്നവരോട് കണ്ണീരോടെ കൈകൂപ്പി സീത വിട പറഞ്ഞു. ചടങ്ങിൽ രണ്ടുവാക്ക് സംസാരിക്കാൻ ക്ഷണിച്ചപ്പോൾ നേപ്പാളിലെ പ്രാദേശിക ഭാഷയിലെ ഗാനം ആലപിച്ച് സീത കൈയടിയും നേടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |