തിരൂരങ്ങാടി: ചെമ്മാട്ട് പുതിയ ബസ് സ്റ്റാൻഡ് തുറന്നതിന് ശേഷമുള്ള ഗതാഗത പരിഷ്‌കാരത്തിന്റെ ഭാഗമായി ടൗണിൽ വിവിധ സ്ഥലങ്ങളിൽ സൂചനാ ബോർഡുകൾ സ്ഥാപിച്ചു തുടങ്ങി. ടൗണിൽ ബസുകൾ യാത്രക്കാരെ കയറ്റുന്നതിനും ഇറക്കുന്നതിനും സംബന്ധിച്ച് സ്റ്റോപ്പിന്റെ കാര്യത്തിൽ ആശയ കുഴപ്പം നേരിട്ടിരുന്നു. എന്നാൽ തിങ്കളാഴ്ച രാത്രി ട്രാഫിക് ക്രമീകരണ സമിതിയുടെ നേതൃത്വത്തിൽ ടൗണിന്റെ വിവിധ ഭാഗങ്ങളിൽ സുചനാ ബോർഡുകൾ സ്ഥാപിച്ചു. കോഴിക്കോട് പരപ്പനങ്ങാടി, കുന്നുംപുറം ഭാഗത്തു നിന്ന് വരുന്ന ബസുകൾ ടൗണിലെ കാർ ടാക്സി സ്റ്റാൻഡിന്റെ മുമ്പിൽ യാത്രക്കാരെ ഇറക്കുകയും താലൂക്ക് ആശുപത്രി റോഡ് ജംഗ്ഷനിൽ ബസുകൾ യാത്രക്കാരെ കയറ്റുന്നതും ഇറക്കുന്നതും പുർണ്ണമായും ഒഴിവാക്കുന്നത് സംബന്ധിച്ചും ബോർഡ് സ്ഥാപിച്ചിട്ടുണ്ട്.
പൊലീസ് സ്റ്റേഷന്റെ മുൻവശത്ത് നടപ്പാതയിൽ ബസ് വെയ്റ്റിംഗ് ഷെഡ് നിർമ്മാണം തുടങ്ങി. ബസ് നിറുത്തേണ്ടതും നിറുത്താനാകാത്തതുമായ സ്ഥലങ്ങളിൽ ഇവ കാണിക്കുന്ന ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. പുതിയ സംവിധാനം നിലവിൽ വന്നതോടെ ഗതാഗത കുരുക്കിന് കുറവ് വന്നിട്ടുണ്ട്. കോഴിക്കോട് റോഡിൽ ഇമ്രാൻസ് കണ്ണാശുപത്രിയുടെ മുൻപിൽ യാത്രക്കാർക്ക് കയറാൻ ബസ് നിറുത്താനുള്ള സംവിധാനം വരും. ടൗണിൽ ഇനി തോന്നിയ പോലെ ബൈക്കുകളും വലിയ വാഹനങ്ങളും നിറുത്തിടാൻ പറ്റില്ല. പൊലീസിന് ടൗണിൽ അനധികൃത പാർക്കിംഗ് നടത്തിയിട്ടുണ്ടോ എന്ന് സി.സി.ടി.വി വഴി കാണാൻ സാധിക്കും. ചെമ്മാട് തൃക്കുളം ഹൈസ്‌കുൾ, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളും മറ്റ് യാത്രക്കാരും റോഡിൽ ഇറങ്ങി നിൽക്കേണ്ട സാഹചര്യമാണുള്ളത്. ഇത് ഒഴിവാക്കാനുള്ള നടപടിയുണ്ടാകുമെന്നാണ് പ്രതീക്ഷ.
സ്‌കൂൾ തുറക്കുന്നതോടെ ചെമ്മാട് ടൗൺ വഴി ടിപ്പർ ലോറികൾ പൂർണമായും ഒഴിവാക്കും. കക്കാട് നിന്ന് ചെമ്മാട് വഴി വരുന്ന ടോറസ് ടിപ്പറുകൾ ഇനി ചെമ്മാട് ടൗണിൽ പ്രവേശിക്കാൻ പാടില്ല. കക്കാട് വഴി വരുന്ന ലോറികൾക്ക് മമ്പുറം പുതിയ പാലം വഴി ദേശീയ പാത ചേളാരി വഴി പരപ്പനങ്ങാടി താനൂർ ഭാഗത്തേക്ക് പ്രവേശിക്കാം. അതിനായി ചെമ്മാട്ടേക്ക് വരുന്ന പ്രധാന സ്ഥലങ്ങളിൽ കക്കാട്, തലപ്പാറ, വി.കെ പടി, കൊളപ്പുറം, പാലത്തിങ്ങൽ, തെയ്യാല, ചിറമംഗലം എന്നിവിടങ്ങളിൽ സൂചനാ ബോർഡുകൾ സ്ഥാപിക്കും.
- എം.പി അബ്ദുൽ സുബൈർ, തിരുരങ്ങാടി ജോയിന്റ് ആർ.ടി.ഒ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |