തിരുവനന്തപുരം: നാടകരംഗത്തെ വീണ്ടും സജീവമാക്കാൻ ലക്ഷ്യമിട്ട് തിരുവനന്തപുരം ആകാശവാണി നിലയത്തിന്റെ സഹകരണത്തോടെ നാടകാചാര്യൻ പ്രൊഫ.എൻ. കൃഷ്‌ണപിള്ള ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ അഞ്ചുദിവസം നീണ്ടുനിൽക്കുന്ന നാടകോത്സവം ആരംഭിച്ചു. 1992നുശേഷം ആദ്യമായാണ് ഫൗണ്ടേഷൻ നാടകോത്സവം സംഘടിപ്പിക്കുന്നത്.
ഇന്നലെ വൈകിട്ട് ഫൗണ്ടേഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സംവിധായകൻ അടൂർ ഗോപാലകൃഷ്‌ണൻ നാടകോത്സവം ഉദ്ഘാടനം ചെയ്‌തു. എൻ. കൃഷ്ണപിള്ളയുടെ നാടകങ്ങൾ ജനങ്ങളിലെത്തിക്കാൻ ഫൗണ്ടേഷൻ നടത്തുന്ന പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്ന് അദ്ദേഹം പറഞ്ഞു. എഴുമറ്റൂരിന്റെ ഗ്രന്ഥനിരൂപണങ്ങൾ, എൻ. കൃഷ്ണപിള്ള (ഇംഗ്ലീഷ് പരിഭാഷ) എന്നീ പുസ്തകങ്ങൾ ടി.പി. ശ്രീനിവാസൻ പ്രകാശനം ചെയ്‌തു. ആകാശവാണി സ്‌റ്റേഷൻ ഡയറക്ടർ മീരാറാണി, ഡോ. വിളക്കുടി രാജേന്ദ്രൻ, എം.ആർ. ഗോപകുമാർ, ജി. വിജയകുമാർ, ബി. അനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.
നാടകോത്സവത്തിന്റെ ആദ്യദിനം എൻ. കൃഷ്ണപിള്ള രചിച്ച 'ഭഗ്നഭവനം' അരങ്ങേറി. അഭിഷേക് രംഗപ്രഭാത് സംവിധാനം ചെയ്‌ത നാടകം വെഞ്ഞാറമൂട് രംഗപ്രഭാതാണ് അവതരിപ്പിച്ചത്. ഇന്ന് വൈകിട്ട് 6.30ന് 'കന്യക" നാടകം അരങ്ങേറും. തുടർന്നുള്ള ദിവസങ്ങളിൽ ബലാബലം, മുടക്കുമുതൽ, ചെങ്കോലും മരവുരിയും എന്നീ നാടകങ്ങൾ അരങ്ങേറും. പ്രവേശനം സൗജന്യമാണ്. 28ന് വൈകിട്ട് അഞ്ചിന് നടക്കുന്ന സമാപന സമ്മേളനം കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |