കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ ഇടതുപക്ഷത്തിനെതിരെ വിമർശനവുമായി എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. അതിജീവിതയുടെ വിഷയത്തിൽ ഇടതുപക്ഷത്തിന്റെ പ്രസ്‌താവന കുറ്റബോധം മൂലമാണെന്ന് അദ്ദേഹം പറഞ്ഞു.
തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ അതിജീവിത വിഷയം ചർച്ചയാകും. നടനെ സഹായിക്കുന്നത് യു.ഡി.എഫ് ആണെന്ന ജയരാജന്റെ ആരോപണം തിരഞ്ഞെടുപ്പ് തമാശയാണ്. ഭരിക്കുന്നത് എൽ.ഡി.എഫ് അല്ലേ എന്നും വേണുഗോപാൽ ചോദിച്ചു.
കോൺഗ്രസിന് ബി.ജെ.പിയുമായി വോട്ട് കച്ചവടമുണ്ടെന്ന ആരോപണത്തിനും വേണുഗോപാൽ മറുപടി നൽകി. സ്ഥാനാർത്ഥികൾ എല്ലാ ഓഫീസുകളിലും എത്താറുണ്ട്. ബി.ജെ.പിയുടെ ഓഫീസിൽ മാത്രമല്ല സി.പി.എം ഓഫീസിലും ഉമ തോമസ് കയറിയിട്ടുണ്ടെന്ന് കെ.സി വേണുഗോപാൽ വ്യക്തമാക്കി.
തൃക്കാക്കരയിൽ തിരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിലേക്ക് എത്തുകയാണ്. വേണുഗോപാൽ ഇന്ന് ഉമാ തോമസിന് വേണ്ടി പ്രചാരണത്തിന് ഇറങ്ങുമെന്നാണ് അറിയിച്ചിരിക്കുന്നത്.
തൃക്കാക്കര ഉപതിരഞ്ഞെടുപ്പിനു മുൻപ് നടിയെ ആക്രമിച്ച കേസിൽ അതിജീവിതയുടെ പരാതി വന്നത് സംശയകരമാണെന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നത്. നടിയുടെ ഹർജിക്ക് പിന്നിൽ പ്രത്യേക താത്പര്യമുണ്ടോയെന്ന് പരിശോധയ്ക്കണമെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജനും ആവശ്യപ്പെട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |