തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിലെ അറ്റൻഡർ ഗ്രേഡ് 2 അഭിമുഖത്തിനിടെ പ്രിൻസിപ്പൽ ഡോ. സാറാ വർഗീസിനെ ഉപരോധിച്ച് യുവമോർച്ച പ്രവർത്തകർ. ഇന്നലെ രാവിലെ 10ന് മെഡിക്കൽ കോളേജ് കാമ്പസിലെ ലക്ചറർ ഹാളിലായിരുന്നു പ്രതിഷേധം. അർഹരെ ഒഴിവാക്കി പ്രിൻസിപ്പലിന്റെ ഒത്താശയിൽ പാർട്ടിക്കാരെ തിരുകിക്കയറ്റുന്നെന്ന് ആരോപിച്ചായിരുന്നു പ്രവർത്തകർ പ്രതിഷേധിച്ചത്. പാർട്ടി സെക്രട്ടറിമാരുടെ കത്തുമായി എത്തിയാലേ നിയമനമുള്ളൂവെന്ന വിവരം ലഭിച്ചതായി പ്രവർത്തകർ ആരോപിച്ചു.
ഇന്റർവ്യൂ ഹാളിലേക്ക് തള്ളിക്കയറിയ പ്രവർത്തകരും പ്രിൻസിപ്പലും തമ്മിൽ വാക്കുതർക്കമുണ്ടായതോടെ അഭിമുഖം അല്പനേരം നിറുത്തിവച്ചു. ഹാളിൽ കുത്തിയിരുന്ന പ്രവർത്തകരെ പൊലീസ് ബലംപ്രയോഗിച്ച് അറസ്റ്റുചെയ്‌ത് നീക്കിയശേഷമാണ് അഭിമുഖം തുടർന്നത്. നൂറോളംപേർ പങ്കെടുത്ത അഭിമുഖം ഉച്ചയോടെ പൂർത്തിയാക്കി. 100ലധികം ഒഴിവുള്ള സ്ഥിരനിയമത്തിനായി 15ദിവസമായാണ് അഭിമുഖം നടത്തുന്നത്. യുവമോർച്ച ജില്ലാ പ്രസിഡന്റ് ആർ. സജിത്ത്, ജില്ലാ ജനറൽ സെക്രട്ടറി പാപ്പനംകോട് നന്ദു, വലിയവിള ആനന്ദ്, പൂവച്ചൽ ആജി, ചൂണ്ടിക്കൽ ഹരി, രാഹുൽ, മലയിൻകീഴ് വിനോദ്, ആറ്റുകാൽ ശ്യാം, കൈപ്പള്ളി വിഷ്ണു തുടങ്ങിയ പ്രവർത്തകരാണ് അറസ്റ്റിലായത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |