കാഞ്ഞങ്ങാട്: യുവതിയെ വീട്ടിൽ കയറി തലയ്ക്കടിച്ച് സ്വർണാഭരണവുമായി കാട്ടിലേക്ക് കയറി മടിക്കൈയെ വിറപ്പിച്ച മോഷ്ടാവ് കറുകവളപ്പിൽ അശോകനെ കൊച്ചിയിൽ നിന്നും കാഞ്ഞങ്ങാട്ട് എത്തിച്ച് അറസ്റ്റുരേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി. ഇന്നലെ ഉച്ചയോടെയാണ് സി.ഐ കെ.പി.ഷൈൻ അറസ്റ്റ് രേഖപ്പെടുത്തി ഈയാളെ ഹോസ്ദുർഗ് ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി(രണ്ട്)യിൽ ഹാജരാക്കിയത്. കോടതി ഈയാളെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.കൂടുതൽ ചോദ്യം ചെയ്യുന്നതിനായി വിട്ടുകിട്ടാൻ കോടതിയിൽ അപേക്ഷ നൽകുമെന്ന് പൊലീസ് അറിയിച്ചു.
ഹൊസ്ദുർഗ്, അമ്പലത്തറ പൊലീസ് സ്റ്റേഷനുകളിൽ അശോകനെതിെരെ മൂന്നു കേസുകളാണുള്ളത്. കൊച്ചിയിൽ വിനോദയാത്ര പോയ കാത്തിരപ്പൊയിൽ ചെഗുവേര ക്ലബിൽപ്പെട്ട യുവാക്കളാണ് അശോകനെ തിരിച്ചറിഞ്ഞ് പൊലീസിൽ അറിയിച്ചത്. മഫ്തിയിൽ എത്തിയ പൊലീസ് യുവാക്കളുടെ സഹായത്തോടെ അശോകനെയും കൂട്ടാളിയെയും പിടികൂടുകയായിരുന്നു.
തിങ്കളാഴ്ച വൈകിട്ട് 4.30ന് മറൈൻഡ്രൈവിലെ ഹോട്ടലിൽ ഭക്ഷണം കഴിക്കുന്നതിനിടെ അശോകനെ കണ്ട യുവാക്കൾ പിന്നാലെ പിന്തുടർന്നു. സമീപത്തെ കടയിൽ മൊബൈൽ വിൽക്കാൻ കയറിയപ്പോൾ ഇയാളുടെ ഫോട്ടോ ഫോണിൽ പകർത്തി നാട്ടിലേക്ക് അയച്ചു. നാട്ടിൽ ഫോട്ടോ കണ്ടവർ അശോകനെ തിരിച്ചറിഞ്ഞതോടെ യുവാക്കൾ പൊലീസിനെ വിവരമറിയിച്ചു. കൊച്ചി പൊലീസ് കാഞ്ഞങ്ങാട് പൊലീസിനെ അറിയിച്ച ശേഷം കടയിലെത്തി ഉടമയെക്കൊണ്ട് അശോകനെ തിരികെ വിളിപ്പിച്ചു. കഴിഞ്ഞ മാർച്ച് 9നാണ് അശോകൻ കാഞ്ഞിരപ്പൊയിലിലെ കറുകവളപ്പിൽ അനിലിന്റെ ഭാര്യ ബിജിതയെ തലയ്ക്കടിച്ചു വീഴ്ത്തി കഴുത്തിലെ മാലയും കമ്മലും മോതിരവും അഴിച്ചെടുത്ത് സ്ഥലം വിട്ടത്.
കാട്ടിലല്ല, കഴിഞ്ഞത് നഗരങ്ങളിൽ
മാർച്ച് ഒൻപതിന് ബിജിതയെ അക്രമിച്ച് ആഭരണം കവർന്ന അശോകൻ അന്ന് ഉച്ചക്ക് പന്ത്രണ്ടരയോടെ നീലേശ്വരത്ത് എത്തി. അവിടെ നിന്ന് കണ്ണൂരേക്ക് പോയി.തുടർന്ന് തൃശൂരിലെത്തി ഒരാഴ്ച താമസിച്ച ശേഷം അവിടെ നിന്നും കോയമ്പത്തൂരിലെത്തി.കോയമ്പത്തൂരിൽ ഇരുപത് ദിവസം താമസിച്ചു. അതിനു ശേഷം എറണാകുളത്ത് എത്തി. അതിനിടയിൽ മോഷണ മുതലായ സ്വർണ്ണം വിറ്റിരുന്നു. തിങ്കളാഴ്ച വൈകീട്ട് എറണാകുളത്ത് വച്ച് മോഷണ മുതലായ മൊബൈൽ വിൽക്കവെ മലപ്പ ച്ചേരിയിലെ ക്ലബ് പ്രവർത്തകരുടെ ശ്രദ്ധയിൽപെടുകയായിരുന്നു.
തിരഞ്ഞുതിരഞ്ഞ് മൂന്നുമാസം
ബിജിതയെ ആക്രമിച്ച അശോകൻ കശുമാവ് മരങ്ങളും മുൾപ്പടർപ്പുകളും നിറഞ്ഞ 300 ഏക്കറിലധികം വ്യാപിച്ച് കിടക്കുന്ന ചെങ്കൽ കുന്നുകളിൽ കഴിയുന്നുണ്ടെന്നായിരുന്നു നാട്ടുകാരിൽ ചിലർ സാക്ഷ്യപ്പെടുത്തിയത്. അതോടെ ഈയാൾക്കായി രാവും പകലുമില്ലാതെ നാട്ടുകാരു പൊലീസ് തിരച്ചിൽ നടത്തി. സമീപപ്രദേശങ്ങളിൽ നിന്നുള്ളവരും അശോകനെ തിരയാൻ സ്ഥലത്തെത്തി. ഡ്രോൺ പറത്തയും പൊലീസ് നായയെ ഉപയോഗിച്ചും തിരച്ചിൽ നടന്നു.
ബിജിതയ്ക്ക് തിരിച്ചുകിട്ടിയത് ജീവൻ
രാവിലെ കുട്ടികളെ സ്‌കൂൾ ബസ് കയറ്റി വിട്ട ശേഷം വീട്ടിൽ തിരിച്ചെത്തിയതായിരുന്നു ബിജിത. പുറത്തെ കസേരയിൽ ഇരുന്ന് മൊബൈൽ നോക്കുന്നതിനിടെയാണ് അശോകൻ പിന്നാലെത്തി തലയ്ക്കടിച്ചത്. തലക്കടിയേറ്റതോടെ ബിജിത ബോധരഹിതയായി. ഈ സമയത്ത് ഇയാൾ മാലയും കമ്മലും മോതിരവും ഊരിയെടുക്കുകയായിരുന്നു. ഇടയ്ക്ക് ബോധം തിരിച്ചു കിട്ടിയ ബജിത ബഹളം വെക്കാൻ ശ്രമിച്ചപ്പോൾ ഷൂസിന്റെ ലേസ് കൊണ്ട് കഴുത്തിൽ കുരുക്കി ബിജിതയെ വലിച്ചിഴച്ച് കൊണ്ടു പോയി. വഴിയിൽ ഉപേക്ഷിച്ച ബജിതയെ ബന്ധുവാണ് കണ്ടെത്തി ആശുപത്രിയിലെത്തിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |