മുംബയ് തെരുവുകളിൽ കേവലം ഇരുപത് രൂപയ്ക്ക് ജോലി ചെയ്ത കഥ ഇന്നും ചിനു കല ഓർക്കാറുണ്ട്, കാരണം വന്നവഴിമറക്കാൻ അവർക്കാവില്ല. ഇന്ന് 40 കോടി വിറ്റുവരവുള്ള ആഭരണ നിർമ്മാണ ബ്രാൻഡിന്റെ ഉടമയായ ചിനു കല ഒരിയ്ക്കൽ 300 രൂപയുമായി വീട് വിട്ട് ഇറങ്ങിയതാണ്. സംരംഭകയായ ചിനു കലയുടെ ജീവിതം സംരംഭകർക്ക് എന്നും പ്രചോദനമാണ്. സിനിമ തോൽക്കുന്ന ആ പ്രചോദനാത്മകമായ ജീവിത കഥ അറിയാം.
പതിനഞ്ച് വയസുള്ളപ്പോഴാണ് ചിനു വീടുവിട്ട് മുംബയ് നഗരത്തിൽ വരുന്നത്, അതും 300 രൂപയുമായി. മഹാനഗരത്തിൽ എത്തിയ ആദ്യ ദിവസം അവൾ മുംബയ് സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ അന്തിയുറങ്ങി. എന്നാൽ അടുത്ത ദിവസം ചിനുവിനെ ഒരു സ്ത്രീ സഹായിച്ചു. സെയിൽസ് ഗേളായി ദിവസം ഇരുപത് രൂപയ്ക്ക് ചിനു ഒരു വ്യാപാര സ്ഥാപനത്തിൽ ജോലിക്ക് ചേർന്നു. കുറഞ്ഞ ശമ്പളത്തിൽ ചിനു ഭക്ഷണം കഴിക്കാൻ പോലും നന്നായി ബുദ്ധിമുട്ടി. മിക്ക ദിവസവും ഒരു നേരം മാത്രമാണ് ഭക്ഷണം കഴിച്ചത്. നഗരത്തിലെ വീടുകൾ തോറും സെയിൽസ് ഗേളായി കയറിയ ചിനു 2000മായപ്പോൾ ഘാട്‌കോപ്പറിലെ ഒരു വസ്ത്രക്കടയിൽ സെയിൽസ് ഗേൾ ആയി പുതിയ ജോലി കണ്ടെത്തി. രാത്രി സമയങ്ങളിൽ ഒരു ഭക്ഷണശാലയിൽ പരിചാരികയായും ആറ് മാസത്തോളം ജോലി നോക്കി.
ഒരു സാധാരണ സെയിൽസ് ഗേളായി ജീവിതം മുന്നോട്ട് പോയ ചിനു കലയുടെ ജീവിതം മാറ്റി മറിച്ചത് വലിയ സ്വപ്നങ്ങളായിരുന്നു. 2006ൽ മുംബയിലെ ഭാരത് ആൻഡ് ഡോറിസിൽ മേക്കപ്പ് ആർട്ടിസ്റ്റ് കോഴ്സിന് ചേർന്നു, തുടർന്ന് ഗ്ലാഡ്രാഗ്സ് മിസിസ് ഇന്ത്യ സൗന്ദര്യമത്സരത്തെക്കുറിച്ച് അറിയുകയും അതിൽ പങ്കെടുക്കാനുള്ള ഒരുക്കങ്ങൾ ആരംഭിക്കുകയും ചെയ്തു. മത്സരത്തിൽ ആദ്യ അഞ്ച് ഫൈനലിസ്റ്റുകളിൽ ഒരാളായി ചിനു തിരഞ്ഞെടുത്തതോടെ അവൾക്ക് മുന്നിൽ മോഡലിംഗിന്റെ വാതിൽ തുറന്നു. കൂടുതൽ അവസരങ്ങൾ തേടി എത്തുകയും ചെയ്തു.
2008ലാണ് ചിനു ബിസിനസ് ലോകത്തിലേക്ക് കാല് വച്ചത്. 2008ൽ ബംഗളൂരുവിൽ വ്യാപാര സ്ഥാപനം ആരംഭിച്ചു. താമസിയാതെ ഫാഷൻ ജുവലറി നിർമ്മാണ രംഗത്തേക്ക് മാറി. കോടിക്കണക്കിന് രൂപയുടെ മൂല്യമുള്ള ഫാഷൻ ജുവലറി ബ്രാൻഡായ റൂബൻസ് ആക്സസറീസ് അങ്ങനെയാണ് പിറവിയെടുക്കുന്നത്. 2014ൽ ബെംഗളൂരുവിലെ ഫീനിക്സ് മാളിലാണ് റൂബൻസ് ആക്സസറീസ് ആരംഭിച്ചത്. തന്റെ ആഭരണങ്ങൾ വിറ്റുണ്ടാക്കിയ രൂപയാണ് ഇതിനായി ചിനു നിക്ഷേപിച്ചത്. ബിസിനസ് തുടങ്ങി ആദ്യ ദിനം മുതൽ ചിനുവിന്റെ ജീവിതത്തിൽ വച്ചടി കയറ്റമായിരുന്നു.
കൊവിഡും ലോക്ക്ഡൗണും പുതിയ അവസരമായിട്ടാണ് ചിനു കണ്ടത്. ബിസിനസ് മോഡൽ പുനർനിർമ്മിക്കുകയും, ഉൽപ്പന്നങ്ങൾ ഓൺലൈനിൽ വിൽക്കാൻ തുടങ്ങുകയും ചെയ്തു. ഇതോടെ വെബ്‌സൈറ്റ് വഴിയും ഫ്ളിപ്കാർട്ട്, മിന്ത്ര തുടങ്ങിയ ഇകൊമേഴ്സ് പ്ലാറ്റ്‌ഫോമുകളിലും വിൽപ്പന കുതിച്ചുയർന്നു. ഇന്ത്യയിലെ ഫാഷൻ ജുവലറിയുടെ മൂല്യം തിരിച്ചറിഞ്ഞതാണ് ചിനുവിന് ജീവിതം കെട്ടിപ്പടുത്താൻ സഹായമായത്. ഏകദേശം 21000 കോടി രൂപയുടെ മാർക്കറ്റാണ് ഇന്ത്യയിൽ ഫാഷൻ ജുവലറിക്കുള്ളത്. ഇതിന്റെ 25 ശതമാനമെങ്കിലും സ്വന്തം ബ്രാൻഡ് നേടണമെന്നതാണ് ചിനുവിന്റെ അടുത്ത ലക്ഷ്യം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |