മോസ്‌കോ : യുക്രെയിനിൽ അധിനിവേശം നടത്തിയ റഷ്യയിൽ നിന്നും അമേരിക്കൻ കമ്പനികൾ ഒന്നൊന്നായി പൂട്ടിക്കെട്ടുകയാണ്. അമേരിക്കൻ സർക്കാരിന്റെ ഉപരോധ തീരുമാനത്തിന് പിന്നാലെയാണ് ഈ നീക്കം. ഫാസ്റ്റ് ഫുഡ് കമ്പനിയായ മക്‌ഡൊണാൾഡ്സ് റഷ്യയിലെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ ഇപ്പോഴിതാ അമേരിക്കൻ മൾട്ടിനാഷണൽ കോഫിഹൗസ് സ്ഥാപനമായ സ്റ്റാർബക്സും എക്സിറ്റ് പ്രഖ്യാപിച്ചു.
റഷ്യയിലെ 130 സ്റ്റോറുകൾ അടച്ചുപൂട്ടാനാണ് സ്റ്റാർബക്സ് തീരുമാനം. ജീവനക്കാർക്കുള്ള സന്ദേശത്തിൽ റഷ്യയിൽ ഇനി തങ്ങൾക്ക് സാന്നിദ്ധ്യമില്ലെന്ന് സ്റ്റാർബക്സ് വിശദമാക്കിയിട്ടുണ്ട്. എന്നാൽ ഒരു ദിവസം പെട്ടെന്ന് അടച്ച് പൂട്ടി പോകുവാനല്ല സ്റ്റാർബക്സ് തുനിഞ്ഞത്. പകരം തങ്ങളുടെ 2,000 റഷ്യൻ ജീവനക്കാർക്ക് ആറ് മാസത്തേക്ക് ശമ്പളം നൽകിയാണ് വിദേശ ഭീമൻ മടങ്ങിയത്. ആറ് മാസത്തേക്ക് ശമ്പളം നൽകുന്നത് തുടരുമെന്നും പുതിയ ജോലികളിലേക്ക് മാറാൻ അവരെ സഹായിക്കുമെന്നും സ്റ്റാർബക്സ് വിടവാങ്ങൽ സന്ദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. 'ഈ ചലനാത്മക സാഹചര്യത്തിലൂടെ, ഞങ്ങളുടെ ദൗത്യത്തിനും മൂല്യങ്ങൾക്കും അനുസൃതമായ തീരുമാനങ്ങൾ ഞങ്ങൾ തുടരുകയും സുതാര്യതയോടെ ആശയവിനിമയം നടത്തുകയും ചെയ്യും' എന്നാണ് സ്റ്റാർബക്സ് കോർപ്പറേഷൻ സിഇഒ കെവിൻ ജോൺസൺ ജീവനക്കാർക്കുള്ള സന്ദേശത്തിൽ എഴുതിയത്.
കഴിഞ്ഞയാഴ്ചയാണ് മക്‌ഡൊണാൾഡ് റഷ്യൻ വിപണിയിൽ നിന്ന് പുറത്തുപോകുമെന്ന് പ്രഖ്യാപിച്ചത്. മക്‌ഡൊണാൾഡിന്റെ ഉടമസ്ഥതയിലുള്ള എല്ലാ സ്റ്റോറുകളും നിലവിലുള്ള റഷ്യൻ ഫ്രാഞ്ചൈസിക്ക് വിൽക്കാനാണ് കമ്പനി ശ്രമിച്ചത്. റഷ്യ ആക്രമണം തുടങ്ങിയ സമയത്തും റഷ്യൻ സ്റ്റോറുകൾ തുറന്നിടുമെന്ന് സ്റ്റാർബക്സ് പ്രഖ്യാപിച്ചിരുന്നു. നിലവിൽ കുവൈറ്റ് ആസ്ഥാനമായുള്ള അൽഷയ ഗ്രൂപ്പാണ് റഷ്യയിൽ സ്റ്റാർബക്സ് സ്റ്റോറുകൾ പ്രവർത്തിപ്പിക്കുന്നത്. 2007ലാണ് സ്റ്റാർബക്സ് റഷ്യൻ വിപണിയിൽ പ്രവേശിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |