കോഴിക്കോട്: മായനാട് ഒഴുകരയിലെ നെസ്റ്റ് അപ്പാർട്ട്‌മെന്റിൽ അതിക്രമിച്ചു കയറി കവർച്ച നടത്തിയ മൂന്നുപേർ പൊലീസ് പിടിയിൽ. ചേവായൂർ കാളാണ്ടിതാഴം കീഴ്‌മനതാഴത്തു വീട്ടിൽ അരുൺദാസ് (28), ബേപ്പൂർ മാളിയേക്കൽ പറമ്പിൽ ഇസ്മായിൽ (25), മുണ്ടിക്കൽതാഴം തെക്കേമന ഇടത്തുപറമ്പിൽ അപ്പു എന്ന അമൽ (22) എന്നിവരെയാണ് മെഡിക്കൽ കോളേജ് അസി.പൊലീസ് കമ്മിഷണർ കെ.സുദർശൻ, ഇൻസ്‌പെക്ടർ ബെന്നി ലാലു എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. 21 വൈകിട്ട് എട്ടുമണിയോടെയാണ് സംഭവം. ചേവായൂർ സ്വദേശിയുടെ ഫ്ലാറ്റിൽ മലപ്പുറം വേങ്ങര അച്ചനമ്പലം മൂഴിയാൻ വീട്ടിൽ അബ്ദുൽ ജലീൽ സ്ത്രീകളെയെത്തിച്ച് അനാശാസ്യത്തിന് ഉപയോഗിച്ചിരുന്നതായി പൊലീസ് പറയുന്നു. ഫ്ലാറ്റിലുണ്ടായിരുന്ന യുവാക്കളേയും യുവതികളെയും ആക്രമിച്ചാണ് പ്രതികൾ 17,000 രൂപയും മൊബൈൽ ഫോണുകളും ജാക്കറ്റും വിലകൂടിയ സൺഗ്ലാസും കവർന്നത്. അന്യസംസ്ഥാന പെൺകുട്ടികളെ ഫ്ലാറ്റിൽ താമസിപ്പിച്ച് സോഷ്യൽമീഡിയകളിലൂടെയും ഓൺലൈൻ സൈറ്റുകൾ വഴിയും ഇടപാടുകാർക്ക് അബ്ദുൽ ജലീൽ കൈമാറിയതായും പൊലീസ് പറഞ്ഞു.
പിറവം, സുൽത്താൻ ബത്തേരി സ്വദേശികളായ യുവാക്കൾ ഫ്ലാറ്റിൽ എത്തുകയും ഈ വിവരം അറിഞ്ഞ ജലീലിന്റെ എതിർ സംഘത്തിൽപെട്ടവർ നൽകിയ വിവരത്തെ തുടർന്നാണ് പ്രതികൾ ആക്രമണം നടത്തിയത്. അബ്ദുൽ ജലീലിനെയും പ്രതികളെ സഹായിച്ചവരെയും പിടികൂടാനായിട്ടില്ല. ഫ്ലാറ്റിലുണ്ടായിരുന്ന പെൺകുട്ടികളെ കണ്ടെത്തി തുടർ നടപടികൾ സ്വീകരിക്കുമെന്ന് എ.സി.പി കെ.സുദർശൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |