ന്യൂഡൽഹി: പണപ്പെരുപ്പവും വിലക്കയറ്റവും തടയുന്നതിന്റെ ഭാഗമായി ഗോതമ്പിന് പിന്നാലെ പഞ്ചസാര കയറ്റുമതിയും കേന്ദ്രം നിയന്ത്രിച്ചു. ജൂൺ ഒന്നു മുതൽ ഒക്‌ടോബർ 31വരെ പഞ്ചസാര കയറ്റുമതി ഒരു കോടി ടൺ ആയി നിജപ്പെടുത്തും. സെപ്‌റ്റംബർ-ഒക്‌ടോബർ മാസങ്ങളിൽ ആഭ്യന്തര ലഭ്യതയും വിലസ്ഥിരതയും ഉറപ്പാക്കുകയാണ് ലക്ഷ്യം.
ഭക്ഷ്യ എണ്ണയുടെ വില നിയന്ത്രിക്കാൻ 20 ലക്ഷം ടൺ വീതം അസംസ്‌കൃത സോയാബീൻ എണ്ണയും അസംസ്‌കൃത സൺഫ്‌ളവർ ഓയിലും രണ്ട് വർഷം തീരുവയില്ലാതെ ഇറക്കുമതി ചെയ്യും. കസ്റ്റംസ് തീരുവയും കാർഷിക അടിസ്ഥാന വികസന സെസും ഒഴിവാക്കി.
നിയന്ത്രണ കാലയളവിൽ പഞ്ചസാര കയറ്റുമതിക്ക് പഞ്ചസാര ഡയറക്ടറേറ്റിന്റെ അനുമതി വേണം. ബ്രസീലിന് പിന്നിൽ ലോകത്തെ രണ്ടാമത്തെ പഞ്ചസാര കയറ്റുമതി രാജ്യമാണ് ഇന്ത്യ.
പഞ്ചസാരയുടെ കയറ്റുമതി വർദ്ധിച്ചതും നിയന്ത്രണത്തിന് കാരണമാണ്. 2021-22 സീസണിൽ, പഞ്ചസാര കയറ്റുമതി റെക്കാഡാണ്. 2020-21 സീസണിൽ 60 ലക്ഷം ടൺ ലക്ഷ്യമിട്ടെങ്കിലും 70 ലക്ഷം ടൺ കയറ്റുമതി ചെയ്‌തു. 2021-22 സീസണിൽ 90 ലക്ഷം ടൺ കയറ്റുമതിക്കുള്ള കരാറുകൾ ഒപ്പിട്ടു. 82 ലക്ഷം ടണ്ണോളം മില്ലുകളിൽ നിന്ന് കയറ്റുമതിക്കായി അയച്ചു.78 ലക്ഷം ടൺ കയറ്റുമതി ചെയ്തു.
ഉൽസവ സീസണിൽ പഞ്ചസാര ഉപയോഗം കൂടുന്നതിനാൽ 60-65ലക്ഷം ടൺ സ്റ്റോക്ക് ഉറപ്പാക്കണമെന്നും കേന്ദ്രം പറയുന്നു. 12 മാസമായി പഞ്ചസാര വില നിയന്ത്രണവിധേയമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |