കോവളം: മൂന്ന് മാസത്തിനുള്ളിൽ തീരുമെന്ന് പ്രതീക്ഷിച്ച മുക്കോല-കാരോട് ബൈപാസ് റോഡ് പ്രതികൂല കാലവസ്ഥയും മണ്ണ് ക്ഷാമവും കാരണം നിർമ്മാണം നീളും. മണ്ണെടുക്കുന്നതിന് ജിയോളജി വകുപ്പ് കുരുക്കിട്ടതോടെ നിർമ്മാണം എപ്പോൾ തീരുമെന്ന് പറയാൻ പറ്റാത്ത നിലയിലായി.
പെരുങ്കടവിളയിലെ ക്വാറിയിൽ നിന്ന് മണ്ണെടുക്കുന്നതുമായി ബന്ധപ്പെട്ട് ജിയോളജി വകുപ്പുമായുള്ള തർക്കമാണ് ബൈപാസ് നിർമാണത്തെ ബാധിച്ചത്.
മണ്ണെടുക്കാൻ കഴിഞ്ഞാൽ മാത്രമേ പണി തീർക്കാൻ കഴിയൂവെന്ന് കരാർ കമ്പനിയായ എൽ ആൻഡ് ടി വ്യക്തമാക്കി. എന്നാൽ ക്വാറിക്ക് സമീപം വീടുകളുൾപ്പെടെയുണ്ടെന്നും നിയമങ്ങൾ പാലിച്ചു മാത്രമേ മുന്നോട്ടു പോകാനാകൂവെന്നും ജിയോളജി വകുപ്പും പറയുന്നു. മഴ തുടങ്ങിയാൽ പണി നടക്കില്ലെന്നും അനുമതി ഉടൻ നൽകണമെന്നും എൻ.എച്ച്.എ ജിയോളജി വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയെ തുടർന്ന് ബൈപ്പാസിന്റെ സർവീസ് റോഡിലൂടെയുള്ള യാത്ര ദുരിതമായി മാറിയിരിക്കുന്നു. പൊട്ടിപ്പൊളിഞ്ഞ് കുഴികൾ നിറഞ്ഞ റോഡിലൂടെ അപകടഭീതിയിലാണ് വാഹനങ്ങൾ കടന്നുപോകുന്നത്. പ്രധാന റോഡുകൾ പലതും അടച്ചാണ് ബൈപ്പാസ് നിർമാണം നടത്തുന്നത്. അതിനാൽ പ്രദേശവാസികൾക്കെല്ലാം സർവീസ് റോഡിലൂടെയാണ് സഞ്ചരിക്കുന്നത്. കയറ്റിറക്കങ്ങളുള്ള സർവീസ് റോഡിൽ വലിയ കുഴികൾ നിറഞ്ഞും കോൺക്രീറ്റ് പൊട്ടിപ്പൊളിഞ്ഞും മെറ്റൽ ഇളകിയ നിലയിലുമാണ്.
തിരുപുറം മണ്ണക്കല്ല്, വേങ്ങപൊറ്റ, തെങ്കവിള എന്നിവിടങ്ങളിലെ സർവീസ് റോഡുകളുടെ നിർമാണം പാതിവഴിയിലാണ്. തിരുപുറം മണ്ണക്കല്ല് മുതൽ മുക്കോല വരെയുള്ള സർവീസ് റോഡിലൂടെ ദിവസവും നൂറുകണക്കിനു വാഹനങ്ങൾ കടന്നുപോകുന്നുണ്ട്. കോവളം ബൈപ്പാസിലേക്കു കയറേണ്ട അമിതഭാരം കയറ്റിയ ലോറികൾ വരെ ഇപ്പോൾ സർവീസ് റോഡിലൂടെയാണ് യാത്ര. സർവീസ് റോഡുകൾ നവീകരിച്ച് റോഡിലെ അപകടം ഒഴിവാക്കാൻ ദേശീയപാത നിർമാണക്കമ്പനി യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നും നാട്ടുകാർ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |