കൊച്ചി: ഹിന്ദു മഹാസമ്മേളനത്തിൽ വിദ്വേഷ പ്രസംഗം നടത്തിയകേസിൽ തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി ജാമ്യം റദ്ദാക്കിയതിനെ തുടർന്ന് പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയ മുൻ എം.എൽ.എ പി.സി. ജോർജിനെ,പൊലീസ് അറസ്റ്റ് ചെയ്ത് ഇന്നലെ രാത്രി തലസ്ഥാനത്തെത്തിച്ചു. വൈദ്യപരിശോധനയ്ക്കായി എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച ജോർജിനെ രക്തസമ്മർദ്ദം ഉയർന്നതിനാൽ നിരീക്ഷണത്തിലാക്കിയിരുന്നു. ഇന്ന് കോടതിയിൽ ഹാജരാക്കും.
പി. സി. ജോർജിന്റെ ജാമ്യം റദ്ദാക്കണമെന്ന സർക്കാർ ഹർജി അനുവദിച്ച ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് എ. അനീസ, ജോർജിനെ ഉടൻ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കാൻ ഉത്തരവിടുകയായിരുന്നു .
ജാമ്യ വ്യവസ്ഥകൾ ബോധപൂർവം ദുരുദ്ദേശത്തോടെ ലംഘിച്ച ജോർജ് ഒരു മത വിഭാഗത്തിന്റെ വികാരം വ്രണപ്പെടുത്തുന്ന തരത്തിലുള്ള പ്രസംഗം നടത്തിയതായി തെളിഞ്ഞെന്ന് ഉത്തരവിൽ പറയുന്നു. ഇത് ജാമ്യ വ്യവസ്ഥയുടെ ലംഘനമാണ്. തിരുവനന്തപുരത്തെ കേസിൽ ജാമ്യം ലഭിച്ച ശേഷം, വെണ്ണല തൈക്കാട് മഹാദേവ ക്ഷേത്രത്തിൽ നടത്തിയ പ്രസംഗമാണ് കോടതി പരിശോധിച്ചത്. പ്രസംഗം ഒരു മത വിഭാഗത്തെ രൂക്ഷമായി അധിക്ഷേപിക്കുന്നതാണ്.
പ്രോസിക്യൂട്ടറെ കേൾക്കാതെ ആദ്യം നൽകിയ ജാമ്യം റദ്ദാക്കണമെന്ന സർക്കാർ വാദത്തിൽ കഴമ്പില്ല. ആർക്കും നിയന്ത്രിക്കാൻ കഴിയാത്തയാളാണ് പി. സി. ജോർജെന്ന സർക്കാർ വാദം കോടതി കണക്കിലെടുത്തു.
പാലാരിവട്ടം സ്റ്റേഷന്
മുമ്പിൽ സംഘർഷം
ഇന്നലെ പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയ പി.സി. ജോർജിന്റെ അറസ്റ്റ് രാത്രി ഏഴരയോടെയാണ് രേഖപ്പെടുത്തിയത്. അറസ്റ്റ് ആവശ്യപ്പെട്ട് പി.ഡി.പി പ്രവർത്തകരും ,ഐക്യദാർഢ്യവുമായി ബി.ജെ.പി പ്രവർത്തകരും നേതാക്കളും സ്റ്റേഷന് മുന്നിൽ തമ്പടിച്ചത് സംഘർഷത്തിന് കാരണമായി. ജോർജിനെ എറണാകുളം എ.ആർ. ക്യാമ്പിലേക്ക് മാറ്റിയാണ് നടപടി പൂർത്തിയാക്കിയത്. വെണ്ണല വിദ്വേഷ പ്രസംഗക്കേസിൽ ഇന്നു വരെ കോടതി താത്കാലിക ജാമ്യം അനുവദിച്ചിട്ടുള്ളതിനാൽ അറസ്റ്റ് പിന്നീടേ ഉണ്ടാകൂ. മൊഴി രേഖപ്പെടുത്താൻ മകൻ ഷോൺ ജോർജിനൊപ്പം കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെയാണ് ജാമ്യം റദ്ദാക്കിയതായി അറിഞ്ഞത്.സ്റ്റേഷനിൽ ഹാജരായ.ജോർജിനെ കൊച്ചി സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ വി.യു. കുര്യാക്കോസിന്റെ വാഹനത്തിലാണ് എ.ആർ. ക്യാമ്പിലെത്തിച്ചത്. പാലാരിവട്ടം സി.ഐ മൊഴി രേഖപ്പെടുത്തിയ ശേഷം വിഴിഞ്ഞം സി.ഐയുടെ നേതൃത്വത്തിലുള്ള സംഘത്തിന് കൈമാറി. ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ, തൃക്കാക്കരയിലെ എൻ.ഡി.എ സ്ഥാനാർത്ഥി എ.എൻ. രാധാകൃഷ്ണൻ, സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രൻ, പി.കെ. കൃഷ്ണദാസ് എന്നിവർ സ്റ്റേഷനിലെത്തി പി.സി. ജോർജിനെ കണ്ടു.
'ഒന്നും പറയാനില്ല.നിയമത്തിന്റെ വഴിക്ക് പോകും'.
-പി.സി. ജോർജ്
'ഇതിലും വലിയ വിദ്വേഷ പ്രസംഗവും കൊലവിളിയും നടത്തിയവർ സ്വൈരവിഹാരം നടത്തുമ്പോൾ സർക്കാർ അനങ്ങുന്നില്ല '
-കെ. സുരേന്ദ്രൻ,
ബി.ജെ.പി സംസ്ഥാന പ്രസിഡന്റ്
' ജാമ്യം റദ്ദാക്കിയ കോടതി ഉത്തരവിനെതിരെ അപ്പീൽ പോകും'.
-ഷോൺ ജോർജ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |