കൊട്ടിയൂർ: വൈവിദ്ധ്യപൂർണമായ അനുഷ്ഠാനത്തോടെ പ്രകൃതിയുടെ ഉത്സവമായി അറിയപ്പെടുന്ന വൈശാഖോത്സവത്തിന്റെ പവിത്രത കാത്തുസൂക്ഷിക്കാനുള്ള ശ്രമത്തിലാണ് ദേവസ്വം അധികൃതരും കൊട്ടിയൂർ പഞ്ചായത്തും ഹരിത കേരള മിഷനും. പ്രകൃതിയുടെ തനതു ഭാവങ്ങൾക്ക് കോട്ടം തട്ടരുതെന്ന നിഷ്‌കർഷയോടെയാണ് ഉത്സവത്തിന്റെ എല്ലാ ചടങ്ങുകളും നടക്കുന്നത്.
ഉത്സവങ്ങൾക്കും ആഘോഷങ്ങൾക്കും ഹരിത പെരുമാറ്റ ചട്ടം പാലിക്കണമെന്ന സർക്കാർ നിർദ്ദേശം പാലിക്കാൻ
ജില്ലയിലെ ഹരിത കർമ്മസേനകളുടെ സംഗമോൽസവമായി മാറുകയാണ് വൈശാഖ ഉത്സവം.
ഹരിതകേരളം മിഷന്റെയും ദേവസ്വത്തിന്റെയും തദ്ദേശ ഭരണ സ്ഥാപനങ്ങളുടെയും ശ്രമങ്ങൾക്ക് പിന്തുണയുമായാണ് വിവിധ പഞ്ചായത്തുകളിൽ നിന്ന് സേവനസന്നദ്ധരായി ഹരിത കർമ്മ സേനാംഗങ്ങൾ ഉത്സവ നഗരിയിലേക്ക് ദിനംപ്രതി എത്തുന്നുണ്ട്.
കൊട്ടിയൂർ ഗ്രാമപഞ്ചായത്തിലെ 16 അംഗ ഹരിതകർമ്മ സേനാംഗങ്ങൾക്കാണ് ഹരിതോത്സവ ശുചീകരണത്തിലെ പ്രധാന ചുമതല. ഇവർ ആറ് പേരടങ്ങിയ ക്ലസ്റ്ററുകളായി തിരിഞ്ഞ് ഓരോ ദിവസവും രാവിലെ 9 മണി മുതൽ വൈകുന്നേരം ആറര വരെ ശുചീകരണ പ്രവർത്തനങ്ങളിൽ മുഴുകും.ഇവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് വിവിധ പഞ്ചായത്തുകളിൽ നിന്നുള്ള ഹരിത കർമ്മസേനാംഗങ്ങൾ കൊട്ടിയൂരിൽ എത്തുന്നത്.
പാപ്പിനിശ്ശേരി പഞ്ചായത്ത് ഹരിത കർമ്മസേനയാണ് ഉത്സവത്തിന്റെ അഞ്ചാം ദിനം എത്തിയത് .ഉത്സവത്തിന്റെ പത്താം ദിവസമായ 24ന് കൊട്ടിയൂരിൽ എത്തിയത് കേളകം ഹരിതകർമസേനയും കണ്ണപുരം ഹരിതകർമ്മ സേനയുമായിരുന്നു.
നിഷിതയുടെ നേതൃത്വത്തിൽ എത്തിയ കണ്ണപുരം ഹരിത കർമ്മ സേനയിൽ ഏഴംഗങ്ങളാണ് ഉണ്ടായിരുന്നത്. ഹരിതകർമ്മസേന കൺസോർഷ്യം ഭാരവാഹികളായ സലോമി , റഹിയാനത്ത് എന്നിവർ ഉൾപ്പെടെ പത്ത് പേരാണ് കേളകം പഞ്ചായത്തിൽ നിന്ന് എത്തിയത്.
രണ്ട് ഹരിതകർമ്മസേന അംഗങ്ങളെയും കൊട്ടിയൂർ ഹരിത കർമ്മസേന ഓടപ്പൂ നൽകി സ്വീകരിച്ചു. ഹരിത കേരളം മിഷൻ റിസോഴ്സ് പേഴ്സൺമാരായ ടി. ശോഭ നിഷാദ് മണത്തണ, വി.ഇ.ഒ വിപിൻ ദാസ് എന്നിവർ
ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |