SignIn
Kerala Kaumudi Online
Saturday, 20 April 2024 8.53 AM IST

സ്ത്രീകൾക്കെതിരായ കേസുകൾക്ക് 14 കോടതികൾ 2 മാസത്തിനകം

case

തിരുവനന്തപുരം: സ്ത്രീധന പീഡനവും ഗാർഹിക പീഡനവുമടക്കം വനിതകൾക്കെതിരായ അതിക്രമക്കേസുകൾ പരിഗണിക്കാൻ 14 ജില്ലകളിലും ഓരോ പ്രത്യേക കോടതി തുടങ്ങാൻ സംസ്ഥാന സർക്കാർ ഒരുങ്ങുന്നു. രണ്ടുമാസത്തിനകം ഇവയുടെ പ്രവർത്തനം തുടങ്ങാനാണ് ശ്രമമെന്ന് നിയമസെക്രട്ടറി വി. ഹരിനായർ കേരളകൗമുദിയോട് പറഞ്ഞു.

സ്ത്രീകൾക്കെതിരായ കേസുകൾ കെട്ടിക്കിടക്കുന്നത് ഒഴിവാക്കി കുറ്റവാളികൾക്ക് അതിവേഗം ശിക്ഷ ഉറപ്പാക്കാൻ പ്രത്യേക കോടതികൾ ആരംഭിക്കണമെന്ന് ഹൈക്കോടതി സർക്കാരിനോട് നിർദ്ദേശിച്ചിരുന്നു. ചീഫ് ജസ്റ്റിസ് എസ്. മണികുമാർ മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയിലും ഇക്കാര്യമുന്നയിച്ചിരുന്നു.

എല്ലാ ജില്ലകളിലും പ്രത്യേക കോടതികൾ തുടങ്ങുകയോ മജിസ്ട്രേട്ട് കോടതികളെ പ്രത്യേക കോടതികളാക്കി മാറ്റുകയോ ചെയ്യണമെന്നാണ് ഹൈക്കോടതി നിർദ്ദേശിച്ചത്. എന്നാൽ, ഓരോ മജിസ്ട്രേട്ട് കോടതിയിലും 17,000ത്തിലേറെ കേസുകൾ കെട്ടിക്കിടക്കുന്നതിനാൽ മജിസ്ട്രേട്ട് കോടതിയെ പ്രത്യേക കോടതിയാക്കൽ പ്രായോഗികമല്ലെന്ന് നിയമസെക്രട്ടറി അറിയിച്ചു. തുടർന്നാണ് ജില്ലകളിൽ ഓരോ പ്രത്യേക കോടതികൾക്ക് ഹൈക്കോടതി അനുമതി നൽകിയത്.

സംസ്ഥാനത്ത് 28 പോക്സോ കോടതികളുണ്ട്. രണ്ടാംഘട്ടമായി ആരംഭിക്കുന്ന 28പോക്സോ കോടതികളിൽ പകുതി സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ പരിഗണിക്കുന്ന കോടതികളാക്കാനാണ് തീരുമാനം.

പ്രത്യേക കോടതി

പോക്സോ കേസുകൾക്ക് സ്ഥിരം കോടതികൾ നിലവിലുണ്ട്. എന്നാൽ, സ്ത്രീപീഡനക്കേസുകൾക്കായി അതേ നിലയിലുള്ള പ്രത്യേക കോടതി പറ്റില്ല. ഇന്ത്യൻ ശിക്ഷാനിയമം പൂർണമായി ബാധകമാവുന്നവയാണ് ഇത്തരം കേസുകൾ. അതിനാൽ സ്ത്രീപീഡനക്കേസുകൾക്കായി സ്പെഷ്യൽ സെഷൻസ് കോടതിയുണ്ടാക്കി, സെഷൻസ് ജഡ്ജിയെ അധികാരപ്പെടുത്താനേ കഴിയൂ. അബ്കാരി കേസുകൾക്ക് കൊട്ടാരക്കരയിലും നെയ്യാറ്റിൻകരയിലും അങ്ങനെയാണ് പ്രത്യേക കോടതികളുണ്ടാക്കിയതെന്ന് മുൻ നിയമസെക്രട്ടറി ബി.ജി.ഹരീന്ദ്രനാഥ് കേരളകൗമുദിയോട് പറഞ്ഞു. കോടതികൾ എവിടെയാവണമെന്നും ജഡ്ജിമാർ ആരൊക്കെയാവണമെന്നും ഹൈക്കോടതിയാണ് നിശ്ചയിക്കേണ്ടത്. കോടതി സ്ഥാപിക്കാനുള്ള ചെലവ് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ചേർന്ന് വഹിക്കണം.

ചെലവ് 75ലക്ഷം വീതം

ഒരു പ്രത്യേക കോടതിക്ക് 75 ലക്ഷമാണ് ചെലവ് കണക്കാക്കുന്നത്. ഉത്തർപ്രദേശിൽ 218 അതിവേഗ കോടതികൾ സ്ഥാപിച്ചപ്പോൾ ചെലവിന്റെ 60 ശതമാനം കേന്ദ്രവും 40 ശതമാനം സംസ്ഥാനവുമാണ് വഹിച്ചത്.

ശിക്ഷാനിരക്ക് തുച്ഛം

സ്ത്രീകൾക്കെതിരായി 2011മുതൽ 2015വരെ 50940 കേസുകളുണ്ടായതിൽ 974ൽ മാത്രമാണ് പ്രതികൾ ശിക്ഷിക്കപ്പെട്ടത്. ശിക്ഷാനിരക്ക് 1.91%

2011മുതൽ 2022ഫെബ്രുവരി വരെയുണ്ടായ 223സ്ത്രീധനപീഡന കേസുകളിൽ 176എണ്ണത്തിൽ കുറ്റപത്രം നൽകി. ശിക്ഷാനിരക്ക് 4 ശതമാനം മാത്രം

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: COURT FOR WOMEN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.