തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസിലെ അതിജീവിത മുഖ്യമന്ത്രിയെ കണ്ടു. നടിയും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മിക്കൊപ്പമാണ് അതിജീവിത സെക്രട്ടേറിയേറ്റിലെത്തിയത്. കേസ് അട്ടിമറിക്കാൻ ശ്രമമുണ്ടെന്ന ആരോപണത്തിന് പിന്നാലെയാണ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.
'ഒരുപാട് നാളുകളായി മുഖ്യമന്ത്രിയെ കാണണമെന്നുണ്ടായിരുന്നു. ആശങ്കകളെല്ലാം സംസാരിക്കാൻ കഴിഞ്ഞു. കേസിൽ എനിക്കൊപ്പമാണെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകളിൽ വിശ്വാസമുണ്ട്. സർക്കാരിനെതിരെ ഒന്നും ഞാൻ സംസാരിച്ചിട്ടില്ല.
അങ്ങനെയൊരു മെസേജ് ആണ് എല്ലാവർക്കും കിട്ടിയതെങ്കിൽ ഞാൻ ക്ഷമ ചോദിക്കുന്നു. ഈ കേസിൽ ഉണ്ടായിരുന്ന എന്റെ കുറച്ച് ആശങ്കകളാണ് ഞാൻ പങ്കുവച്ചത്. കോടതിയിൽ നടന്ന കാര്യങ്ങളൊക്കെ സംസാരിച്ചിട്ടുണ്ട്. സാർ തന്ന ഉറപ്പിൽ പരിപൂർണമായി വിശ്വസിക്കുന്നു.
യുഡിഎഫ് ആണ് ഹര്‍ജിക്കു പിന്നിലെന്ന ആക്ഷേപം ശരിയല്ല. മന്ത്രിമാരുടെ വിമർശനങ്ങളെക്കുറിച്ച് പ്രതികരിക്കാനില്ല. ആരുടെയും വായടപ്പിക്കാനില്ല. പറയുന്നവർ പറയട്ടെ. എന്റെ യാത്രയെക്കുറിച്ച് അവർക്ക് ആർക്കും അറിയില്ല. പോരാടാൻ തീരുമാനിച്ചാണ് മുന്നോട്ടുപോകുന്നത്. '-അതിജീവിത പറഞ്ഞു. മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ.
പോരാടാൻ തയ്യാറല്ലായിരുന്നെങ്കിൽ മുമ്പേ ഇട്ടിട്ടുപോകുമായിരുന്നുവെന്നും അതിജീവിത വ്യക്തമാക്കി. മൂന്ന് പേജുള്ള നിവേദനവും നടി മുഖ്യമന്ത്രിയ്ക്ക് നൽകിയിട്ടുണ്ട്. തുടരന്വേഷണം നിർത്തരുത്, കേസിൽ ഇടപെട്ട അഭിഭാഷകരെ ചോദ്യം ചെയ്യണം, സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കണമെന്നുമാണ് നിവേദനത്തിൽ പറയുന്നത്. അതിജീവിതയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ മുഖ്യമന്ത്രി ഡി ജി പിയെ അടിയന്തരമായി വിളിച്ചുവരുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |