തിരുവനന്തപുരം: ആക്രമണത്തിനിരയായ നടി മകളെ പോലെയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഒരു മകൾക്കും ഇത്തരം അനുഭവം ഉണ്ടാകരുതെന്നും അവൾക്ക് വേണ്ട പിന്തുണയും ആത്മവിശ്വാസവും നൽകി കൂടെ തന്നെ നിൽക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജീവിതത്തിലുണ്ടായ തിക്താനുഭവത്തേക്കാൾ വലിയ തിക്താനുഭവമാണ് ഇടത് നേതാക്കളിൽ നിന്ന് ആക്രമിക്കപ്പെട്ട നടിക്കുണ്ടായത്. ഈ വിഷയത്തെ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കാൻ യുഡിഎഫ് ഇല്ല. അതിജീവിത ഹൈക്കോടതിയില്‍ പരാതി നല്‍കാനുണ്ടായ സാഹചര്യം അന്വേഷിക്കണമെന്നാണ് യുഡിഎഫ് ആവശ്യപ്പെട്ടത്.
ഭരണകക്ഷിയിലെ പ്രമുഖര്‍ ഇടപെട്ട് അന്വേഷണം അട്ടിമറിക്കുന്നുവെന്ന ഗുരുതരമായ ആരോപണമാണ് അതിജീവിത കോടതിക്ക് മുന്നില്‍ ഉന്നയിച്ചത്. തിരഞ്ഞെടുപ്പ് കാലത്ത് ഹർജി നല്‍കിയെന്ന് ആരോപിച്ച് അതിജീവിതയെ അപമാനിക്കുന്ന പ്രസ്താവനകള്‍ നടത്തിയത് കോടിയേരി ബാലകൃഷ്ണനും ഇ പി ജയരാജനും ആന്റണി രാജുവും എം എം മണിയുമാണ്. അവര്‍ മാപ്പ് പറഞ്ഞ് പ്രസ്താവന പിന്‍വലിക്കണമെന്നും അദ്ദേഹം വിശദീകരിച്ചു.
അതേസമയം, ഇന്ന് രാവിലെ മുഖ്യമന്ത്രിയുമായി അതിജീവിത കൂടിക്കാഴ്ച നടത്തി. തുടരന്വേഷണം നിർത്തരുത്, കേസിൽ ഇടപെട്ട അഭിഭാഷകരെ ചോദ്യം ചെയ്യണം, സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കണം തുടങ്ങിയ കാര്യങ്ങൾ സൂചിപ്പിച്ച് മൂന്ന് പേജുള്ള നിവേദനവും നടി മുഖ്യമന്ത്രിയ്ക്ക് നൽകിയിട്ടുണ്ട്. കേസിൽ അതിജീവിതയ്‌ക്കൊപ്പമാണ് സർക്കാർ എന്ന ഉറപ്പും മുഖ്യമന്ത്രി നൽകിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |