ആലപ്പുഴ: പോപ്പുലർ ഫ്രണ്ട് സമ്മേളനത്തോടനുബന്ധിച്ചുള്ള റാലിക്കിടെ പ്രകോപന മുദ്രാവാക്യം വിളിച്ച കുട്ടിയെ തിരിച്ചറിഞ്ഞു. എറണാകുളം പള്ളുരുത്തി സ്വദേശിയായ കുട്ടിയാണ് മുദ്രാവാക്യം വിളിച്ചതെന്ന് എറണാകുളം സിറ്റി പൊലീസ് കമ്മീഷണർ പറഞ്ഞു. എന്നാൽ കുട്ടിയെ കണ്ടെത്താനായിട്ടില്ല.
ആലപ്പുഴയിലെ പോപ്പുലർ ഫ്രണ്ട് റാലിക്കിടെ പ്രകോപന മുദ്രാവാക്യം വിളിക്കാൻ കുട്ടിയ്ക്ക് പരിശീലനം ലഭിച്ചിരുന്നുവെന്ന് പോപ്പുലർ ഫ്രണ്ട് ആലപ്പുഴ ജില്ലാ പ്രസിഡന്റ് പി എ നവാസിന്റെ റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. മതവികാരം ആളിക്കത്തിക്കുകയായിരുന്നു പ്രതികളുടെ ലക്ഷ്യമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
മറ്റ് പല സ്ഥലങ്ങളിൽ നടന്ന എസ്‌ഡിപിഐ പോപ്പുലർ ഫ്രണ്ട് റാലികളിലും കുട്ടി മുദ്രാവാക്യം വിളിക്കുന്നതിന്റെ വീഡിയോകൾ പുറത്തുവന്നിരുന്നു. പിന്നാലെ ആലപ്പുഴയിലെ സംഭവം പൊലീസിന് മേൽ കൂടുതൽ സമ്മർദ്ദം ചെലുത്തുകയാണ്. കുട്ടിയെ കണ്ടെത്തുന്നതിനായി കഴിഞ്ഞ ദിവസം രാത്രി തന്നെ പൊലീസ് വീടിരിക്കുന്ന തങ്ങൾ നഗറിലെത്തിയെങ്കിലും വീട് അടച്ചിട്ടിരിക്കുകയായിരുന്നു.അന്വേഷണ സംഘം തിരച്ചിൽ വ്യാപിപ്പിച്ചിരിക്കുകയാണ്.
രണ്ടു ദിവസമായി ഒരു സംഘം പൊലീസ് ഈരാറ്റുപേട്ടയിൽ തമ്പടിച്ച് അന്വേഷണം നടത്തിവരികയായിരുന്നു. കുട്ടിയുടെ മുദ്രാവാക്യം വിളികളിൽ പള്ളുരുത്തി, തോപ്പുംപടി ഭാഗത്തുള്ളവരുടെ ഉച്ചാരണശൈലി തോന്നിയതുകൊണ്ടാണ് ഇവിടങ്ങളിലേക്ക് പരിശോധന വ്യാപിപ്പിച്ചത്. കുട്ടിയെ കണ്ടെത്തിയാൽ മാത്രമേ മുദ്രാവാക്യം വിളിയ്ക്ക് പിന്നിലുള്ളവരെ കണ്ടെത്താൻ സാധിക്കുകയുള്ളൂ എന്നതാണ് പൊലീസിന് മുന്നിലുള്ള വെല്ലുവിളി. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരിൽ നിന്നും കുട്ടിയെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചിരുന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |