പട്യാല: റോഡിലെ തർക്കത്തിനിടെ പട്യാല സ്വദേശിയായ ഗുർനാം സിംഗിനെ തലയ്‌ക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട കോണ്‍ഗ്രസ് നേതാവ് നവജ്യോത് സിംഗ് സിദ്ദു 90 രൂപ ദിവസ വേതനത്തിൽ ജോലി ചെയ്യും. പട്യാല ജയിലിലെ ക്ലാർക്ക് ആയിട്ടാണ് സിദ്ദു ജോലി ചെയ്യുക.
ആദ്യ മൂന്ന് മാസം വരെ പരിശീലന കാലയളവാണ്. പിന്നീട് കോടതി വിധികള്‍ സംഗ്രഹിച്ച് എഴുതുന്നതും റെക്കോര്‍ഡ് ചെയ്യുന്നതുമാവും സിദ്ദുവിന്റെ ജോലി. ആദ്യത്തെ മൂന്ന് മാസം വേതനം ലഭിക്കില്ല. പിന്നീട് 40 മുതല്‍ 90 രൂപ വരെയാകും പ്രതിദിനം ലഭിക്കുക. ജോലിയിലെ കാര്യക്ഷമത നോക്കിയാവും വേതനം നിർണയിക്കുക.
പ്രമുഖ രാഷ്ട്രീയ നേതാവായതിനാൽ സ്വന്തം ബാരക്കിനുള്ളിലെ ജോലികള്‍ മാത്രം സിദ്ദു ചെയ്താല്‍ മതി. സെല്ലില്‍ നിന്ന് പുറത്തിറങ്ങാന്‍ അനുമതി ഇല്ലാത്തതിനാല്‍ ചെയ്‌ത് തീര്‍ക്കേണ്ട ഫയലുകള്‍ അധികൃതര്‍ ബാരക്കിലെത്തിക്കും.
സിദ്ദു ജയിലിൽ ആവശ്യപ്പെട്ട പ്രത്യേക ഭക്ഷണക്രമം അനുവദിച്ചിട്ടുണ്ട്. സിദ്ദുവിന്റെ മെഡിക്കൽ പരിശോധനാ റിപ്പോർട്ട് പരിശോധിച്ച ശേഷമാണ് മെഡിക്കൽ ബോർഡ് ശുപാർശ ചെയ്യുന്ന ഭക്ഷണക്രമം നൽകാൻ ജയിൽ വകുപ്പിനോട് കോടതി നിർദ്ദേശിച്ചത്.
നിരവധി ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്ന സിദ്ദു ഗോതമ്പ്, പഞ്ചസാര, മൈദ, റൊട്ടി, എണ്ണമയമുള്ള ഭക്ഷണം, നാരുകൾ അടങ്ങിയ ചില ഭക്ഷണങ്ങൾ, ചായ എന്നിവ കഴിക്കില്ല. പപ്പായ, പേരയ്ക്ക, ഫൈബർ - കാർബോ ഹൈഡ്രേറ്റ് ഇല്ലാത്ത ഭക്ഷണങ്ങൾ എന്നിവയാണ് സിദ്ദു പതിവായി കഴിക്കുന്നത്.
മെഡിക്കൽ ബോർഡ് ശുപാർശ ചെയ്ത ഭക്ഷണങ്ങൾ
അതിരാവിലെ, റോസ്മേരി ടീ, കരിക്ക് എന്നിവ ബോർഡ് ശുപാർശ ചെയ്തിട്ടുണ്ട്. പ്രഭാതഭക്ഷണത്തിൽ ഒരു ടേബിൾസ്‌പൂൺ ഫ്ലാക്സ്, സൂര്യകാന്തി, തണ്ണിമത്തൻ, ചിയ വിത്ത് മിശ്രിതം എന്നിവ ചേർത്ത് ഒരു കപ്പ് ലാക്ടോസ് രഹിത പാൽ. ദിവസവും അഞ്ച് മുതൽ ആറ് ബദാം, ഒരു വാൽനട്ട്, രണ്ട് പെക്കൻ നട്‌സ് എന്നിവ ശുപാർശ ചെയ്തിട്ടുണ്ട്.
ഉച്ചഭക്ഷണത്തിന് മുൻപ്, ഒരു ഗ്ലാസ് ജ്യൂസ് (ബീറ്റ്റൂട്ട്, വെള്ളരി, മൊസാമ്പി, തുളസി, പുതിനയില, ആംല, കാരറ്റ്, കറ്റാർ വാഴ), അല്ലെങ്കിൽ തണ്ണിമത്തൻ, കിവി, സ്ട്രോബെറി തുടങ്ങിയ ഏതെങ്കിലും പഴങ്ങൾ.
ഉച്ചഭക്ഷണത്തിൽ, ബോർഡ് നിർദ്ദേശിച്ചിരിക്കുന്നത് പച്ചക്കറികളും ചക്കപ്പൊടി, സിങ്കര, റാഗി മാവ് എന്നിവയുടെ മിശ്രിതം ഉപയോഗിച്ച് തയ്യാറാക്കിയ ചപ്പാത്തിയുമാണ്. ഒന്നിടവിട്ട ദിവസങ്ങളിൽ ബീറ്റ്റൂട്ട് റൈത്തയും ലസ്സിയോടൊപ്പം ഗ്രീൻ സാലഡും കഴിക്കാം.
വൈകുന്നേരം, ഒരു കപ്പ് കൊഴുപ്പ് കുറഞ്ഞ പാൽ. അത്താഴമായി മിക്സഡ് വെജിറ്റബിൾസ്, ഡാൾഡ് സൂപ്പ് അല്ലെങ്കിൽ ബ്ലാക്ക് ചന സൂപ്പ് എന്നിവയാണ്.
ദിവസേന 10 മുതൽ 12 ഗ്ലാസ് വരെ വെള്ളം കുടിക്കണമെന്നും കൊഴുപ്പടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കണമെന്നും നിർദ്ദേശമുണ്ട്. 30 മുതൽ 45 മിനിറ്റ് വരെ ദിവസേന വ്യായാമം ചെയ്യാനും ആവശ്യപ്പെട്ടിട്ടുണ്ട്.
34 വർഷം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് നവ്ജ്യോത് സിംഗ് സിദ്ദുവിന് ഒരു വർഷം തടവ് ശിക്ഷ വിധിച്ചത്. 1988ൽ ഡിസംബർ 27നാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. റോഡിലെ തർക്കത്തിനിടെ ഗുർനാം സിംഗ് എന്നയാളെ തലയിൽ സിദ്ദു അടിച്ചെന്നും ഇതാണ് മരണത്തിൽ കലാശിച്ചത് എന്നുമാണ് കേസ്. നേരത്തെ ഈ കേസിൽ സിദ്ദുവിനെ മൂന്നുവർഷത്തെ തടവ് പഞ്ചാബ് ആന്റ് ഹരിയാന ഹൈക്കോടതി വിധിച്ചിരുന്നു.
ഈ വിധി ചോദ്യം ചെയ്‌ത് സിദ്ദു സുപ്രീം കോടതിയിലെത്തിയിരുന്നു. സിദ്ദുവിന് അനുകൂല വിധി നേടാനായെങ്കിലും കൊല്ലപ്പെട്ട ഗുർനാം സിംഗിന്റെ ബന്ധുക്കൾ നൽകിയ പുനഃപരിശോധനാ ഹർജിയിലാണ് ഒരു വർഷത്തെ തടവ് ശിക്ഷ കോടതി വിധിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |