കോഴിക്കോട്: എറണാകുളത്തെ ഖത്തർ വിസാ സെന്റർ പ്രവാസികളെ വട്ടം കറക്കുന്നതായി ആരോപിച്ച് അറേബ്യൻ പ്രവാസി കൗൺസിൽ ഖത്തർ അംബാസിഡർക്ക് പരാതി നൽകി. ഗൾഫ് രാജ്യങ്ങളിൽ ഖത്തർ മാത്രമാണ് എംബസി മുഖേന മെഡിക്കൽ പരിശോധന നടത്തുന്നത്. മറ്റ് രാജ്യങ്ങൾക്ക് എംബസി നിശ്ചയിച്ച ആശുപത്രികളിൽ നിന്നുള്ള മെഡിക്കൽ റിപ്പോർട്ട് മാത്രം മതി. എന്നാൽ എറണാകുളത്തെ ഖത്തർ വിസാ സെന്ററിൽ മെഡിക്കൽ പരിശോധനയ്ക്ക് എത്തുന്ന പ്രവാസികളെ ഇല്ലാത്ത രോഗം ആരോപിച്ച് പല വിധ ടെസ്റ്റുകൾക്ക് വിധേയമാക്കുകയാണ്. ഇവയെല്ലാം വിസാ സെന്ററിലെ ഉദ്യോഗസ്ഥർ നിശ്ചയിക്കുന്ന കൊച്ചിയിലെ പ്രമുഖ സ്വകാര്യ ആശുപത്രികളിൽ നിന്നു തന്നെ വേണം. ഗത്യന്തരമില്ലാതെ വൻ തുക നൽകിയാണ് സ്വകാര്യ ആശുപത്രികളിൽ നിന്ന് പരിശോധനയ്ക്ക് വിധേയമാകുന്നത്. ഇത്തരത്തിൽ നാലും അഞ്ചും പരിശോധനകൾ വരെ നടത്തിയവരുണ്ട്. ഇങ്ങനെ പരിശോധന നടത്തുമ്പോൾ ഇതിന്റെ കമ്മിഷൻ ലഭിക്കുന്നത് വിസ സെന്ററിൽ പരിശോധന നിർദ്ദേശിക്കുന്നവർക്കാണ്.
കണ്ണിന് കാഴ്ചക്കുറവ്, രക്തത്തിൽ പ്രശ്നം, ഡയബറ്റിസ് , നെഞ്ചിൽ പ്രശ്നം തുടങ്ങിയ കാര്യങ്ങളാണ് എല്ലാവരിലും ആരോപിക്കുന്നത്. അതേസമയം ചെന്നൈ, മുംബയ് എന്നിവിടങ്ങളിലെ വിസ സെന്ററുകൾക്ക് ഈ പ്രശ്നമില്ല.
ഇക്കാര്യത്തിൽ വിശദമായ അന്വേഷണം നടത്തി കുറ്റക്കാർക്കാക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് അംബാസിഡർക്ക് പരാതി നൽകിയിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |