ബാദ്ധ്യത ചൂണ്ടിക്കാട്ടിയത് കേരളകൗമുദി
117 ഇ - ബസുകൾ വാങ്ങും
തിരുവനന്തപുരം: ഡീസൽ ബസിന്റെ ഇരട്ടി വിലയ്ക്ക് മൈലേജ് കുറഞ്ഞ 700 സി.എൻ.ജി ബസ് വാങ്ങാനുള്ള തീരുമാനം വലിയ ബാദ്ധ്യതയാകുമെന്ന് കേരളകൗമുദി ചൂണ്ടിക്കാട്ടിയത് കെ.എസ്.ആർ.ടി.സിയുടെ മനംമാറ്റി. സ്വിഫ്ടിനുവേണ്ടി 455 കോടി രൂപയ്ക്ക് ബസ് വാങ്ങാനുള്ള ടെൻഡർ പിൻവലിച്ചു. പകരം 100 കോടി രൂപ വായ്പയെടുത്ത് 117 ഇലക്ട്രിക് ബസ് വാങ്ങും. ഇതിന്റെ ടെൻഡർ നടപടികൾ തിങ്കളാഴ്ച ആരംഭിക്കും.
10-20 സി.എൻ.ജി ബസ് വാങ്ങി ലാഭകരമെന്നു കണ്ടാൽ മാത്രമേ കൂടുതലിനെക്കുറിച്ച് ചിന്തിക്കൂ. കൈയിലുള്ള ഡീസൽ ബസുകളിൽ ചിലതിനെ സി.എൻ.ജിയിലേക്ക് മാറ്റുന്നതും പരിഗണിക്കും.
കെ.എസ്.ആർ.ടി.സിയെ തുലയ്ക്കാൻ കിടിലൻ മാതൃകയെന്ന കഴിഞ്ഞ 23ലെ കേരളകൗമുദി വാർത്ത സമൂഹമാദ്ധ്യമങ്ങളിലുൾപ്പെടെ ചർച്ചയായിരുന്നു. സി.എൻ.ജി വില കുത്തനേ ഉയർന്നതോടെ ഡീസലുമായി വലിയവ്യത്യാസമില്ലാതായി. ഡീസലിന് 96.26 രൂപയും സി.എൻ.ജിക്ക് 83 രൂപയുമാണ് വിപണി വില. ഡീസൽ ബസിന് 6 കി.മീറ്റർ മൈലേജുള്ളപ്പോൾ സി.എൻ.ജിക്ക് പരമാവധി അഞ്ചേ കിട്ടൂ.
നഷ്ടമെന്നു കണ്ട് മറ്റ് സംസ്ഥാനങ്ങൾ സി.എൻ.ജി ഉപേക്ഷിക്കുകയാണ്. സാഹചര്യം ഇതായിട്ടും കെ.എസ്.ആർ.ടി.സി കൂട്ടത്തോടെ വാങ്ങുന്നതിൽ അഴിമതിയുൾപ്പെടെ ആരോപിച്ച് പ്രതിപക്ഷ തൊഴിലാളി സംഘടനകൾ രംഗത്തെത്തുകയും ചെയ്തു. ഇതോടെയാണ് കെ.എസ്.ആർ.ടി.സി റിവേഴ്സ് ഗിയറിട്ടത്.
6 ടൺ ലോഡുമായി പോകുമ്പോൾ മൈലേജും പുള്ളിംഗും കുറയാൻ പാടില്ലെന്നായിരുന്നു സി.എൻ.ജി ബസിനുള്ള കെ.എസ്.ആർ.ടി.സി ടെൻഡറിലെ നിബന്ധന. എന്നാൽ ടെൻഡറിൽ പങ്കെടുത്ത നിർമ്മാതാക്കൾ നൽകിയ ബസ് പരീക്ഷണാടിസ്ഥാനത്തിൽ ഓടിച്ചപ്പോൾ നിരപ്പായസ്ഥലങ്ങളിൽ 4 കി.മീ വരെ മൈലേജ് കിട്ടിയെങ്കിൽ ചെറിയ കയറ്റത്തിൽ 2.78 ആയി കുറഞ്ഞു.
ഡീസൽ സി.എൻ.ജിയിലേക്ക്
രണ്ടുരീതിയിൽ
1.ഡീസൽ എൻജിൻ മാറ്റി സി.എൻ.ജി എൻജിനാക്കൽ. 6 ലക്ഷം ചെലവ്
2. സി.എൻ.ജി എൻജിനും ബി.എസ് 6ന്റെ ഗിയർ ബോക്സും. 15 ലക്ഷം ചെലവ്
സി.ബി.ജി പ്രതീക്ഷ
കംപ്രസ്ഡ് ബയോഗ്യാസിൽ (സി.ബി.ജി) നിന്ന് ശുദ്ധീകരിച്ച ഇന്ധനം ഭാവിയിൽ സി.എൻ.ജിയിൽ ഉപയോഗിക്കാമെന്ന വിദഗ്ദ്ധോപദേശം ഗതാഗതവകുപ്പിന് ലഭിച്ചിട്ടുണ്ട്. സി.ബി.ജി കാറിലും ഓട്ടോറിക്ഷകളിലും ഉപയോഗിച്ചുള്ള പരീക്ഷണം വിജയിച്ചിട്ടുണ്ട്. സി.എൻ.ജിയുടെ പകുതിയോളം വിലയേ ഉള്ളൂ. സി.ബി.ജി ഇന്ധനം ലഭ്യമാകുമ്പോൾ കൂടുതൽ ഡീസൽ ബസുകളിൽ സി.എൻ.ജി എൻജിൻ ഘടിപ്പിക്കുന്നത് ആലോചിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |