തൃശൂർ: ഗവ. എൻജിനിയറിംഗ് കോളേജ് ഹോസ്റ്റലിലെ ഒരു വിദ്യാർത്ഥിക്ക് ഷിഗല്ല ബാക്ടീരിയബാധ സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങളുള്ള 35 പേരെ ഹോസ്റ്റലിൽ തന്നെ പ്രത്യേകം മുറികളിൽ പാർപ്പിച്ച് നിരീക്ഷണത്തിലാക്കി. ആരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടില്ല.
ഹോസ്റ്റലിന് പുറത്ത് നിന്ന് ഭക്ഷണം കഴിച്ചതാണ് രോഗബാധയ്ക്ക് കാരണമെന്നാണ് സംശയം. വിദ്യാർത്ഥികൾക്കിടെ ഷിഗല്ല ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് ഹോസ്റ്റലിൽ കഴിയുന്നവരെ കഴിഞ്ഞ ദിവസം പരിശോധിച്ചിരുന്നു. ഇതിൽ ഒരു പെൺകുട്ടിക്കാണ് രോഗം സ്ഥിരീകരിച്ചത്. വയറിളക്കം, ഛർദ്ദി തുടങ്ങിയ ലക്ഷണങ്ങളാണുണ്ടായത്.
ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും, ഭക്ഷ്യ സുരക്ഷാ വകുപ്പും ഹോസ്റ്റലിലും കോളേജിലും പരിശോധന നടത്തി. കുടിവെള്ളവും ഭക്ഷണപദാർത്ഥങ്ങളും പരിശോധനയ്ക്ക് എടുത്തിട്ടുണ്ട്. കുടിവെള്ളത്തിന്റെ പരിശോധനാഫലം നാലുദിവസത്തിനുള്ളിൽ വരുമെന്ന് പ്രതീക്ഷിക്കുന്നതായി ഭക്ഷ്യസുരക്ഷാ വകുപ്പ് അസി. കമ്മിഷണർ പി.യു. ഉദയശങ്കർ വ്യക്തമാക്കി.
രണ്ട് ഹോസ്റ്റലുകളിലായി 500 ആൺകുട്ടികളും, 450 പെൺകുട്ടികളുമാണ് താമസിക്കുന്നത്. രോഗവ്യാപനം കണക്കിലെടുത്ത് കോളേജ് യൂണിയൻ കലോത്സവം മാറ്റി. കലോത്സവം കഴിഞ്ഞദിവസം തുടങ്ങിയിരുന്നു. ഇതിനുപിന്നാലെയാണ് രോഗബാധയുണ്ടായത്.
കുട്ടികളിലും പ്രതിരോധശേഷി കുറഞ്ഞവരിലുമാണ് രോഗബാധ കൂടുതൽ ഗുരുതരമാകുക. ഹോസ്റ്റലുകളിൽ രോഗം പെട്ടെന്ന് പടരാമെന്നും ജാഗ്രത പുലർത്തണമെന്നും ആരോഗ്യവകുപ്പ് മുന്നറയിപ്പ് നൽകിയിട്ടുണ്ട്. വ്യക്തിശുചിത്വം ഉറപ്പാക്കണമെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളോട് നിർദ്ദേശിച്ചിട്ടുണ്ട്. നഗരങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളോട് ചേർന്നുള്ള ഭക്ഷണശാലകളിലും ഭക്ഷ്യസുരക്ഷാവകുപ്പും പരിശോധന തുടരുന്നുണ്ട്.
ആശങ്ക വേണ്ട, സ്ഥിതി ഇപ്പോൾ നിയന്ത്രണവിധേയമാണ്. ഭക്ഷണം, വെള്ളം എന്നിവയിലൂടെയാണ് ബാക്ടീരിയ പടരുന്നത്. രോഗബാധിതരുമായി അടുത്തിടപഴകുന്നതിലൂടെയും രോഗം പകരാം. പനി, വയറുവേദന, ഛർദി, രക്തം കലർന്ന മലം എന്നിവയാണ് പ്രധാന ലക്ഷ ണങ്ങൾ.
- ഡോ. എൻ.കെ. കുട്ടപ്പൻ, ഡി.എം.ഒ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |