ഇസ്ലാമാബാദ് : ശ്രീലങ്കയ്ക്ക് പിന്നാലെ ഇന്ത്യയുടെ മറ്റൊരു അയൽരാജ്യമായ പാകിസ്ഥാനും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കെന്ന് സൂചന. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി അനുദിനം വഷളായിക്കൊണ്ടിരിക്കുകയാണ്. ചൈനയുൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നും, ലോകബാങ്കിൽ നിന്നും വൻ തുക കടമെടുത്തതാണ് രാജ്യത്തിന്റെ തകർച്ചയ്ക്ക് കാരണമായത്. 2021 ജൂലായ് മുതലുള്ള പത്ത് മാസങ്ങളിൽ വിദേശ വാണിജ്യ ബാങ്കുകളിൽ നിന്നുള്ള 2.623 ബില്യൺ ഡോളർ ഉൾപ്പെടെ വിവിധ മാർഗങ്ങളിൽ നിന്നുമായി 13.033 ബില്യൺ ഡോളറിന്റെ വിദേശ കടമാണ് പാകിസ്ഥാൻ സ്വീകരിച്ചത്. രാഷ്ട്രീയ അനിശ്ചിതത്വം കൂടിയായപ്പോൾ സമ്പദ്വ്യവസ്ഥ കൈകാര്യം ചെയ്യുന്നതിൽ രാജ്യം പരാജയപ്പെടുകയായിരുന്നു.
കഴിഞ്ഞ ദിവസം രാജ്യത്തെ ജനങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ വിവരിച്ചു കൊണ്ട് മുൻ പാകിസ്ഥാൻ ക്രിക്കറ്റ് താരം മുഹമ്മദ് ഹഫീസ് ട്വീറ്റ് ചെയ്തിരുന്നു. 'ലാഹോറിലെ ഒരു പെട്രോൾ സ്റ്റേഷനിലും പെട്രോൾ ലഭ്യമല്ല ? എടിഎം മെഷീനിൽ പണമില്ലേ? എന്തുകൊണ്ടാണ് ഒരു സാധാരണക്കാരൻ രാഷ്ട്രീയ തീരുമാനങ്ങളിൽ നിന്ന് കഷ്ടപ്പെടേണ്ടി വരുന്നത് ' എന്നാണ് മുൻ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ, നിലവിലെ പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്, നേതാക്കളായ നവാസ് ഷെരീഫ്, പാകിസ്ഥാൻ വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോ സർദാരി എന്നിവരെ ടാഗ് ചെയ്തു കൊണ്ട് മുഹമ്മദ് ഹഫീസ് ചോദിച്ചത്. പാകിസ്ഥാൻ പാപ്പരത്വത്തിന്റെ വക്കിലാണെന്ന മാദ്ധ്യമ റിപ്പോർട്ടുകൾ പുറത്ത് വന്നതിനൊപ്പമാണ് രാജ്യത്തെ അവസ്ഥ വിവരിച്ചു കൊണ്ടുള്ള മുഹമ്മദ് ഹഫീസിന്റെ ട്വീറ്റ് വന്നതെന്നത് ശ്രദ്ധേയമാണ്.