കോട്ടയം. പുതിയ അദ്ധ്യയന വർഷത്തിനുള്ള മുന്നൊരുക്കങ്ങൾ വിലയിരുത്താൻ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ സ്‌കൂളുകളിൽ സന്ദർശനം തുടങ്ങി. ജില്ലയിലെ 943 സ്‌കൂളുകളിലും പരിശോധന നടത്തും. സ്‌കൂൾ കെട്ടിടങ്ങളുടെയും വാഹനങ്ങളുടെയും ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് 30ന് അകം സമർപ്പിക്കണമെന്നാണ് നിർദേശം.
10 നിർദേശങ്ങളാണ് സ്കൂൾ അധികൃതർക്ക് നൽകിയിരിക്കുന്നത്. മാനദണ്ഡങ്ങൾ പാലിച്ചിട്ടില്ലെങ്കിൽ പുന:പരിശോധന നടത്തി ഇവയെല്ലാം ഉറപ്പാക്കാനും നിർദേശമുണ്ട്. തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ പല സ്‌കൂളുകളിലും മുന്നൊരുക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഫിറ്റ്‌നസ് പരിശോധനയ്ക്ക് ഉദ്യോഗസ്ഥർ എത്താത്തതാണ് സർട്ടിഫിക്കറ്റ് വൈകാൻ കാരണമെന്ന് സ്‌കൂൾ അധികൃതർ പരാതിപ്പെടുന്നു. സ്‌കൂളുകളിൽ ഇഴജന്തുക്കളുടെ ശല്യം ഒഴിവാക്കാൻ വേണ്ട നിർദേശങ്ങളും നൽകിയിട്ടുണ്ട്. ക്ലാസ് മുറികളിലെയും സമീപത്തെയും മാളങ്ങൾ അടയ്ക്കാനും നിർമാണ സാമഗ്രികൾ കൂടിക്കിടക്കുന്ന സ്ഥലങ്ങളിൽ ബ്ലീച്ചിംഗ് പൗഡർ വിതറി ഇഴജന്തുകളുടെ സാമീപ്യം ഒഴിവാക്കാനും നിർദേശിച്ചിട്ടുണ്ട്.
നിർദേശങ്ങൾ.
സ്‌കൂളും പരിസരവും വൃത്തിയാക്കണം.
സ്‌കൂൾ ബസിന്റെ ഫിറ്റ്‌നസ് ഉറപ്പാക്കണം.
ക്ലാസ് മുറി,ശൗചാലയശുചിത്വം ഉറപ്പാക്കണം.
ശുദ്ധജല ടാങ്ക് ക്ലോറിനേഷൻ നടത്തണം.
അപകടകരമായി നിൽക്കുന്ന മരങ്ങൾ നീക്കണം.
കുട്ടികളെ വാക്‌സിനേഷന് വിധേയരാക്കണം.
പി.ടി.എ, സ്റ്റാഫ് കൗൺസിൽ എന്നിവ ചേരണം.
പാചകക്കാരുടെ ഹെൽത്ത് കാർഡ് പുതുക്കണം.
കൗമാരക്കാരുടെ വാക്സിനേഷന് മടി.
കോട്ടയം: കൊവിഡ് ആശങ്ക നീങ്ങിയതോടെ ജില്ലയിൽ കൗമാരക്കാരുടെ വാക്‌സിനേഷനും മന്ദഗതിയിൽ. സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് വാക്സിനേഷൻ ക്യാമ്പുകൾ സംഘടിപ്പിക്കുമ്പോൾ സഹകരണമുണ്ടാകുന്നില്ലെന്ന് അദ്ധ്യാപകർ പറയുന്നു. ജില്ലയിൽ 15-17 പ്രായക്കാരായ മുഴുവൻ പേരും വാക്സിനെടുത്തെങ്കിലും രണ്ടാം ഡോസ് പകുതിപോലുമെത്തിയില്ല. 12-14 പ്രായക്കാരിൽ അറുപത് ശതമാനം ഫസ്റ്റ് ഡോസ് എടുത്തപ്പോൾ സെക്കൻഡ‌് ഡോസ് ഇരുപത് ശതമാനം പോലുമായിട്ടില്ല. മാർച്ചിൽ പരീക്ഷ പ്രമാണിച്ച് വാക്സിനേഷൻ തത്കാലം നിറുത്തിയതോടെയാണ് ഉഴപ്പ് തുടങ്ങിയത്. സുപ്രീം കോടതി നിർദേശമുള്ളതിനാൽ നിർബന്ധിച്ച് വാക്സിൻ നൽകുന്നില്ല.
ഏറ്റവും കുറവ് 30 സ്കൂളുകളിൽ.
ഒന്നും രണ്ടും ഡോസ് വാക്സിനെടുക്കുന്നതിൽ ഏറ്റവും പിന്നിലെന്ന് കണ്ടെത്തിയ 30 സ്കൂളുകളിൽ ആരോഗ്യ വകുപ്പ് മൂന്ന് ദിവസം പ്രത്യേക ക്യാമ്പ് നടത്തും.
ആരോഗ്യ വകുപ്പ് അധികൃതർ പറയുന്നു.
''കുട്ടികൾക്ക് വാക്‌സീൻ നൽകാൻ രക്ഷിതാക്കളിൽ പലരും താത്പര്യം കാട്ടുന്നില്ല. രണ്ടാം ഡോസ് എടുക്കാൻ സമയമായിട്ടും പലരും മാറിനിൽക്കുന്നു.''
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |