ന്യൂഡൽഹി: വാടക ഗർഭപാത്ര നിയന്ത്രണ നിയമം ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജിയിൽ കേന്ദ്ര സർക്കാരിന് നോട്ടീസയച്ച് ഡൽഹി ഹൈക്കോടതി. 2021 ലെ നിയമങ്ങൾ വിവേചനപരമെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ നടപടി.
അഭിഭാഷകനായ കരൺ ബൽരാജ് മേത്തയും സൈക്കോളജി അദ്ധ്യാപിക പങ്കുരി ചന്ദ്രയുമാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. വാടക ഗർഭപാത്രം, പ്രത്യുത്പാദന സാങ്കേതിക വിദ്യ എന്നിവയുടെ നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങൾ വിവേചനപരമാണെന്നാണ് ഇവരുടെ വാദം.
നിലവിൽ കുട്ടികളുള്ള പുരുഷനും സ്ത്രീയ്ക്കും വാടക ഗർഭധാരണത്തിന് അനുമതിയില്ല. ഇക്കാര്യം ചോദ്യം ചെയ്താണ് ഹർജിക്കാർ കോടതിയെ സമീപിച്ചിരിക്കുന്നത്. പ്രത്യുൽപാദനത്തിനുള്ള അവകാശം ഭരണഘടന ഉറപ്പുനൽകിയിട്ടുണ്ട്. ആർട്ടിക്കിൾ 21 പ്രകാരം മൗലിക അവകാശത്തിന്റെ ഭാഗമാണിതെന്നുമാണ് ഹർജിക്കാരുടെ വാദം.
വാണിജ്യ വാടക ഗർഭധാരണം മാത്രമാണ് തങ്ങൾക്ക് മുമ്പിലുള്ള ഏക വഴി. എന്നാൽ വാണിജ്യ വാടക ഗർഭധാരണത്തിനുള്ള നിരോധനം തങ്ങളുടെ അവകാശം കവർന്നെടുക്കുന്നുവെന്നും ഇവർ പറയുന്നു.
ജസ്റ്റിസ് വിപിൻ സംഖി, ജസ്റ്റിസ് സച്ചിൻ ദത്ത എന്നിവരുടെ ബഞ്ചാണ് കേന്ദ്രത്തിനോട് വിശദീകരണം തേടിയിരിക്കുന്നത്. ആറാഴ്ചയ്ക്കുള്ളിൽ കേന്ദ്രം മറുപടി നൽകണം. കേസ് നവംബർ 19 നാണ് വീണ്ടും പരിഗണിക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |