കോട്ടയം: സംവിധായകൻ ജയരാജിന് വേമ്പനാട്ട് കായൽ രണ്ടാമതൊരു നായകനെയും സമ്മാനിച്ചു, ആദ്യ അഭിനയത്തിന് സംസ്ഥാന പുരസ്കാരവും. 'നിറയെ തത്തകളുള്ള മരം' എന്ന ചിത്രത്തിലെ മൂന്നാം ക്ലാസുകാരൻ ആദിത്യൻ മികച്ച ബാലനടനുള്ള പുരസ്കാരം ലഭിച്ചതിന്റെ സന്തോഷത്തിലാണ്.
കുമരകം മൂലേത്രയിൽ ആദിത്യൻ വള്ളംതുഴഞ്ഞാണ് സിനിമയിലെത്തിയത്.
'വള്ളം തുഴയുന്നൊരു കുട്ടി കുമരകത്തുണ്ടെന്നറിഞ്ഞാണ് ചെന്നത്. കായലിലൂടെ മോട്ടോർ വള്ളം നിഷ്പ്രയാസം ഓടിച്ചെത്തിയ ആദിത്യനെയാണ് കണ്ടത്. പിന്നെ മറുത്ത് ചിന്തിക്കേണ്ടി വന്നില്ല'' ജയരാജ് പറയുന്നു.
അതുവരെ അഭിനയിച്ചിട്ടില്ലാത്ത ആദി കാമറയ്ക്ക് മുന്നിൽ റോൾ ഗംഭീരമാക്കി. കുമരകത്തും പരിസരത്തുമായി പത്തുദിവസത്തെ ഷൂട്ടിംഗ്. ആദിയുടെ എട്ടാം പിറന്നാൾ ദിനമായ ജനുവരി 23നാണ് ഷൂട്ടിംഗ് തുടങ്ങിയത്.
ആദിത്യന്റെ അച്ഛൻ മണിക്കുട്ടൻ മത്സ്യത്തൊഴിലാളിയാണ്. തന്റെ കുഞ്ഞുവീടിനോട് ചേർന്ന് കൈത്തോട്ടിൽ കെട്ടിയിട്ടിരുന്ന വള്ളം തുഴയാൻ അഞ്ചു വയസിൽതന്നെ ആദി പഠിച്ചു. പിന്നെ മോട്ടോർ വള്ളം ഒാടിക്കാനും. മഴക്കാറും കായൽക്കാറ്റുമൊന്നും പ്രതിസന്ധിയായില്ല. ഈ മിടുക്കിലാണ് ജയരാജിന്റെ മനസിലേക്ക് ആദി തുഴഞ്ഞുകയറിയത്.
സിനിമ റിലീസാകാനുള്ള കാത്തിരിപ്പിനിടെയാണ് പുരസ്കാരം ലഭിച്ചത്. കുമരകം എസ്.എൽ.വി എൽ.പി സ്‌കൂൾ വിദ്യാർത്ഥിയാണ്. നീതുവാണ് അമ്മ. സഹോദരി ആദിത്യ.
അഭിനന്ദനവുമായി മന്ത്രി
ആദിത്യനെ മന്ത്രി വി.എൻ.വാസവൻ ഫോണിൽ വിളിച്ച് അഭിനന്ദിച്ചു. കരിയിൽ പ്രദേശത്തിന്റെ പെരുമ ഉയർത്തിയ മിടുക്കൻ കൂടുതൽ വിജയങ്ങൾ നേടട്ടെ എന്ന് മന്ത്രി ആശംസിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |