കൊച്ചി: തൃക്കാക്കരയിലെ ഇടതുസ്ഥാനാർത്ഥി ഡോ.ജോ ജോസഫിനെതിരായ വ്യാജ വീഡിയോ പ്രചാരണം നീചമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ജോയുടെ ഭാര്യയ്ക്ക് വിഷയത്തിൽ പരസ്യമായി പ്രതികരിക്കേണ്ടി വന്നു. മാന്യമായി ജീവിക്കുന്ന കുടുംബത്തെയാകെയാണ് മുറിവേല്പിച്ചത്.
ഇടതു സ്ഥാനാർത്ഥിയുടെ ജനസമ്മതി ഇതുകൊണ്ടൊന്നും ഇല്ലാതാക്കാൻ കഴിയില്ല. യു.ഡി.എഫിന്റെ ഇത്തരം നീക്കങ്ങൾക്ക് തൃക്കാക്കരക്കാർ മറുപടി നൽകും.
തെറ്റുചെയ്തവരെ തള്ളിപ്പറയാൻ കോൺഗ്രസ് നേതൃത്വം ഇതുവരെ തയാറായില്ല. ശരിയായി അന്വേഷിച്ചാൽ വാദി പ്രതിയാകുമെന്നാണ് ഒരു കോൺഗ്രസ് നേതാവ് പ്രതികരിച്ചത്. അന്വേഷണം ശരിയായ ദിശയിൽ തന്നെയാണെന്ന് പ്രതികളെ പിടിച്ചപ്പോൾ മനസിലായല്ലോയെന്നും മുഖ്യമന്ത്രി ചോദിച്ചു.
അപവാദം പ്രചരിപ്പിക്കുന്ന കശ്മലന്മാർ ഇത് ഇനിയും തുടരും. അതിനാൽ വോട്ടർമാർ കരുതിയിരിക്കണം. സിൽവർ ലൈനിനെക്കുറിച്ച് യു.ഡി.എഫിന് ഇപ്പോൾ മിണ്ടാട്ടമില്ല. ജനങ്ങൾ വികസനം ആഗ്രഹിക്കുന്നുവെന്ന് യു.ഡി.എഫ് നേതാക്കൾ തന്നെ തിരിച്ചറിഞ്ഞു.
ജാതി അടിസ്ഥാനത്തിൽ മന്ത്രിമാർ വീടുകയറിയെന്നുള്ള ആരോപണങ്ങളെയും മുഖ്യമന്ത്രി തള്ളി. അങ്ങനെയാണോ മന്ത്രിമാരും മറ്റ് ജനപ്രതിനിധികളും പ്രചാരണം നടത്തിയത് എന്ന് ജനങ്ങൾക്കറിയാമെന്നും അദ്ദേഹം പറഞ്ഞു.
എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ, സി.പി.ഐ അസിസ്റ്റന്റ് സെക്രട്ടറി സത്യൻ മൊകേരി, എൻ.സി.പി അദ്ധ്യക്ഷൻ പി.സി. ചാക്കോ, ജനതാദൾ നേതാവ് കടന്നപ്പിള്ളി രാമചന്ദ്രൻ, കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി എം.പി തുടങ്ങിയവർ സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |