ന്യൂഡൽഹി: ആറുകോടിയുടെ അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ഹരിയാന മുൻ മുഖ്യമന്ത്രിയും ഇന്ത്യൻ നാഷണൽ ലോക് ദൾ അദ്ധ്യക്ഷനുമായ ഓം പ്രകാശ് ചൗട്ടാലയെ (87) ഡൽഹി റോസ് അവന്യു പ്രത്യേക കോടതി ജഡ്ജി വികാസ് ധൂൾ നാല് വർഷം തടവിന് ശിക്ഷിച്ചു. 50 ലക്ഷം രൂപ പിഴയും ഒടുക്കണം. പഞ്ച്കുള, ഗുരുഗ്രാം, ഹെയ്ലി റോഡ്, അസോള എന്നിവിടങ്ങളിൽ ചൗട്ടാലയുടെ പേരിലുള്ള വസ്തുവകകൾ കണ്ടുകെട്ടാനും വിധിച്ചു. അഴിമതി നിരോധന നിയമത്തിലെ 13 (1) (ഇ), 13(2) വകുപ്പുകൾ പ്രകാരം ചൗട്ടാല കുറ്റക്കാരനാണെന്ന് കഴിഞ്ഞ ശനിയാഴ്ച കോടതി കണ്ടെത്തിയിരുന്നു.
3000 ജൂനിയർ ബേസിക് ട്രെയിൻഡ് അദ്ധ്യാപകരുടെ നിയമനവുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ 2013ൽ ചൗട്ടാലയെയും മകൻ അജയ് ചൗട്ടാലയെയും 10 വർഷം തടവിന് കോടതി ശിക്ഷിച്ചിരുന്നു. കഴിഞ്ഞ വർഷം ജൂലൈയിലാണ് ജയിൽ മോചിതനായത്. കൊവിഡ് രൂക്ഷമായ സമയത്ത് ശിക്ഷയിൽ ഇളവ് നൽകി നേരത്തെ വിട്ടയയ്ക്കുകയായിരുന്നു. അദ്ധ്യാപക നിയമനക്കേസ് അന്വേഷണത്തിന്റെ ഭാഗമായി ചൗട്ടാലയുടെ വീട്ടിൽ നടന്ന റെയ്ഡിൽ കണ്ടെത്തിയ രേഖകളുടെ അടിസ്ഥാനത്തിലാണ് അനധികൃത സ്വത്ത് സമ്പാദനകേസ് രജിസ്റ്റർ ചെയ്തത്.
1993നും 2006നുമിടയിൽ അനധികൃതമായി 6.09 കോടിയുടെ സ്വത്ത് സമ്പാദിച്ചെന്നാണ് സി.ബി.ഐ കേസ്. 2005ലും 2009ലും നടന്ന നിയമസഭാ തിരഞ്ഞെടുപ്പ് വേളയിൽ ചൗട്ടാല വെളിപ്പെടുത്തിയ സ്വത്തിന്റെ 103 ഇരട്ടിയാണിതെന്ന് കണ്ടെത്തിയിരുന്നു. 2010 മാർച്ച് 26ന് കുറ്റപത്രം സമർപ്പിച്ചു. കഴിഞ്ഞ വർഷം ജനുവരിയിൽ കള്ളപ്പണം വെളുപ്പിച്ചതിനും കേസെടുത്തിരുന്നു.
അഞ്ചുതവണ മുഖ്യമന്ത്രി
മുൻ ഉപപ്രധാനമന്ത്രി ചൗധരി ദേവിലാലിന്റെ മകനും അഞ്ചു തവണ ഹരിയാന മുഖ്യമന്ത്രിയുമായിരുന്നു ചൗട്ടാല. ഏഴുതവണ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 1989ൽ ജനതാദൾ നേതാവായിരിക്കെയാണ് ആദ്യം മുഖ്യമന്ത്രിയായത്. വാർദ്ധക്യസഹജമായ അസുഖം കാരണം ചൗട്ടാലയ്ക്ക് ഏറ്റവും കുറഞ്ഞ ശിക്ഷയേ നൽകാവൂ എന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ ശിക്ഷാവിധിക്കു മുമ്പ് കോടതിയോട് അഭ്യർത്ഥിച്ചു. എന്നാൽ പരമാവധി ശിക്ഷ നൽകണമെന്നും സമൂഹത്തിന് ഇത് മാതൃകയാകണമെന്നും സി.ബി.ഐ അഭിഭാഷകൻ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |