അബുദാബി: അബുദാബിയിൽ നിന്ന് തിരുവനന്തപുരത്തേയ്ക്ക് വ്യാഴാഴ്ച രാത്രി പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനം ഇപ്പോഴും വിമാനത്താവളത്തിൽ തന്നെ തുടരുന്നു. ഇന്നലെ രാത്രി 11.40 നായിരുന്നു വിമാനം ചാർട്ട് ചെയ്തിരുന്നത്. എന്നാൽ ഇത് നാളെ (ശനിയാഴ്ച) പുലർച്ചെ 1.45 ന് മാത്രമേ പുറപ്പെടുകയുള്ളു എന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരം.
വിമാനം നിശ്ചയിച്ച സമയത്തിൽ നിന്നും 52 മണിക്കൂർ വൈകി മാത്രമേ പുറപ്പെടുകയുള്ളു. എന്നാൽ ഈ വിവരം യാത്രക്കാരെ നേരത്തേകൂട്ടി അറിയിച്ചിരുന്നില്ല. അതിനാൽ തന്നെ പ്രായമായവരും കുട്ടികളും അടക്കം 150 ഓളം പേരാണ് വിമാനത്താവളത്തിൽ കുടുങ്ങിയിരിക്കുന്നത്.
വ്യാഴാഴ്ച രാത്രി ഒമ്പത് മണിയ്ക്കായിരുന്നു വിമാനം ആദ്യം ചാർട്ട് ചെയ്തിരുന്നത്. എന്നാൽ ഒരു ദിവസം മുമ്പ് സമയം 11.40 ലേക്ക് മാറ്റിയതായി യാത്രക്കാർക്ക് അറിയിപ്പ് ലഭിച്ചു. ഇതിനെത്തുടർന്ന് ഇന്നലെ രാത്രി എട്ടു മണി ആയപ്പോൾ തന്നെ യാത്രക്കാർ വിമാനത്താവളത്തിൽ എത്തി.
പിന്നാലെ വിമാനത്തിന്റെ സമയം വെളുപ്പിന് മൂന്ന് മണിയിലേക്ക് മാറ്റിയതായി അറിയിപ്പ് വന്നു. അതനുസരിച്ച് യാത്രക്കാർ വിമാനത്താവളത്തിൽ തന്നെ കാത്തിരുന്നു. ലഗേജുകളെല്ലാം പോയ ശേഷം മൂന്ന് മണി കഴിഞ്ഞിട്ടും യാത്രക്കാരെ വിമാനത്തിലേക്ക് കയറാൻ അനുവദിച്ചില്ല. ഇതോടെ യാത്രക്കാർ പ്രതിഷേധവുമായെത്തി. ഇതിനെത്തുടർന്ന് റസിഡന്റ് വിസക്കാരെ വിമാനത്താവളത്തിൽ നിന്ന് പുറത്താക്കി. ചിലരെ ഹോട്ടലിലേക്കും മാറ്റിയെന്നാണ് സൂചന.
എന്നാൽ സന്ദർശക വിസക്കാരായ 60 ഓളം പേർക്ക് വിമാനത്താവളത്തിനുള്ളിൽ തന്നെ തുടരേണ്ടി വന്നു. അവർ ഇപ്പോഴും എയർപോർട്ടിനുള്ളിലാണ്. പിന്നീട് വിമാനം വെള്ളിയാഴ്ച രാത്രി 7.45 ന് പുറപ്പെടും എന്ന അറിയിപ്പ് വന്നു. എന്നാൽ വിമാനം വീണ്ടും വൈകുമെന്നും ശനിയാഴ്ച വെളുപ്പിന് 1.30 നായിരിക്കും പുറപ്പെടുകയെന്നുമാണ് ഒടുവിലത്തെ വിവരം.
സാങ്കേതിക തകരാറെന്നാണ് എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ വ്യക്തമാക്കുന്നതെങ്കിലും കൃത്യമായ ഒരു മറുപടി ലഭിച്ചിട്ടില്ല. കഴിഞ്ഞ ദിവസങ്ങളിലും സമാനമായ രീതിയിൽ എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ വൈകിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |