ആലപ്പുഴ: രേഖകളില്ലാതെ സവാരി നടത്തിയ ഹൗസ് ബോട്ട് തുറമുഖ വകുപ്പ് പിടിച്ചെടുത്തു.
കായൽകുരിശ്ശടി ജെട്ടിയിൽ യാത്രക്കാരെ കയറ്റാൻ കാത്തുകിടന്ന ബോട്ടാണ് പിടിച്ചെടുത്തത്. ഇന്നലെ രാവിലെ ബോട്ട് കസ്റ്റഡിയിലെടുക്കാൻ എത്തിയ ഉദ്യേഗസ്ഥരും ഉടമയും ഹൗസ്ബോട്ട് ജീവനക്കാരും തമ്മിൽ വാക്കേറ്റവും ബഹളവുമുണ്ടായി. സർവേയും രജിസ്ട്രേഷനും പൂർത്തിയാക്കാത്ത 14 ഹൗസ്ബോട്ടുകൾക്ക് കഴിഞ്ഞദിവസം തുറമുഖവകുപ്പ് നോട്ടീസ് നൽകിയിരുന്നു.
എന്നാൽ, നോട്ടീസ് കിട്ടിയിട്ടും നാല് ബോട്ടുകൾ മാത്രമാണ് യാർഡിൽ എത്തിച്ചത്. മറ്റുള്ളവ മുടക്കമില്ലാതെ സർവിസ് നടത്തുന്നതായി വിവരം ലഭിച്ചതോടെയാണ് പിടിച്ചുകെട്ടാൻ തീരുമാനിച്ചത്. യാത്രക്കാരുമായി സർവിസ് നടത്താൻ സാധിക്കില്ലെന്ന് ഉദ്യോഗസ്ഥർ ഉടമയെ അറിയിച്ചതോടെയാണ് തർക്കവും വാക്കേറ്റവുമുണ്ടായത്. ഉടമക്ക് പിന്തുണയുമായി മറ്റ് ഹൗസ്ബോട്ടുകാർ കൂടി എത്തിയതോടെ ബഹളമുണ്ടായി. തുടർന്ന് പൊലീസിനെ വിളിച്ചുവരുത്തിയാണ് ബോട്ട് പിടിച്ചെടുത്തത്. ടൂറിസം പൊലീസും സ്ഥലത്ത് എത്തിയിരുന്നു. പിന്നീട് ഈ ബോട്ടിന്റെ ഉടമയുടെ തന്നെ മറ്റൊരു ഹൗസ്ബോട്ടിൽ യാത്രക്കാരെ കയറ്റി യാത്രനടത്താൻ അനുമതി നൽകി.
പരിശോധനയിൽ ഈ ബോട്ടിനും രേഖകളില്ലെന്ന് കണ്ടെത്തിയതോടെ വീണ്ടും ബഹളമുണ്ടായി. ബോട്ടുകൾ ശനിയാഴ്ച യാർഡിൽ എത്തിക്കണമെന്ന നിർദേശം നൽകിയാണ് ഉദ്യോഗസ്ഥർ മടങ്ങിയത്. ഹാജരാക്കിയില്ലെങ്കിൽ പൊലീസിനെ ഉപയോഗിച്ച് പിടിച്ചെടുക്കും. സഞ്ചാരികളെ ബുദ്ധിമുട്ടിക്കുന്ന രീതിയിൽ പരിശോധനയുണ്ടായതാണ് തർക്കത്തിന് ഇടയാക്കിയതെന്നാണ് ആക്ഷേപം. കൊവിഡ് പ്രതിസന്ധിക്കിടെ ലക്ഷങ്ങൾ മുടക്കിയുള്ള ലൈസൻസ് പുതുക്കൽ വലിയസാമ്പത്തിക പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നതെന്ന് ഉടമകൾ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |