പത്തനംതിട്ട : ബസ് സ്റ്രാൻഡ് യാർഡ് ബലപ്പെടുത്തുന്നതിനായി തിരുവനന്തപുരം ഗവൺമെന്റ് എൻജിനീയറിംഗ് കോളേജ് സമർപ്പിച്ച മണ്ണ് പരിശോധന റിപ്പോർട്ടിന് കൗൺസിൽ യോഗം അംഗീകാരം നൽകി. ബസ് സ്റ്റാൻഡ് നവീകരണത്തിനാവശ്യമായ രൂപരേഖ ജില്ലാ ടൗൺപ്ലാനിംഗ് വിഭാഗമാണ് തയാറാക്കുന്നത്. യാർഡ് ബലപ്പെടുത്തുന്നതിനൊപ്പം കെട്ടിടം കൂടുതൽ മനോഹരമാക്കി പൊതുജനങ്ങളെ ആകർഷിക്കുന്നതിനാണ് നവീകരണ പ്രവർത്തനങ്ങളിലൂടെ കൗൺസിൽ ലക്ഷ്യംവെയ്ക്കുന്നത്. കെട്ടിട സമുച്ചയത്തിലെ മൊത്തം 112 കടമുറികളിൽ 32 കടമുറികളും നിലവിൽ ഒഴിഞ്ഞുകിടക്കുകയാണ്. കെട്ടിട നിർമ്മാണത്തിലെ അശാസ്ത്രീയതയാണ് മുകളിലത്തെ നിലയിലെ ഏതാണ്ട് എല്ലാ മുറികളും ഒഴിഞ്ഞു കിടക്കാൻ കാരണമായതെന്നാണ് കൗൺസിൽ വിലയിരുത്തുന്നത്. ബസ് സ്റ്റാൻഡിന് മുൻവശത്ത് നിന്നും മുകളിലത്തെ നിലയിലേക്ക് എത്തുന്നതിനുള്ള പ്രവേശന മാർഗമില്ലാത്തതിനാലാണ് കടമുറികൾ വാടകയ്ക്ക് പോകാത്തതെന്നാണ് പ്രാഥമിക നിഗമനം. കടമുറികൾ ലേലത്തിൽ പോകാത്തതുമൂലം ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് കഴിഞ്ഞ വർഷങ്ങളിലായി നഗരസഭാ കൗൺസിലിന് ഉണ്ടായത്. ഒന്നാം നിലയിലെ പാരപ്പെറ്റുകൾ ഒഴിവാക്കാനും മുൻവശത്തു നിന്നും കൂടുതൽ പ്രവേശന മാർഗങ്ങൾ നൽകാനുമാണ് ആലോചിക്കുന്നത്. കെട്ടിടത്തിന്റെ മുൻവശത്തെ പാർക്കിംഗ് പൂർണമായും ഒഴിവാക്കി സായാഹ്ന വിശ്രമ കേന്ദ്രങ്ങൾ നിർമ്മിക്കാനും ഉദ്ദേശിക്കുന്നു. ബസ് സ്റ്റാൻഡ് യാർഡിനോട് ചേർന്നുള്ള വിശാലമായ ഭാഗം പാർക്കിംഗിനായി ക്രമീകരിക്കും. നഗരസഭാ പുതിയ ബസ് സ്റ്റാൻഡ് മാസ്റ്റർപ്ലാനിന്റെ ഭാഗമാക്കി പ്രത്യേക സ്‌കീം ഏരിയ ആക്കുന്നതിനും ആലോചിക്കുന്നു.കെട്ടിടത്തിന്റെ സ്‌കെച്ച് തയാറാക്കുന്നതിന് മുന്നോടിയായി നഗരസഭ ചെയർമാൻ ടി.സക്കീർ ഹുസൈന്റെ നേതൃത്വത്തിൽ ജില്ലാടൗൺ പ്ലാനിംഗ് വിഭാഗം സന്ദർശനം നടത്തി. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ എസ്.ഷെമീർ,ജെറി അലക്‌സ്, ജില്ലാ പ്ലാനിംഗ് സമിതി അംഗം പി.കെ.അനീഷ്, ടൗൺ പ്ലാനർ ജി.അരുൺ, അസിസ്റ്റന്റ് ടൗൺ പ്ലാനർ വിനീത്, മുനിസിപ്പൽ സെക്രട്ടറി ഷെർളാ ബീഗം, എൻജിനീയർ എസ്.സുധീർ രാജ് എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |